
പൂനെ: കോവിഡ്-19 രാജ്യത്ത് ഭീതി പടര്‍ത്തിയതോടെ ചിക്കന്റെ ആവശ്യകതയില്‍ ഭീമമായ കുറവുണ്ടായി. കോവിഡ്-19 പടരാന്‍ ചിക്കന്‍ കാരണമാകുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ചിക്കന്റെ ആവശ്യകതയില്‍ കുറവ് ഉണ്ടായത്. ജനുവരിയില്‍ 72.50 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്നത് ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ കിലോയ്ക്ക് ശരാശരി 30 രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ചിക്കന്റെ ആവശ്യകതയില്‍ 60 ശതമാനം വരെ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
2006 ല്‍ പക്ഷിപ്പനി മൂലം ഭീതി പടര്‍ത്തിയപ്പോഴും രാജ്യത്തെ കോഴിയിറച്ചി ബിസിനസ് നിശ്ചലമായിരുന്നു.അതിനേക്കാള്‍ ഭീതിയാണ് കോഴി ബിസിനസിനെ ഇപ്പോള്‍ കോിഡ്--19 ബാധിച്ചിരിക്കുന്നത്. ഇപ്പോള്‍ 50 രൂപയ്ക്ക് താഴെയാണ് ചിക്കന് കിലോയ്ക്ക് രാജ്യത്തെ വിവിധയിടങ്ങളില്‍ വില. റായ്പൂരിലും പൂനെയിലും കിലോയ്ക്ക് 30 രൂപ, ബെംഗളൂരുവില്‍ കിലോയ്ക്ക് 35 രൂപ, ഹൈദരാബാദില്‍ 37 രൂപ, ഗുജറാത്തില്‍ 40 രൂപ എന്നങ്ങനെയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ കോഴിയിറച്ചിക്ക് വില. കോമ്പൗണ്ട് ഫീഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പുതിയ വിവരം പുറത്തുവിട്ടത്.
എന്നാല്‍ ഉത്തരേന്ത്യയില്‍ കോഴിയിറച്ചിക്ക് വില സാധാരണ നിലയിലുമാണ്. എന്നാല്‍ ഡല്‍ഹിയിലും, പഞ്ചാബിലും കോഴിയിറച്ചിക്ക് 50 രൂപയ്ക്ക് മുകളിലാണ് കിലോയ്ക്ക് വിലയായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ പ്രതിസന്ധി 2006 ലെ പക്ഷിപ്പനി പടര്‍ന്നുപിടിച്ചതിനേക്കാള്‍ വളരെ വലുതാണെന്ന് കോഴി കമ്പനിയായ സുഗുന ഫുഡ്‌സ് ചെയര്‍മാന്‍ ബി സൗന്ദരരാജന്‍ പറഞ്ഞു. ''ചിക്കന്‍ ഉപഭോഗം അത്ര മോശമായിരുന്നില്ലെങ്കിലും, വില തകര്‍ന്നതിനാല്‍ കൊറോണ വൈറസ് കോഴി വ്യവസായത്തെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തീറ്റയ്ക്കായി ഗോതമ്പ്, അരി തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ വ്യവസായത്തെ സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും''സൗന്ദരരാജന്‍ പറഞ്ഞു.