
ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലൊഴികെ രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് (മെയ് 25) മുതല്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. കൊറോണ വൈറസ് മഹാമാരി വ്യാപനം കുറയ്ക്കുനതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ രാജ്യത്ത് വിമാന സര്‍വ്വീസുകളും നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. വ്യോമയാന സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനായി വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ദിവസങ്ങളായി കടുത്ത ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നുവെന്നും പുരി ട്വീറ്റ് ചെയ്തു.
ആഭ്യന്തര വിമാന സര്‍വീസ് ഉടമകളും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രാലയം മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മാര്‍ഗ നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു. മെയ് 26 മുതല്‍ ആന്ധ്രയിലെ വിജയവാഡ, വിശാഖ് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കും. പശ്ചിമ ബംഗാളില്‍ നിന്ന് മെയ് 28 മുതല്‍ പരിമിതമായ തോതില്‍ സര്‍വ്വീസ് പുനരാരംഭിക്കും.
മെയ് 26 മുതല്‍ ആന്ധ്രാപ്രദേശില്‍ പ്രവര്‍ത്തനം പരിമിതമായ തോതില്‍ ആരംഭിക്കും. തമിഴ്നാട്ടിനെ സംബന്ധിച്ചിടത്തോളം ചെന്നൈയില്‍ പരമാവധി 25 വിമാനങ്ങള്‍ എത്തിച്ചേരും. എന്നാല്‍ എത്ര വിമാനങ്ങള്‍ ഇവിടെ നിന്ന് പുറപ്പെടും എന്ന വിവരം ലഭ്യമല്ല. മുംബൈയില്‍ മൂന്നിലൊന്ന് സര്‍വ്വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. മുംബൈ വിമാനത്താവളം പ്രതിദിനം 50 ആഭ്യന്തര വിമാനങ്ങളും ഹൈദരാബാദ് വിമാനത്താവളം തിങ്കളാഴ്ച മുതല്‍ 30 ആഭ്യന്തര വിമാന സര്‍വീസുകളും കൈകാര്യം ചെയ്യും.
കഴിഞ്ഞ ദിവസത്തെ ഉംപണ്‍ ചുഴലിക്കാറ്റില്‍ ഉണ്ടായ വന്‍ നാശനഷ്ടത്തെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, ബാഗ്‌ഡോഗ്ര വിമാനത്താവളങ്ങള്‍ വ്യാഴാഴ്ച മുതല്‍ 20 വിമാനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇന്‍കമിംഗ് ഫ്‌ലൈറ്റുകളുടെ എണ്ണം പ്രതിദിനം 25 ആയി പരിമിതപ്പെടുത്തുമെന്നും കോയമ്പത്തൂര്‍, മധുര, ട്രിച്ചി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെന്നൈ അറിയിച്ചു.
വിമാനങ്ങള്‍ പുനരാരംഭിക്കുന്നതിലെ അനിശ്ചിതത്വം അവസാനിപ്പിച്ച തമിഴ്നാട് സര്‍ക്കാര്‍ ആഭ്യന്തര വിമാന യാത്രയ്ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അറിയിച്ചു. എല്ലാ യാത്രക്കാരും കോവിഡ് -19 ന്റെ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് അറിയാന്‍ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാകുമെന്നും രോഗലക്ഷണമില്ലാത്ത ആളുകള്‍ 14 ദിവസത്തേക്ക് ക്വാറന്റൈനിന് വിധേയമാകണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
കൊച്ചിയില്‍ നിന്ന് എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയര്‍ലൈനുകളാണ് സര്‍വീസ് നടത്തുന്നത്. യാത്രയ്ക്ക് നാല് മണിക്കൂര്‍ മുമ്പുതന്നെ യാത്രക്കാര്‍ക്ക് ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കാം. തിങ്കളാഴ്ച മുതല്‍ ജൂണ്‍ 30 വരെ നിശ്ചയിച്ചിട്ടുള്ള ആദ്യഘട്ട സമയപ്പട്ടികയനുസരിച്ച് അഗത്തി, ബാംഗ്ലൂര്‍, കോഴിക്കോട്, ചെന്നൈ, ഡെല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബൈ, മൈസൂര്‍, പൂനെ എന്നീ നഗരങ്ങളിലേയ്ക്കും തിരിച്ചും സിയാലില്‍ നിന്നും സര്‍വീസുണ്ടാകും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മുപ്പത് ശതമാനം സര്‍വീസുകള്‍ നടത്താനാണ് വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് കൊച്ചിയില്‍ നിന്ന് പ്രതിവാരം 113 സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് വിവരം. കോവിഡ് പ്രതിരോധത്തിന് സജ്ജമായ ഇലക്ട്രോണിക് പരിശോധനകള്‍ ഉപയോഗിച്ചുള്ള ചെക്ക്ഇന്‍, സുരക്ഷാ പരിശോധന, തിരിച്ചറിയല്‍ പ്രക്രിയകള്‍ എന്നിവ നടത്താന്‍ കൊച്ചി വിമാനത്താവളം തയ്യാറായിട്ടുണ്ട്. ആഭ്യന്തര സര്‍വീസ് നടത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ഇല്ല. എങ്കിലും അതീവ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാര്‍ ബാധ്യസ്ഥരാണ്. യാത്രക്കുള്ള മാനദണ്ഡങ്ങള്‍ ഇവയാണ്:
- വെബ് ചെക് ഇന്‍ ആണ് ചെയ്യേണ്ടത്. മാസ്‌ക് ധരിച്ചുവേണം ടെര്‍മിനലില്‍ എത്താന്‍. ബോര്‍ഡിംഗ് ഗേറ്റിന് തൊട്ടുമുമ്പ് ഫെയ്സ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍ പായ്ക്കറ്റുകള്‍ എന്നിവയടങ്ങിയ കിറ്റ് എയര്‍ലൈനുകള്‍ നല്‍കും. ഇവ യാത്രയില്‍ ഉപയോഗിക്കണം.
- ഒരു ഹാന്‍ഡ് ബാഗേജ്, ചെക്ക്ഇന്നിലൂടെ കൊണ്ടുപോകാവുന്ന ഒരു ബാഗ് എന്നിവ മാത്രമേ പാടുള്ളൂ.
- വാഹനങ്ങളില്‍ നിന്ന് ഇറങ്ങി ടെര്‍മിനലിന്റെ പുറപ്പെടല്‍ ഭാഗത്ത് എത്തുന്നതുവരെയുള്ള വഴികളിലും ഇടനാഴികളിലും സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. ഇവ ശ്രദ്ധിക്കുക. വരിയില്‍ നില്‍ക്കുമ്പോള്‍ തറയിലെ അടയാളങ്ങളില്‍ മാത്രം നില്‍ക്കുക.
- ടെര്‍മിനലിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് ചുവരില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.
- ആരോഗ്യ സേതു ആപ്പ് വീട്ടില്‍ വച്ചേ ഡൗണ്‍ലോഡ് ചെയ്ത് മാത്രം പോകുക. ആപ്പ് സെക്യൂരിറ്റി ഓഫീസര്‍മാരെ കാണിക്കുക. ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെങ്കില്‍ ഒന്നാം ഗേറ്റിന്റെ അരികില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടുക. അവര്‍ തരുന്ന ഫോറം പൂരിപ്പിച്ച് വീണ്ടും ഡിപ്പാര്‍ച്ചര്‍ ഗേറ്റിന് അരികില്‍ എത്തുക. നിര്‍ദേശങ്ങള്‍ അനുസരിക്കുക.
- ഇതുകഴിഞ്ഞാല്‍ ശരീര ഊഷ്മാവ് പരിശോധിക്കുന്ന സ്ഥലമാണ്. ഇതിനായി സ്ഥാപിച്ചിട്ടുള്ള സ്‌കാനറിന് മുന്നിലും തുടര്‍ന്ന് സുരക്ഷാ ബോക്‌സിന് മുന്നിലും എത്തുക. സുരക്ഷാ ബോക്‌സിനുള്ളിലെ കണ്ണാടി സ്‌ക്രീനിനുള്ളിലെ സി.ഐ.എസ്.എഫ് ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണിലെ വെബ് ചെക്ക് ഇന്‍ സ്‌ക്രീനിലുള്ള ബോര്‍ഡിങ് പാസ് കാണിക്കുക. ഇത് സ്‌കാന്‍ ചെയ്യാന്‍ ക്യാമറാസംവിധാനം സിയാല്‍ സജ്ജമാക്കിയിട്ടുണ്ട്.
- ബാഗേജ് അണുവിമുക്തമാക്കലാണ് ഇനി. ഹാന്‍ഡ് ബാഗേജ് മാത്രമുള്ള യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് നേരിട്ട് സുരക്ഷാപരിശോധനാ ഭാഗത്തേയ്ക്ക് പോകാം. ചെക്ക്ഇന്‍ ബാഗ് ഉണ്ടെങ്കില്‍ മാത്രം ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തി വെബ് ചെക്ക് ഇന്‍ സ്‌ക്രീന്‍, എയര്‍ലൈന്‍ ജവനക്കാരെ കാണിക്കുക. ബാഗ്ഗേജ് ഏല്‍പ്പിക്കുക.
- ഒന്നാം നിലയിലെ സുരക്ഷാപരിശോധനയാണ് ഇനി. പരിശോധനയ്ക്ക് തൊട്ടുമുമ്പ് സി.ഐ.എസ്.എഫ് ജീവനക്കാരനെ ബോര്‍ഡിങ് പാസ് കാണിച്ചശേഷം സുരക്ഷാപരിശോധനയ്ക്ക് വിധേയമാകുക.
- സുരക്ഷാപരിശോധന കഴിഞ്ഞാല്‍ നിശ്ചിത ഗേറ്റിന് മുന്നില്‍ സാമൂഹിക അകലം പാലിച്ച് സജ്ജമാക്കിയിട്ടുള്ള ഇരിപ്പിടങ്ങളില്‍ ഇരിക്കുക. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, ടെര്‍മിനലിനുള്ളില്‍ കടകള്‍ പ്രവര്‍ത്തിക്കും.
- ബോര്‍ഡിംഗ് അറിയിപ്പ് വന്നാല്‍, എയ്‌റോ ബ്രിഡ്ജില്‍ പ്രവേശിക്കുന്നതിന്് തൊട്ടുമുമ്പ് എയര്‍ലൈന്‍ ജീവനക്കാര്‍ നല്‍കുന്ന സുരക്ഷാ കിറ്റ് വാങ്ങുക. ഇവിടെ സജ്ജമാക്കിയിട്ടുള്ള ക്യാമറയില്‍ മൊബൈല്‍ ഫോണിലുള്ള ബോര്‍ഡിംഗ് പാസ് കാണിക്കുക. ഇവിടേയും ശരീര ഊഷ്മാവ് പരിശോധനയുണ്ടാകും. കൂടിയ ഊഷ്മാവ് തിരിച്ചറിയപ്പെട്ടാല്‍ യാത്രക്കാരനെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ ഭാഗത്തേയ്ക്ക് മാറ്റും. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനാണ് നിര്‍ദേശം.
- തുടര്‍ന്ന് സുരക്ഷാ കിറ്റിലെ സാമഗ്രികള്‍ അണിയുക. സുരക്ഷാ കിറ്റിലുള്ള സാധനങ്ങള്‍ അണിഞ്ഞുവേണം വിമാനത്തിലിരിക്കാന്‍.