ക്രിസ്തുമസിന് റെക്കോര്‍ഡ് വില്‍പ്പന നേടി ബെവ്‌കോ; കേരളത്തില്‍ 73 കോടി രൂപയുടെ മദ്യം വിറ്റു

December 27, 2021 |
|
News

                  ക്രിസ്തുമസിന് റെക്കോര്‍ഡ് വില്‍പ്പന നേടി ബെവ്‌കോ; കേരളത്തില്‍ 73 കോടി രൂപയുടെ മദ്യം വിറ്റു

കൊച്ചി: മദ്യമില്ലാത്ത ആഘോഷം മലയാളിക്ക് ഉണ്ടാകാറില്ല. ക്രിസ്തുമസിന് റെക്കോര്‍ഡ് വില്‍പ്പന നേടി ബെവ്‌കോ. ക്രിസ്തുമസ് ദിനത്തില്‍ കേരളത്തില്‍ 73 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. ബെവ്‌കോയ്ക്ക് പുറമെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലൈറ്റുകള്‍ വഴിയുമുണ്ടായിരുന്നു വില്‍പ്പന. ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി 65 കോടി രൂപയുടെ മദ്യവും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റ് വഴി എട്ട്‌കോടി രൂപയുടെ മദ്യവുമാണ് വിറ്റഴിച്ചത്.

ഡിസംബര്‍ 24-ാം തിയതി കണ്‍സ്യൂമര്‍ ഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ക്രിസ്തുമസ് തലേന്ന് ബവ്‌റിജസ് കോര്‍പ്പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 55 കോടി രൂപയുടേതായിരുന്നു വില്‍പ്പന. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടെ മാത്രം 73 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.

24-25 ദിവസങ്ങളിലായി 150 കോടി രൂപയിലേറ വരുന്ന മദ്യമാണ് മലയാളികള്‍ കുടിച്ചത്. തിരുവനന്തപുരം കഴിഞ്ഞാല്‍ ക്രിസ്തുമസ് ദിനങ്ങളില്‍ ഏറ്റവുമധികം വില്‍പ്പന നടന്നത് ചാലക്കുടിയിലാണ്. 70.72 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. പിന്നീട് ഏറ്റവുമധികം വില്‍പ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്. 63.60 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.

കഴിഞ്ഞ വര്‍ഷം ബവ്‌കോഔട്ട്‌ലെറ്റ് വഴി 55 കോടി രൂപയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. കൊവിഡ് നിയന്ത്രണങ്ങളും മറ്റും മദ്യവില്‍പ്പനയെ ബാധിച്ചിരുന്നു. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റിലൂടെയുമുണ്ടായിരുന്നു മദ്യ വില്‍പ്പന. കൊടുങ്ങല്ലൂരില്‍ ആണ് ഏററവുമധികം വില്‍പ്പന നടന്നത്. ഇവിടെ മാത്രം 53 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു. കൊച്ചി ബാനര്‍ജി റോഡിലെ ഔട്ട്‌ലെറ്റില്‍ 53 ലക്ഷം രൂപയുടെ മദ്യം വിറ്റിരുന്നു.

Read more topics: # മദ്യം, # Liquor,

Related Articles

© 2024 Financial Views. All Rights Reserved