പേടിഎമ്മിലെ ഓഹരികള്‍ ആന്റ് ഗ്രൂപ്പ് വിറ്റേക്കുമെന്ന് സൂചന; നീക്കം ഇന്ത്യയുമായുളള ചൈനയുടെ അതിര്‍ത്തി പ്രശ്നത്തെത്തുടര്‍ന്ന്

December 03, 2020 |
|
News

                  പേടിഎമ്മിലെ ഓഹരികള്‍ ആന്റ് ഗ്രൂപ്പ് വിറ്റേക്കുമെന്ന് സൂചന; നീക്കം ഇന്ത്യയുമായുളള ചൈനയുടെ അതിര്‍ത്തി പ്രശ്നത്തെത്തുടര്‍ന്ന്

ചൈനീസ് ഫിന്‍ടെക് ഭീമനായ ആന്റ് ഗ്രൂപ്പ് ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേടിഎമ്മിലെ ഓഹരികള്‍ വില്‍ക്കാനുളള നീക്കത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുമായുളള ചൈനയുടെ അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റ് ഗ്രൂപ്പിന് പേടിഎമ്മിലുളള 30 ശതമാനം ഓഹരികള്‍ വില്‍പന നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത് എന്നാണ് സൂചന.

എത്ര രൂപയുടെ ഓഹരി കൈമാറ്റമാണ് ആലോചിക്കുന്നത് എന്നത് സംബന്ധിച്ചുളള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. മാത്രമല്ല ആന്റ് ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി ഓഹരി വില്‍പനയ്ക്കുളള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും കമ്പനിയുമായി ബന്ധപ്പെട്ട ആളുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 16 ബില്യണ്‍ ഡോളര്‍ മൂല്യമുളള പേടിഎമ്മില്‍ ആന്റ് ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം 4.8 ബില്യണ്‍ ഡോളറാണ് എന്നാണ് അറിയുന്നത്.
 
അതേസമയം പേടിഎമ്മിലെ ഓഹരികള്‍ ആന്റ് ഗ്രൂപ്പ് വില്‍ക്കാന്‍ ആലോചിക്കുന്നു എന്നുളള വാര്‍ത്തകള്‍ ഇരുകമ്പനികളും തളളി. തങ്ങളുടെ ഓഹരിപങ്കാളികളായ ഒരു കമ്പനിയുമായും അത്തരത്തില്‍ ഓഹരി വില്‍പന സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഓഹരി വില്‍ക്കുവാനുളള ഒരു പദ്ധതിയും ഇല്ലെന്നും പേടിഎം വക്താവ് പ്രതികരിച്ചു.

പേടിഎമ്മില്‍ നിന്നുളള പിന്മാറ്റം ആന്റ് ഗ്രൂപ്പിന് വലിയ തിരിച്ചടിയായേക്കും. ആഗോള പേയ്മെന്റ് മേഖലയിലെ ഒന്നാമനാകാനുളള കമ്പനിയുടെ സ്വപ്നങ്ങള്‍ക്ക് കൂടിയാണ് ഇതോട് കൂടി തിരിച്ചടിയേല്‍ക്കുക. ഒക്ടോബറില്‍ ആന്റ് ഗ്രൂപ്പ് നിരവധി വിദേശ ഇ വാലറ്റ് കമ്പനികള്‍ക്കുമുളള സാമ്പത്തിക സഹായം നിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയും ചൈനയും തമ്മിലുളള ബന്ധം അതീവ വഷളായതാണ് പേടിഎമ്മില്‍ നിന്നും പിന്മാറുക എന്ന ആലോചനയിലേക്ക് ആന്റ് ഗ്രൂപ്പിനെ എത്തിച്ചത് എന്നാണ് സൂചന.

ജൂണില്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ ചൈനയോടുളള നിലപാട് ഇന്ത്യ കടുപ്പിച്ചിരുന്നു. നിരവധി ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഡിജിറ്റല്‍ സ്ട്രൈക്ക് ചൈനയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. മാത്രമല്ല ചൈനീസ് കമ്പനികളുടെ നിക്ഷേപത്തിനും ഇറക്കുമതിക്കും അടക്കമുളള ചട്ടങ്ങള്‍ ഇന്ത്യ ശക്തമാക്കിയിരിക്കുകയാണ്.

Related Articles

© 2025 Financial Views. All Rights Reserved