ഓഫര്‍ ടിക്കറ്റ് വില്‍പ്പന നിര്‍ത്തി വയ്ക്കാന്‍ സ്പൈസ് ജെറ്റിനോട് ഡിജിസിഎ ആവശ്യപ്പെട്ടു

August 05, 2020 |
|
News

                  ഓഫര്‍ ടിക്കറ്റ് വില്‍പ്പന നിര്‍ത്തി വയ്ക്കാന്‍ സ്പൈസ് ജെറ്റിനോട് ഡിജിസിഎ ആവശ്യപ്പെട്ടു

തിങ്കളാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ ടിക്കറ്റ് വില്‍പ്പന നിര്‍ത്തി വയ്ക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്പൈസ് ജെറ്റിനോട് ആവശ്യപ്പെട്ടു. സ്പൈസ് ജെറ്റ് അഞ്ച് ദിവസത്തെ '1 + 1 ഓഫര്‍ വില്‍പ്പന' പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് നികുതികള്‍ ഒഴികെ 899 രൂപ വരെ കുറഞ്ഞ നിരക്കിലാണ് സ്‌പൈസ് ജെറ്റ് വാഗ്ദാനം ടിക്കറ്റ് ചെയ്തിരുന്നത്.

ഓഫറുള്ള സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ബുക്കിംഗിന് പരമാവധി 2,000 രൂപ മൂല്യമുള്ള കോംപ്ലിമെന്ററി വൗച്ചര്‍ ലഭിക്കും. ഇത് ഭാവിയിലെ ബുക്കിംഗിനായി ഉപയോഗിക്കാമെന്നായിരുന്നു വാഗ്ദാനം. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ യാത്രക്കാര്‍ക്ക് ഈ സ്‌കീമിന് കീഴില്‍ ടിക്കറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരക്ക് പരിധി ചൂണ്ടിക്കാട്ടി ഏവിയേഷന്‍ റെഗുലേറ്റര്‍ സ്പൈസ് ജെറ്റിനോട് വില്‍പ്പന നിര്‍ത്താന്‍ ആവശ്യപ്പെട്ടതായി ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മെയ് 21ന് ആഭ്യന്തര വിമാനങ്ങളില്‍ ഏഴ് ബാന്‍ഡുകളിലൂടെ ഉയര്‍ന്നതും താഴ്ന്നതുമായ പരിധി നിശ്ചയിച്ചിരുന്നു. വിമാന സര്‍വ്വീസിന്റെ ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 24 വരെയാണ് നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് നവംബര്‍ 24 വരെ നീട്ടി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് മാസം സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചതിനെ തുടര്‍ന്ന് മെയ് 25നാണ് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്. മാര്‍ച്ച് 23 മുതല്‍ അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍ത്തിവച്ചിരുന്നു. കൊറോണ വൈറസ് മഹാമാരി കണക്കിലെടുത്ത് ഇന്ത്യയിലും വിദേശത്തും ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ വ്യോമയാന വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

2020ലെ നാലാം പാദത്തില്‍ 807.1 കോടി രൂപയുടെ നഷ്ടം ബജറ്റ് കാരിയറായ സ്പൈസ് ജെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 56.3 കോടി ഡോളറിന്റെ അറ്റാദായമാണ് രേഖപ്പെടുത്തിയതെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം 934.8 കോടി രൂപയാണ്. 2018-19ല്‍ ഇത് 316.1 കോടി രൂപയാണ്.

Related Articles

© 2025 Financial Views. All Rights Reserved