രണ്ട് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലേക്ക്

July 22, 2020 |
|
News

                  രണ്ട് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലേക്ക്

ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലേക്ക് എത്തിയതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ ഇന്ത്യ ഐഡിയ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാകുന്നതിനാല്‍ വ്യാപാര കരാര്‍ ഏറെ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2019-20 സാമ്പത്തിക വര്‍ഷത്തിലെ ഉഭയകക്ഷി വ്യാപാരം 88.75 ബില്യണ്‍ ഡോളറിന്റേതായിരുന്നു. 2018-19 ല്‍ 87.96 ബില്യണ്‍ ഡോളറായിരുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വര്‍ധിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര വിടവ് വര്‍ധിച്ചിട്ടുണ്ട്. 17.42 ബില്യണ്‍ ഡോളറാണ് ഇപ്പോഴത്തെ വിടവ്. അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യക്കാണ് ഈ വ്യാപാര ബന്ധത്തില്‍ മേല്‍ക്കോയ്മ.

നേരത്തെ ചൈനയായിരുന്നു ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളി. 2018-19 കാലത്താണ് അമേരിക്ക ഇത് മറികടന്നത്. ചൈനയുമായുള്ള വ്യാപാര ബന്ധം 2018-19 ല്‍ 87.08 ബില്യണ്‍ ഡോളറായിരുന്നത് 2019-20 ല്‍ 81.87 ബില്യണ്‍ ഡോളറായി മാറി.

Related Articles

© 2025 Financial Views. All Rights Reserved