
ന്യൂഡൽഹി: കോവിഡ് -19 പ്രതികൂലമായി ബാധിച്ച മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ), സേവനങ്ങൾ, കയറ്റുമതി എന്നീ വ്യവസായ മേഖലകൾക്ക് നികുതി ഇളവുകൾ ഉൾപ്പെടുന്ന രണ്ടാമത്തെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് അന്തിമമാക്കുന്നതിന് ഇന്ത്യ തയാറെടുക്കുന്നു.
കോവിഡ് -19 ന്റെ ആഘാതം പരിഹരിക്കുന്നതിന് ചില പ്രധാന സാമ്പത്തിക മേഖലകൾക്കുള്ള പിന്തുണ കൂടാതെ അടിയന്തിരമായ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നത് വേഗത്തിലാക്കാൻ വേണ്ട പാക്കേജിനായി സർക്കാർ ലോക ബാങ്കുമായി ചർച്ചകൾ ആരംഭിച്ചു. ഇത് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ചില മേഖലകൾക്കുള്ള തിരഞ്ഞെടുത്ത നികുതികളുടെ അടയ്ക്കലിലുള്ള മൊറട്ടോറിയം, ഇറക്കുമതി-കയറ്റുമതി തീരുവ കുറയ്ക്കൽ, കുടിശ്ശികയും ഫീസും അടയ്ക്കുന്നതിൽ ഇളവ്, കയറ്റുമതിക്ക് അധിക പലിശ ഒഴിവാക്കൽ എന്നിവ ഉൾപ്പെടുന്ന വിവിധ നടപടികൾ പരിഗണനയിലുണ്ട്.
ചില നിബന്ധനകൾ ലഘൂകരിക്കാം
കയറ്റുമതിക്കുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്കും വ്യവസ്ഥകൾ ലഘൂകരിക്കുമെന്ന് മറ്റൊരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം മാർച്ച് 25 ന് ആരംഭിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ കയറ്റുമതി, റീട്ടെയിൽ, കൺസ്യൂമർ ഡ്യൂറബിൾസ്, സേവന മേഖലകളായ ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ഭക്ഷണം, യാത്ര, ടൂറിസം തുടങ്ങിയവയെ എല്ലാം പ്രതികൂലമായി ബാധിച്ചു.
ഈ പാക്കേജ് കൊറോണ വൈറസ് ആഘാതം ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖലകളെ ലക്ഷ്യം വച്ചുള്ളതായിരിക്കും. ധനമന്ത്രാലയവും പ്രധാനമന്ത്രിയുടെ കാര്യാലയവും തമ്മിൽ ഇതിനെ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആളുകളെ ലക്ഷ്യമിട്ട് 1.7 ലക്ഷം കോടി രൂപയുടെ പാക്കേജ് ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ദരിദ്രർക്കും സ്വന്തമായി വരുമാനമില്ലാത്തവർക്കും ഭക്ഷണവും പണവും നൽകുന്നതിനാണ് അത് ഊന്നൽ നൽകിയിരുന്നത്.
75 ബേസിസ് പോയിന്റുകളുടെ റിപ്പോ നിരക്ക് കുറയ്ക്കൽ, പണലഭ്യത ഒഴിവാക്കുന്നതിനായി ക്യാഷ് റിസർവ് അനുപാതത്തിൽ 100 ബേസിസ് പോയിൻറുകൾ കുറയ്ക്കൽ, വായ്പ തിരിച്ചടവ് സംബന്ധിച്ച മൂന്ന് മാസത്തെ മൊറട്ടോറിയം എന്നിവ ഉൾപ്പെടെ നിരവധി നടപടികൾ റിസർവ് ബാങ്ക് ഇതിനോടകം പുറത്തിറക്കിയിരുന്നു.
ലോക്ക്ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകൾക്ക് രാജ്യം വീണ്ടും തുറന്നുകഴിഞ്ഞാൽ വേഗത്തിൽ തിരിച്ചുവരാൻ കഴിയുമെന്ന് ഉറപ്പാക്കുകയാണ് രണ്ടാമത്തെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജിന്റെ ലക്ഷ്യം. കോവിഡ് -19 പകർച്ചാവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതത്തെ നേരിടാൻ രാജ്യത്തിന്റെ ജിഡിപിയുടെ 1ശതമാനം മൂല്യമുള്ള 2 ലക്ഷം കോടി രൂപയാണ് വ്യവസായം ആവശ്യപ്പെട്ടിരിക്കുന്നത്. കയറ്റുമതി മേഖലയ്ക്കുള്ള ആനുകൂല്യങ്ങൾക്ക് പുറമെ ദീർഘകാല മൂലധന നേട്ടം നൽകുന്ന നികുതി നീക്കം ചെയ്യാനും ഇത് ആവശ്യപ്പെട്ടിട്ടുണ്ട്.
മിക്ക ഏജൻസികളും ഇന്ത്യയുടെ വളർച്ചാ പ്രവചനം 2021 സാമ്പത്തിക വർഷത്തിൽ കുറച്ചിരിക്കുന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സ്റ്റാൻഡേർഡ് & പുവർസ് തിങ്കളാഴ്ച വളർച്ചാ അനുമാനം നേരത്തെ പ്രവചിച്ച 5.2 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി കുറച്ചു.