ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ നിര്‍ത്തിവച്ച് ഫെഡ്എക്സും

July 03, 2020 |
|
News

                  ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ നിര്‍ത്തിവച്ച് ഫെഡ്എക്സും

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ചൈനയില്‍ നിന്നുള്ള ചരക്ക് കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് പ്രമുഖ ചരക്ക് ഗതാഗത സ്ഥാപനമായ ഫെഡ്എക്സ് കോര്‍പ്പറേഷന്‍ അറിയിച്ചു. നിയന്ത്രണത്തിനതീതമായ ബാക്ക്ലോഗുകള്‍ അഭിമുഖീകരിക്കുന്നതിനാലാണ് ഈ തീരുമാനം എടുത്തതെന്ന് ഫെഡ്എക്സ് കോര്‍പ്പറേഷന്‍ അറിയിച്ചു. 'സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് ഞങ്ങള്‍ തുടരും. സാഹചര്യങ്ങള്‍ അനുവദിക്കുന്നതിനനുസരിച്ച് പിന്നീട് പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുന്നതായിരിക്കും,' ഫെഡ്എക്സ് വക്താവ് വ്യക്തമാക്കി. ജര്‍മ്മന്‍ ലോജിസ്റ്റിക്സ് കമ്പനിയായ ഡിഎച്ച്എല്‍, ബുധനാഴ്ച സമാനമായി നടപടി കൈക്കൊണ്ടിരുന്നു.

ഇതേ തുടര്‍ന്നാണ് ഇന്ത്യയുമായുള്ള ചൈനീസ് ഇറക്കുമതി-കയറ്റുമതികളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഫെഡ്എക്സ് തീരുമാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ക്ലിയറന്‍സ് കാലതാമസത്തിന് കാരണമായതിനെത്തുടര്‍ന്നാണ് ചൈനയുമായുള്ള കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ഡിഎച്ച്എല്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. വാഹനങ്ങള്‍, രാസവളങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പടെ വിവിധ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന ചെന്നൈയിലെ പ്രധാന തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍, ചൈനയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന സാധനസാമഗ്രികളുടെ ഇറക്കുമതി അധിക പരിശോധനയ്ക്കായി സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ചരക്ക് കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍, ഷിപ്പിംഗ് കമ്പനിയുടെ ഡിഎച്ച്എല്‍ എക്സ്പ്രസ് ഇന്ത്യ യൂണിറ്റ്, ചൈന, ഹോങ്കോംഗ്, മകാവു എന്നിവിടങ്ങളില്‍ നിന്നുള്ള പിക്ക് അപ്പുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഡിഎച്ച്എല്‍ പ്രതിനിധി സ്ഥിരീകരിച്ചു.

എന്നാല്‍, കാലതാമസം നേരിട്ട ചരക്കുകളുടെ സ്വഭാവത്തെക്കുറിച്ച് ഡിഎച്ച്എല്‍ വിശദീകരിച്ചിട്ടില്ല. ഇന്ത്യന്‍ തുറമുഖങ്ങള്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടഞ്ഞതിനാല്‍ അമേരിക്കന്‍ കമ്പനികളായ ആപ്പിള്‍, സിഡ്കോ, ഡെല്‍ എന്നിവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പിരിമുറുക്കത്തില്‍ അകപ്പെട്ടതായി കഴിഞ്ഞയാഴ്ച പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെന്നൈയിലും മറ്റു തുറമുഖങ്ങളിലും ഒരു വിമാനത്താവളത്തിലുമായി ഫാര്‍മസ്യൂട്ടിക്കല്‍ ചരക്കുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഓരോ കണ്ടെയ്നറിന്റെയും കര്‍ശന പരിശോധനയ്ക്ക് ശേഷം ഓരോ ഡ്രമ്മിലേക്കും ഇറക്കുമതി ചെയ്യുമെന്ന് മരുന്ന് കമ്പനികളോട് പറഞ്ഞിട്ടുണ്ടെന്ന് വ്യവസായ രംഗത്തെ മുതിര്‍ന്ന എക്സിക്യൂട്ടിവ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ഇന്ത്യയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved