
ന്യൂഡൽഹി: നൂറിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ പി.എഫ് വിഹിതത്തിൽ കൂടുതൽ ഇളവിന് സാധ്യത. നിബന്ധനകളിൽ മാറ്റം വരുത്തി കൂടുതൽ ആളുകളിലേക്കെത്തിക്കാനാണ് ഉദ്ദേശ്യം. നൂറിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം 3 മാസത്തേക്കു സർക്കാർ അടയ്ക്കുന്നതു ഫലപ്രദമായില്ലെന്ന ആക്ഷേപത്തിനിടെയാണ് പദ്ധതി പരിഷ്‌കരിക്കുമെന്ന സൂചന പുറത്ത് വരുന്നത്.
ധനമന്ത്രി നിർമല സീതാരാമൻ മാർച്ച് 27നു പ്രഖ്യാപിച്ച കോവിഡ് പാക്കേജിലാണ് നൂറിൽ താഴെ ജീവനക്കാരുള്ളതും 90 ശതമാനം പേരും 15,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്നതുമായ സ്ഥാപനങ്ങളിലെ തൊഴിലാളി, തൊഴിലുടമ പിഎഫ് വിഹിതം (24%) സർക്കാർ അടയ്ക്കുമെന്നു പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കകം ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. 4800 കോടി രൂപ ചെലവാകുമെന്നും 6 കോടിയോളം പേർക്ക് ഉപകാരപ്രദമാകുമെന്നും സർക്കാർ പറഞ്ഞിരുന്നു.
എന്നാൽ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിട്ടും പല സ്ഥാപനങ്ങൾക്കും ആനുകൂല്യം ലഭിക്കുന്നില്ലെന്നാണു പരാതി. പ്രാദേശിക ഓഫിസുകൾ ഇക്കാര്യത്തിൽ അജ്ഞത പ്രകടിപ്പിക്കുന്നതായും ഇപിഎഫ്ഒയ്ക്കു പരാതികൾ ലഭിച്ചു. 100 ജീവനക്കാരിൽ താഴെ എന്ന പരിധി എടുത്തു കളയാനോ ഉയർത്താനോ ആലോചിക്കുന്നതായാണു റിപ്പോർട്ടുകൾ. 90 ശതമാനം ജീവനക്കാരും 15,000 രൂപയിൽ താഴെ വരുമാനമുള്ളവർ എന്ന നിബന്ധനയും മാറ്റിയേക്കും. അതിനിടെ, കോവിഡ് മൂലമുള്ള തൊഴിൽനഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഇപി എഫ്ഒയോടു തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പെൻഷൻ കമ്യൂട്ടേഷൻ: നടപ്പാകാതെ വിജ്ഞാപനം
പിഎഫ് പെൻഷൻ പദ്ധതിയിൽ തുക കമ്യൂട്ട് ചെയ്തവർക്ക് 15 വർഷത്തിനു ശേഷം പൂർണ പെൻഷൻ അനുവദിച്ച് ഇപിഎഫ്ഒ വിജ്ഞാപനമിറക്കിയെങ്കിലും പലയിടത്തും ലഭിക്കുന്നില്ലെന്നു പരാതി. ഇതു സംബന്ധിച്ച ഇപിഎസ് ഭേദഗതി കഴിഞ്ഞ വർഷം അവസാനം തൊഴിൽ മന്ത്രാലയം അംഗീകരിച്ചിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജ്ഞാപനമിറക്കിയത്. ഇപ്പോഴും നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണു പല ഇപിഎഫ് പ്രാദേശിക ഓഫിസുകളും പറയുന്നത്.