നിരക്ക് ഈടാക്കാനൊരുങ്ങി ഫെയ്സ്ബുക്ക്; പണി കിട്ടുന്നതാര്‍ക്കൊക്കെ?

November 08, 2021 |
|
News

                  നിരക്ക് ഈടാക്കാനൊരുങ്ങി ഫെയ്സ്ബുക്ക്; പണി കിട്ടുന്നതാര്‍ക്കൊക്കെ?

വര്‍ഷങ്ങള്‍ നീണ്ട സൗജന്യ സേവനങ്ങളില്‍ ചിലതിന് ഫെയ്സ്ബുക്ക് നിരക്കേര്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കഴിഞ്ഞമാസം നവീകരിച്ച ഡെലിവറി സേവനങ്ങള്‍ക്കാകും നിരക്കേര്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ യു.കെയില്‍ ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോം വഴി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന വില്‍പ്പനക്കാരില്‍ നിന്നും കമ്മീഷന്‍ ഈടാക്കും. വില്‍പ്പന വിലയുടെ രണ്ടു ശതമാനമാകും ഈടാക്കുകയെന്നു രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷം സേവനങ്ങള്‍ തുടര്‍ന്നും സൗജന്യമായി തുടരും. അടുത്തവര്‍ഷം ജനുവരി മുതല്‍ നിരക്ക് ഏര്‍പ്പെടുത്താനാണു തീരുമാനം.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും നിലവില്‍ ഫെയ്സുബുക്ക് വഴി വില്‍പ്പനകള്‍ നടക്കുന്നുണ്ട്. യു.കെയില്‍ അവതരിപ്പിച്ചിരിക്കുന്ന കമ്മീഷന്‍ ഉടന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഫെയ്സ്ബുക്കിന്റെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. മാതൃ കമ്പനിയുടെ പേര് ഫെയ്സ്ബുക്ക് 'മെറ്റ' എന്നു മാറ്റിയതിനു ശേഷമുള്ള പ്രധാന നടപടികളിലൊന്നായാണ് നിരക്കിനെ വിദഗ്ധര്‍ കാണുന്നത്. യു.കെയിലെ ഹെര്‍മ്സ് എന്ന ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുമായി അടുത്തിടെ ഫെയ്സ്ബുക് കരാറിലെത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വില്‍പ്പനക്കാരില്‍ നിന്ന് കമ്മീഷന്‍ ഈടാക്കാനുള്ള നീക്കം.

ഫെയ്സ്ബുക്ക് വഴി വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ ഡെലിറവി നിരക്ക് അടക്കമുള്ള വിലയിലാവും കമ്മീഷന്‍ ഈടാക്കുക. പുതിയ തീരുമാനത്തെ കച്ചവടക്കാര്‍ എങ്ങനെ നേരിടുമെന്നു വരും ദിവസങ്ങളില്‍ അറിയാം. അടിസ്ഥാന സേവനങ്ങള്‍ക്കൊഴികേ മറ്റു സേവനങ്ങള്‍ക്കും ഫെയ്സ്ബുക്ക് നിരക്കേര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹം കാലങ്ങളായി ഉപയോക്താക്കള്‍ക്കിടയിലുണ്ട്. ഫെയ്സ്ബുക്കിന്റെ സഹസ്ഥാപനങ്ങളായ ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളും ഇന്നു വലിയതോതില്‍ വ്യാപാരങ്ങള്‍ക്കായി ഉപയോക്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഫെയ്സ്ബുക്കില്‍ ഏര്‍പ്പെടുത്തുന്ന നിരക്കുകള്‍ ഈ പ്ലാറ്റ്ഫോമുകളിലും പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്.

അടുത്തിടെ റീചാര്‍ജിങ് പോലുള്ള സേവനങ്ങള്‍ക്കു നിരക്കേര്‍പ്പെടുത്തുമെന്നു ഫോണ്‍പേ വ്യക്തമാക്കിയിരുന്നു. ഗൂഗിള്‍പേ, പേടിഎം അടക്കമുള്ള പ്ലാറ്റ്ഫോമുകളും സമാന നടപടി കൈകക്കൊണ്ടേക്കുമെന്നു സൂചനയുണ്ട്. ഇതിനിടെയാണ് ഫെയ്സ്ബുക്കിന്റെ നിരക്കേര്‍പ്പെടുത്താനുള്ള തീരുമാനം. വാട്സ്ആപ്പിന്റെയും മറ്റും പുതിയ സ്വകാര്യത നയങ്ങള്‍ അടുത്തിടെ ഇന്ത്യയില്‍ വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളടക്കം പ്ലാറ്റ്ഫോമുകളില്‍ കൈമാറാനുള്ള തീരുമാനമാണ് വിവാദത്തിനു വഴിവച്ചത്. യൂറോപ് മേഖലയിലടക്കം ഉപയോക്താക്കള്‍ക്കു സേവനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഓപ്ഷന്‍ അനുവദിച്ചപ്പോള്‍ ഇന്ത്യയില്‍ നിര്‍ബന്ധിയമാക്കിയതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. കഴിഞ്ഞ കുറച്ച നാളുകളായി ഈ വിവാദം കെട്ടടങ്ങിയിരിക്കുകയാണ്.

കമ്പനികളുടെ ഇത്തരം തീരുമാനങ്ങളാണ് സര്‍ക്കാരിനെ മേഖലയില്‍ പുതിയ നയങ്ങള്‍ അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഫെയ്സ്ബുക്ക് വഴി വിപണനം നടത്തുന്ന വ്യാപാരികള്‍ക്കായി 1.5 ശതമാനം പലിശനിരക്കില്‍ 50 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി ഇന്‍ഡിഫൈയുമായി ചേര്‍ന്ന് കമ്പനി അടുത്തിടെ നടപ്പാക്കിയിരുന്നു. ഇതിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved