സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജെന്ന് പ്രധാനമന്ത്രി; വിശദാംശങ്ങള്‍ ഇന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിക്കും

May 13, 2020 |
|
News

                  സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജെന്ന് പ്രധാനമന്ത്രി; വിശദാംശങ്ങള്‍ ഇന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: കോവിഡ് എന്ന പ്രതിസന്ധിയെ സ്വയംപര്യാപ്തത നേടാനുള്ള അവസരമായി ഉപയോഗിക്കണമെന്നാണ് ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജും മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ജിഡിപിയുടെ പത്ത് ശതമാനം വരുന്ന ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ (സ്വയം പര്യാപ്ത ഇന്ത്യ പദ്ധതി) എന്ന പാക്കേജിന്റെ വിശദാംശങ്ങള്‍ എന്താകുമെന്ന് കാത്തിരിക്കുകയാണ് രാജ്യം. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പാക്കേജ് വിശദാംശങ്ങള്‍ പ്രഖ്യാപിക്കും.

ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളുടെ ഉപയോഗം കൂട്ടുക, ഇന്ത്യയില്‍ വിഭവോത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യങ്ങളിലൂന്നിയായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം.
''ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജ്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ ഏതാണ്ട് 10 ശതമാനമാണ്. ഇതവഴി രാജ്യത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് 20 ലക്ഷം കോടിയുടെ പിന്തുണ കിട്ടും. 2020-ല്‍ ഇരുപത് ലക്ഷം കോടി. കൊവിഡ് രോഗം ഏറെക്കാലം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തുടരും. നമ്മള്‍ നിയന്ത്രണം തുടരും, മാസ്‌ക് അണിയും, സാമൂഹിക അകലം പാലിക്കും. എന്നാല്‍ നമ്മുടെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ഈ അവസ്ഥയെ അനുവദിക്കില്ല'', എന്നാണ് മോദി പറഞ്ഞത്.

കര്‍ഷകര്‍, തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, മധ്യവര്‍ഗം, വ്യവസായികള്‍ എല്ലാവരെയും സ്പര്‍ശിക്കുന്ന വിശാല പാക്കേജ്. വന്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് തയ്യാറെടുക്കുന്നു എന്ന സൂചന പ്രധാനമന്ത്രി നല്‍കി. പ്രാദേശിക ഉത്പന്നങ്ങള്‍ വികസിപ്പിക്കണം. സാമ്പത്തിക വ്യവസ്ഥ, അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യയിലൂന്നിയ സംവിധാനം, ശക്തമായ ജനാധിപത്യം, സമ്പദ് വ്യവസ്ഥയിലെ ആവശ്യകത എന്നീ അഞ്ച് തൂണുകളില്‍ ഊന്നിയാകും പാക്കേജെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാകും.

ഗുജറാത്തിലെ ഭൂകമ്പം ഉള്‍പ്പടെ ചൂണ്ടിക്കാട്ടി പ്രതിസന്ധികളെ രാജ്യം മറികടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഓരോ ദിവസവും കൊവിഡ് കേസുകള്‍ കുതിരിച്ചുയരുമ്പോള്‍ രാജ്യത്തിന് ആത്മവിശ്വാസം നല്‍കാന്‍ കൂടിയാണ് മോദി ശ്രമിച്ചത്. പാക്കേജിന്റെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കാം.

പുതിയ പാക്കേജാകുമോ?

റിസര്‍വ് ബാങ്ക് ഇതുവരെ വിപണിയില്‍ സ്വീകരിച്ച നടപടികള്‍ കൂടി ചേര്‍ത്താണ് സാമ്പത്തിക പാക്കേജ് എന്നാണ് പ്രസംഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്. അതിനാല്‍ 20 ലക്ഷം കോടിയുടെ മൊത്തം തുക പുതിയ പാക്കേജില്‍ വരില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്. കൊവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം ആര്‍ബിഐ ഏതാണ്ട് 5 മുതല്‍ 6 ലക്ഷം കോടി രൂപ വിപണിയില്‍ അധികമായി ഇറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മാര്‍ച്ച് 26-ന് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ പാക്കേജ്. ഇത് രണ്ടും ചേര്‍ത്താല്‍ നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഏതാണ്ട് 40 ശതമാനം വരും. അതായത് കേന്ദ്രസര്‍ക്കാര്‍ പുതുതായി കൂട്ടിച്ചേര്‍ക്കുക ഏതാണ്ട് 12 ലക്ഷം കോടി രൂപയാണെന്നര്‍ത്ഥം.

Related Articles

© 2025 Financial Views. All Rights Reserved