സിഎസ്ബി ബാങ്ക് 13 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി

June 16, 2020 |
|
News

                  സിഎസ്ബി ബാങ്ക് 13 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി

കൊച്ചി: രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്വകാര്യ ബാങ്കുകളിലൊന്നായ സിഎസ്ബി ബാങ്ക് 2019-20 ധനകാര്യ വര്‍ഷത്തില്‍ 13 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 197 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ നേട്ടം. ബാങ്കിന്റെ നികുതിക്കുമുമ്പുള്ള ലാഭം 134 കോടി രൂപയാണ്. പുതിയ നികുതി നിരക്കിലേക്ക് മാറിയ സാഹചര്യത്തില്‍ ഒറ്റത്തവണയായി 87 കോടി രൂപ നല്‍കേണ്ടി വന്നതാണ് അറ്റാദായം കുറയാന്‍ കാരണമായത്.
 
റിപ്പോര്‍ട്ടിംഗ് വര്‍ഷത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം മുന്‍വര്‍ഷം ഇതേ കാലയളവിലെ 13 കോടി രൂപയില്‍ നിന്ന് 281 കോടി രൂപയിലേക്ക് ഉയര്‍ന്നു. രണ്ടായിരം ശതമാനമാണ്  വര്‍ധന. ഇക്കഴിഞ്ഞ ധനകാര്യ വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റ പലിശ വരുമാനം  മുന്‍വര്‍ഷത്തെ 440 കോടി രൂപയില്‍നിന്ന് 35 ശതമാനം വര്‍ധനയോടെ 592 കോടി രൂപയിലെത്തി. നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ 2.5 ശതമാനത്തില്‍നിന്ന് 3.2 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഡിപ്പോസിറ്റ് ചെലവ് 5.9 ശതമാനത്തില്‍ സ്ഥിരതയോടെ തുടര്‍ന്നപ്പോള്‍ വായ്പയില്‍നിന്നുള്ള വരുമാനം 9.9 ശതമാനത്തില്‍നിന്ന് 10.6 ശതമാനത്തിലേക്ക് ഉയര്‍ന്നു.

പലിശയിതര വരുമാനം മുന്‍വര്‍ഷമിതേ കാലയളവിലെ 136 കോടി രൂപയില്‍നിന്ന് 65 ശതമാനം വര്‍ധനയോടെ 222 കോടി രൂപയിലെത്തി. പ്രവര്‍ത്തനച്ചെലവ്  563 കോടി രൂപയില്‍നിന്നും 533 കോടി രൂപയായി റിപ്പോര്‍ട്ടിംഗ് വര്‍ഷത്തില്‍ കുറഞ്ഞു. ബാങ്ക് വന്‍വികസനത്തിനും തയാറെടുക്കുകയാണ്. നടപ്പു വര്‍ഷം 103 ശാഖകള്‍ തുറക്കുവാനാണ് പദ്ധതി. സ്വര്‍ണപ്പണയം, കൃഷിയും മൈക്രോഫിനാന്‍സും, എംഎസ്എംഇ, കാസാ എന്നീ സാധ്യതകളുടെ അടിസ്ഥാനത്തിലായിരിക്കും ശാഖകള്‍ തുറക്കുക. ആദ്യവര്‍ഷംതന്നെ ഇവയില്‍ 75 ശതമാനവും ലാഭത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

Related Articles

© 2025 Financial Views. All Rights Reserved