വ്യോമയാന മേഖലക്ക് ഉണര്‍വ്: 20 മാസത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

December 18, 2021 |
|
News

                  വ്യോമയാന മേഖലക്ക് ഉണര്‍വ്: 20 മാസത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

കൊവിഡ് മൂലം സ്തംഭിച്ചിരുന്ന വ്യോമയാന മേഖലക്ക് ഉണര്‍വ്. വിദേശ വിമാന യാത്രികര്‍ക്കൊപ്പം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിലും വര്‍ധന. 20 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഒരു കോടി കടന്നത്. കൊവിഡ് രോഗ തീവ്രതകുറഞ്ഞതും വാക്‌സിനേഷനും ആഭ്യന്തര യാത്രികരുടെ എണ്ണം വര്‍ധിപ്പിച്ചു. ബന്ധുക്കളെയും മറ്റു സുഹൃത്തുക്കളെയും കാണാന്‍ നാട്ടില്‍ എത്തി മടങ്ങുന്നവരുടെ എണ്ണം കൂടി. കൂടാതെ ഒഴിവു സമയങ്ങള്‍ ചിലവഴിയ്ക്കാന്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതും ആഭ്യന്തര വിമാന യാത്രികരുടെ വര്‍ദ്ധനവിന് കാരണമായി.

ഇക്കഴിഞ്ഞ നവംബറില്‍ മാത്രം ഇന്ത്യയില്‍ 1.5 കോടി യാത്രക്കാരാണ് ആഭ്യന്തര വിമാന യാത്ര നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേമാസം 6 .4 ദശലക്ഷം ആളുകള്‍ യാത്ര ചെയ്ത് സ്ഥാനത്താണിത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഒരു കോടി കടന്നിരുന്നു. ആഭ്യന്തര - അന്തര്‍ദേശീയ യാത്രകള്‍ക്കായി ആകെ 1.23 കോടി യാത്രക്കാരാണ് വിമാനങ്ങളില്‍ സഞ്ചരിച്ചത്.

കൊവിഡിന് ശേഷംഏറ്റവും അധികം യാത്രക്കാര്‍ ഉണ്ടായിരുന്നത് ഫെബ്രുവരിയില്‍ ആണ്. എന്നാല്‍ മാര്‍ച്ചില്‍ കൊവിഡ് രണ്ടാം തരംഗം തുടങ്ങിയതോടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. അതിനു ശേഷം ദുര്‍ഗാപൂജയും ദീപാവലിയും മറ്റ് ആഘോഷങ്ങളും വന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. സെപ്റ്റംബര്‍ മുതല്‍ യാത്രക്കാരുടെ എണ്ണം വീണ്ടും ഉയര്‍ന്ന് തുടങ്ങി.

വാര്‍ഷികാവസാനം എത്തുന്നതോടെ ക്രിസ്തുമസ്, ന്യൂ ഇയര്‍ തുടങ്ങിയ ആഘോഷങ്ങള്‍ വരുന്നതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിമാനക്കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം സ്ഥിതിഗതികള്‍ മാറ്റിയേക്കാമെന്ന ആശങ്കയുണ്ട്. കൊവിഡിന് ശേഷം ആഭ്യന്തര യാത്രികരുടെ എണ്ണം ഉയര്‍ത്താന്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നതും സഹായകരമായി. ഡല്‍ഹി-മുംബൈ പോലുള്ള പ്രധാന റൂട്ടുകളില്‍ സഞ്ചരിക്കുന്ന യാത്രക്കാരില്‍ വര്‍ധനയുണ്ട്.

ഇന്ത്യയുടെ വാറന്‍ബഫറ്റ് എന്നറിയപ്പെടുന്ന രാഖേഷ് ജുന്‍ജുന്‍വാലയുടെ പുതിയ വിമാന കമ്പനി ആകാശ എയര്‍ 2022 മാര്‍ച്ചോടെ പ്രവര്‍ത്തനം ആരംഭിച്ചേക്കും എന്നാണ് സൂചന. ബജറ്റ് കാരിയറുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്ന കമ്പനി തുടക്കത്തില്‍ ആഭ്യന്തര യാത്ര സര്‍വീസുകള്‍ ആകും ഉപഭോക്താക്കള്‍ക്ക് നല്‍കുക. 35 ദശലക്ഷം ഡോളര്‍ ചെലവഴിച്ച് എയര്‍ലൈന്റെ 40 ശതമാനം ഓഹകരികള്‍ ജുന്‍ജുന്‍വാല സ്വന്തമാക്കിയിട്ടുണ്ട്

വളരെ കുറഞ്ഞ നിരക്കില്‍ ഉള്ള വിമാന സര്‍വീസുകള്‍ ആണ് എയര്‍ലൈന്‍ പദ്ധതിയിടുന്നത്. മുന്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് ഇങ്ക് മേധാവി, ഇന്‍ഡിഗോ മേധാവി ആദിത്യഘോഷ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീം ആണ് പുതിയ എയര്‍ലൈന് നേതൃത്വം നല്‍കുക. ഇതോടെ ആഭ്യന്തര വിമാന യാത്രികര്‍ക്ക് കുറഞ്ഞ ചെലവില്‍ എയര്‍ലൈന സേവനങ്ങള്‍ ലഭിച്ചേക്കും. എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള കമ്പനിയുടെ പുതിയ പ്രവര്‍ത്തനങ്ങളും ജനുവരിയോടെ തുടങ്ങിയേക്കും.

Related Articles

© 2025 Financial Views. All Rights Reserved