
വിയന്ന: ആഗോളതലത്തില്‍ കൊറോണ വൈറസ് പടര്‍ന്നതോടെ എണ്ണ വ്യാപാരം ഏറ്റവും വലിയ തകര്‍ച്ചയിലേക്കെത്തി. ലോകത്തിലെ ഏറ്റവും ലാഭമുള്ള എണ്ണ കമ്പനിയായ സൗദി അരാകോ വരെ കോവിഡ്-19 ഭീതി മൂലം ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. കൊറോണ ഭീതി മൂലം സൗദി അരാംകോയുടെ ലാഭത്തെയും, വരുമാനത്തെയുമെല്ലാം ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കൂടാതെ സൗദി അറേബ്യ -റഷ്യ വിലയുദ്ധവും 2002 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ക്രൂഡ് ഓയില്‍ നിരക്ക് ഇടിച്ചു. ബ്രെന്റ് ഫ്യൂച്ചേഴ്‌സ് 6.7 ശതമാനം അഥവാ 1.68 ഡോളര്‍ ഇടിഞ്ഞ് ബാരലിന് 23.25 ഡോളറിലെത്തി. 2002 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡിന് ഈ മാസം ആദ്യം 18 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 19.92 ഡോളറായി കുറഞ്ഞിരുന്നു. അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ ഇത് ബാരലിന് 20.34 ഡോളറാണ്. കൊറോണ വൈറസ് മഹാമാരി, സൗദി അറേബ്യ -റഷ്യ വിലയുദ്ധം എന്നിവ മൂലം ആവശ്യകതയിലുണ്ടായ ഇടിവാണ് എണ്ണ വിപണികളെ തകര്‍ത്തത്.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് വിലയിലുണ്ടായ ചാഞ്ചാട്ടം പരിഹരിക്കാന്‍ വാഷിംഗ്ടണിന്റെ സമ്മര്‍ദ്ദം ഉയര്‍ന്നിട്ടും എണ്ണ വിപണി സന്തുലിതമാക്കാന്‍ റഷ്യയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സൗദി അറേബ്യ പറഞ്ഞു. ''ഒപെക്കിനും സൗദി അറേബ്യയ്ക്കും റഷ്യയ്ക്കും അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കോവിഡ് -19 ല്‍ നിന്നുള്ള ഡിമാന്‍ഡ് ഇടിവ് മൂലമുളള ആഘാതം വളരെ വലുതാണ്,'' നാഷണല്‍ ഓസ്ട്രേലിയ ബാങ്കിന്റെ ചരക്ക് ഗവേഷണ വിഭാഗം മേധാവി ലാച്‌ലാന്‍ ഷാ പിടിഐയോട് പറഞ്ഞു.
'ഒന്നും സംഭവിച്ചില്ലെങ്കില്‍ ആഗോള സ്റ്റോറേജുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിറയും, ഇത് വിലനിര്‍ണ്ണയത്തില്‍ എല്ലാത്തരത്തിലും വിനാശകരമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കും എന്നതാണ് യാഥാര്‍ത്ഥ്യം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.