കൊറോണ വൈറസ് ഭീതിയില്‍ ലോകം; ആഗോളതലത്തില്‍ യാത്രാ വിലക്കുകള്‍ ശക്തം; ക്രൂഡ് ഓയില്‍ വിലയും ഇടിഞ്ഞു

January 23, 2020 |
|
News

                  കൊറോണ വൈറസ് ഭീതിയില്‍ ലോകം; ആഗോളതലത്തില്‍ യാത്രാ വിലക്കുകള്‍ ശക്തം;  ക്രൂഡ് ഓയില്‍ വിലയും ഇടിഞ്ഞു

ചൈനയില്‍ ആകമാനം പടര്‍ന്നുപന്തലിച്ച  നോവല്‍ കൊറോണ വൈറസ് ബാധമൂലം ആഗോള എണ്ണ വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.  ആഗോള ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്‌സ് അടക്കം ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.  എണ്ണവിലയില്‍ ബാരലിന് മൂന്ന് ഡോളര്‍ വരെ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സാര്‍സ് വൈറസ് താരതമ്യം ചെയ്താണ് ആഗോള ധനകാര്യ സ്ഥാപനമായി ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

സാര്‍സ് വൈറസിന്റെ പ്രത്യാഘാതം മൂലം ആഗോള എണ്ണ വിപണിയില്‍ വലിയ പ്രതിസന്ധിയാണ് ഒരുകാലത്ത് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്.  ഈ പ്രത്യാഘാതം ഇപ്പോഴത്തെ സാഹചര്യത്തില്‍ കണക്കിലെടുത്താല്‍ ആഗോള എണ്ണ വിപണിയില്‍ പ്രതിദിനം  260,000 ബാരല്‍ എണ്ണയുടെ അളവ് കുറവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. വ്യോമയാന ഇന്ധന മേഖലയില്‍  170,000 ബാരല്‍ എണ്ണയുടെ അളവില്‍ കുറവുണ്ടായേക്കുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ പറയുന്നത്. വൈറസ് ബാധ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ലോകത്താകമാനം യാത്രാ വിലക്കുകളാണ് നിലവില്‍ ഉണ്ടായിട്ടുള്ളത്. 

ആഗോളതലത്തിലെ പ്രമുഖ വ്യോമയാന കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധനയാണ് ഇപ്പോള്‍ നടത്തിവരുന്നത്.  ബ്രെന്റ് ക്രൂഡ് ഓയിലിന് 65 ഡോളറാണ് നിലവിലെ വില.  2003 ല്‍ സാര്‍സ് വൈറസ് ബാധമൂലം ആഗോള നിക്ഷേപകരെയും, എണ്ണ വിപണിയെയും വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതിന്റെ പ്രത്യാഘാതം നോവല്‍ കൊറോണ വൈറസിലും ഉണ്ടാകുമെന്ന ഭീതിയാണ് നിക്ഷേപകരില്‍ ഇപ്പോള്‍ ഉടലെടുത്തിട്ടുള്ളത്.  സാര്‍സ് വൈറസ് വൈറസ് ബാധമൂലം ആഗോളതലത്തില്‍ ഏകദേശം 800 ജീവനോളം കവര്‍ന്നിരുന്നുവെന്നാണ് വിലയിരുത്തല്‍. നോവല്‍ കൊറോണ വൈറസ് ബാധ 400 പേരിലേക്കാണ് നിലവില്‍ പടര്‍ന്നുപിടിച്ചിട്ടുള്ളത്. നിലവില്‍ ചൈനയില്‍ മാത്രം നോവല്‍ കൊറോണ വൈറസ് ഒമ്പത് പേരുടെ ജീവന്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

യുഎസ്, തായ്‌ലാന്‍ഡ്,ദക്ഷിണകൊറിയ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് നോവല്‍ കൊറോണ വൈറസ് ഇപ്പോള്‍ പടര്‍ന്നുപിടിച്ചിട്ടുള്ളത്. ഇതൊടെ ആഗോള നിക്ഷേപരടക്കം വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്,  

കൊച്ചിയിലും ജാഗ്രത ശക്തം 

നോവല്‍ കൊറോണ വൈറസ് ബാധ എന്‍സിഒവി വൈറസ് ബാധ പടര്‍ന്നത്  മൂലം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും പരിശോധന കര്‍ശനമാക്കി. യുഎസ്, ചൈന, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുനന്ന യാത്രക്കാരെയാണ് പരിശോധിക്കുന്നത്. വൈറസ് ബാധ ആഗോള തലത്തില്‍ വ്യാപിക്കുമെന്ന ഭീതിയാണ് പരിശോധന ശക്തമാക്കാന്‍ കാരണം. മാത്രമല്ല സംസ്ഥാനത്ത് എണ്ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലെത്തി. ഡീസല്‍ വിലയില്‍ രണ്ട് പൈസയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 72.947 രൂപയാണ് ഡീസല്‍ വില. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.042 രൂപയും ഡീസല്‍ ലിറ്ററിന് 72.947 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 76.679 രൂപയും ഡീസല്‍ 71.565 രൂപയുമാണ് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 77.015 രൂപയും ഡീസല്‍ ലിറ്ററിന് 71.9 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് 74.65 രൂപയും ഡീസലിന് 67.86 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 80.253 രൂപയും ഡീസലിന് 71.147 രൂപയുമാണ് വില നിലവാരം.

ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. ഇന്ന് ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയില്‍) 62.32 ഡോളറാണ് വില. കഴിഞ്ഞ ദിവസങ്ങളിലും ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. സിഡംബര്‍ ആദ്യ ദിനത്തില്‍ പെട്രോളിന് 78.393 രൂപയും ഡീസലിന് 70.818 രൂപയുമായിരുന്നു വില. വരും ദിവസങ്ങളില്‍ ആഗോള എണ്ണ വിലയില്‍ കുറവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ നഗരങ്ങളിലും എണ്ണ വില കുറഞ്ഞു.  ഡല്‍ഹിയില്‍ പെട്രോള്‍ വില  74.65 രൂപയും, ഡീസലിന് 67.86 രൂപയുമാണ്. മുംബൈയില്‍  80.25 രൂപയും,  ഡീസലിന് 71.15 രൂപയുമാണ് വില.

Related Articles

© 2025 Financial Views. All Rights Reserved