കാലിഫോര്‍ണിയ: സ്വകാര്യതാ സംബന്ധിച്ച് വിവര ശേഖരണ കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയുമായി ചേര്‍ന്ന് വീഴ്ച്ച വരുത്തിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് ഫേസ്ബുക്കിനും പിഴയടക്കണമെന്ന് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍(എഫ്ടിസി) ഉത്തരവിട്ടത്. അഞ്ച് ബില്യണ്‍ യുഎസ് ഡോളറാണ് ഫേസ്ബുക്കിന് പിഴയായി ഈടാക്കിയത് ഇത് ഏകദേശം 34483 കോടി ഇന്ത്യന്‍ രൂപ വരും. എന്നാല്‍ ഈ അവസരത്തിലാണ് തുക നേരത്തെ തന്നെ മാറ്റി വെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ഫേസ് ബുക്ക് രംഗത്തെത്തിയത്.
2012ലെ എഫ്ടിസിയുമായുള്ള കരാര്‍ ലംഘിച്ചുവെന്ന് കാട്ടിയാണ് ഫേസ്ബുക്കിന് പിഴയടയ്‌ക്കേണ്ടത്. സ്വകാര്യതാ ലംഘനം സംബന്ധിച്ച് പിഴ ഈടാക്കിയിരിക്കുന്ന സംഭവങ്ങളില്‍ ഏറ്റവുമധികം തുക അടയ്‌ക്കേണ്ടി വന്നത് ഫേസ്ബുക്കിനാണെന്നും എഫ്ടിസി അധികൃതര്‍ വ്യക്തമാക്കി. ഇതു വരെ ഇത്തരത്തില്‍ കിട്ടിയതില്‍ 20 മടങ്ങ് അധിക തുകയാണ് ഫേസ്ബുക്കിന് അടയ്‌ക്കേണ്ടി വന്നത്. 87 ദശലക്ഷം യൂസര്‍മാരുടെ വിവരങ്ങള്‍ അവര്‍ അറിയാതെയും അവരുടെ അനുമതി സ്വീകരിക്കാതെയും ദുരുപയോഗം ചെയ്തെന്നായിരുന്നു ഫേസ്ബുക്കിനെതിരേ ആരോപണം ഉയര്‍ന്നത്.
ഇതേ തുടര്‍ന്നായിരുന്നു എഫ്ടിസി അന്വേഷണം ആരംഭിച്ചത്. യുഎസില്‍ ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്ന സംഘടനയാണു ഫെഡറല്‍ ട്രേഡ് കമ്മിഷന്‍. എന്നാല്‍ ഫേസ്ബുക്കിന് ഏതെങ്കിലും രീതിയില്‍ ദോഷം ചെയ്യാന്‍ മാത്രം കനത്തതല്ല എഫ്ടിസി ചുമത്തിയിരിക്കുന്ന പിഴയെന്ന് ആക്ഷേപമുണ്ട്. ഫേസ്ബുക്കിന്റെ അടിത്തറയെ തകര്‍ക്കുന്നതോ ആളുകളുടെ ഡാറ്റ അവര്‍ ശേഖരിക്കുന്ന രീതിയെ കര്‍ശനമായി നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെന്നും ചില കോണുകളില്‍നിന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഒരു വലിയ പിഴ മാത്രമല്ല, കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായ നിയന്ത്രണങ്ങള്‍, ഘടനാപരമായ പരിഷ്‌കാരങ്ങള്‍, ഉപയോക്താക്കളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനുള്ള നിബന്ധനകള്‍ എന്നിവ ഫേസ്ബുക്കിനു മേല്‍ ചുമത്തേണ്ടതായിരുന്നെന്നാണ് ഉപഭോക്തൃ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന പബ്ലിക് സിറ്റിസണ്‍ എന്ന ഗ്രൂപ്പ് അഭിപ്രായപ്പെട്ടത്. ഫേസ്ബുക്കിനെ സംബന്ധിച്ചു അഞ്ച് ബില്യന്‍ ഡോളര്‍ എന്നത് വലിയ തുകയല്ല.
ഓണ്‍ലൈന്‍ പരസ്യത്തിലൂടെ ഫേസ്ബുക്കിനു വലിയൊരു തുക വരുമാനമായി ലഭിക്കുന്നുണ്ട്. ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യ പാദത്തില്‍ അവര്‍ സെയില്‍സിലൂടെ മാത്രം നേടിയത് 15.08 ബില്യന്‍ ഡോളറാണ്.