ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ നഗരങ്ങളില്‍ 100 ശതമാനവും ഗ്രാമീണ-നഗര സങ്കലന മേഖലകളില്‍ 74 ശതമാനവും സ്വകാര്യമേഖലയ്ക്ക് നല്‍കും. കേന്ദ്ര ഊര്‍ജ മന്ത്രാലയം പുറത്തിറക്കിയ സ്റ്റാന്‍ഡേഡ് ബിഡ്ഡിങ് ഡോക്യുമെന്റിലാണ് ഇതു പറയുന്നത്. ആദ്യമായാണ് വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള മാര്‍ഗരേഖകള്‍ പുറത്തിറക്കുന്നത്. ടെന്‍ഡര്‍ രേഖകള്‍, നടപടികള്‍ തുടങ്ങിയവയുടെ കരട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് 5വരെ ഇതു സംബന്ധിച്ച് അഭിപ്രായം അറിയിക്കാം.
വൈദ്യുതി ഉല്‍പാദനവും പ്രസരണവും കേന്ദ്രസര്‍ക്കാരിനു കീഴിലാണ്. വിതരണം സംസ്ഥാനസര്‍ക്കാരുകള്‍ക്കും. ഇതിന് മാര്‍ഗനിര്‍ദേശം നല്‍കാനേ കേന്ദ്രത്തിനു കഴിയൂ. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് പ്രകാരം എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിലെയും വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.
നിലവില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ആഗ്ര എന്നിവിടങ്ങളില്‍ വൈദ്യുതി വിതരണം സ്വകാര്യകമ്പനികളാണ് നടത്തുന്നത്. സ്വകാര്യവല്‍ക്കരണത്തിനു മുന്‍പായി സംസ്ഥാനങ്ങള്‍ രണ്ടു സമിതികള്‍ക്കു രൂപം നല്‍കണം. 1. എംപവേഡ് കമ്മിറ്റിചീഫ് സെക്രട്ടറിയുടെ കീഴിലാവണം ഇത്. ഊര്‍ജ സെക്രട്ടറി കണ്‍വീനറും ധനകാര്യസെക്രട്ടറി അംഗവുമായിരിക്കും. 2. ടെക്‌നിക്കല്‍ ഇവാലുവേഷന്‍ കമ്മിറ്റി. സംസ്ഥാനത്തൊട്ടാകെ വിതരണത്തിനുള്ള നയവും ധനകാര്യ പുനഃക്രമീകരണവും ഈ സമിതികള്‍ തയാറാക്കണം.
തിരുവനന്തപുരംന്മവൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള കേന്ദ്ര മാര്‍ഗരേഖ കേരളത്തെ ബാധിക്കില്ല. കേരളത്തില്‍ വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ച സാഹചര്യത്തില്‍ ഇതിനു പ്രസക്തിയില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാര്‍ഗരേഖ നടപ്പാക്കാനാണു സാധ്യത. മറ്റു സംസ്ഥാനങ്ങള്‍ക്കു മേലും സമ്മര്‍ദം വരാം. സ്വകാര്യവല്‍ക്കരണത്തിനില്ലെന്നു കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ ചൂണ്ടിക്കാട്ടി.