മിലിട്ടറി കാന്റീനുകളിലേക്ക് ഇനി ഇറക്കുമതി ചെയ്യുന്ന മദ്യം ഉണ്ടാകില്ല; അപ്രതീക്ഷിത തീരുമാനമോ?

October 24, 2020 |
|
News

                  മിലിട്ടറി കാന്റീനുകളിലേക്ക് ഇനി ഇറക്കുമതി ചെയ്യുന്ന മദ്യം ഉണ്ടാകില്ല; അപ്രതീക്ഷിത തീരുമാനമോ?

ന്യൂഡല്‍ഹി: മിലിട്ടറി കാന്റീനുകളിലേക്ക്  പ്രമുഖ ബ്രാന്‍ഡുകളുടെ അടക്കം ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വാങ്ങേണ്ടെന്ന് തീരുമാനമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ നാലായിരം കാന്റീനുകളിലേക്കാണ് ഇറക്കുമതി ചെയ്യുന്ന മദ്യയിനങ്ങള്‍ വാങ്ങേണ്ടെന്ന് നിര്‍ദ്ദേശം എത്തിയതായി ന്യൂസ് 18 റിപ്പോര്‍ട്ട്.  ജോണി വാക്കര്‍, സ്മിരണോഫ്, ബ്ലാക്ക് ലേബല്‍  തുടങ്ങി ഏറെ ഉപയോക്താക്കളുള്ള  ഡിയോഗോ, പെര്‍നോഡ് റികാര്‍ഡ് അടക്കമുള്ള കമ്പനികളില്‍ നിന്ന് ഇറക്കുമതി വേണ്ടെന്ന് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ നാലായിരം മിലിട്ടറി കാന്റീനുകളിലേക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മിലിട്ടറി കാന്റീനുകളിലൂടെ ഇലക്ട്രോണിക്‌സ്, മദ്യം എന്നിവയടക്കമുള്ള ഉല്‍പന്നങ്ങള്‍ വന്‍ വിലക്കുറവിലാണ് സേനാംഗങ്ങള്‍ക്കും വിരമിച്ച സേനാംഗങ്ങള്‍ക്കും നല്‍കുന്നത്. 2 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് രാജ്യത്തെ വിവിധ റീട്ടെയില്‍ ചെയിനുകളിലൂടെ വില്‍പനയിലൂടെ വര്‍ഷം തോറും നേടുന്നത്. ഒക്ടോബര്‍ 19ന് പുറപ്പെടുവിച്ച ആഭ്യന്തര വിജ്ഞാപനത്തിലൂടെയാണ് നീക്കമെന്നാണ് റോയിട്ടേഴേസിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവരം കര, നാവിക, വ്യോമ സേനയ്ക്ക് മെയ് മാസത്തിലും ജൂലൈ മാസത്തിലും അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ആഭ്യന്തര ഉത്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഏതെങ്കിലും ഒരു ഉല്‍പന്നത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല നീക്കമെന്നാണ് സൂചന. ഡിയഗോയും പെര്‍നോഡുമടക്കമുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ജൂണ്‍മാസം മുതല്‍ ലഭിക്കുന്നില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനേക്കുറിച്ച് പ്രതികരിക്കാന്‍ ഡിയഗോ, പെര്‍നോഡ് കമ്പനികളുടെ വക്താക്കള്‍ തയ്യാറായില്ല.

Related Articles

© 2024 Financial Views. All Rights Reserved