ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ പ്രീമിയം വരുമാനത്തില്‍ 5.6 ശതമാനം ഇടിവ്

June 10, 2021 |
|
News

                  ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ പ്രീമിയം വരുമാനത്തില്‍ 5.6 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ പ്രീമിയം വരുമാനം മേയ് മാസത്തില്‍ ഇടിവ് പ്രകടമാക്കിയെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ബുധനാഴ്ച അറിയിച്ചു. പുതിയ പ്രീമിയം വരുമാനം 5.6 ശതമാനം കുറഞ്ഞ് 12,976.99 കോടി രൂപയായി. രജിസ്റ്റര്‍ ചെയ്ത 24 ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം മേയില്‍ 13,739 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം ഉണ്ടായിരുന്നു.   

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി പുതിയ പ്രീമിയത്തില്‍ 12.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഒന്നാം വര്‍ഷ പ്രീമിയം വരുമാനം കഴിഞ്ഞ മാസം 8,947.64 കോടി രൂപയായെന്നും ഐആര്‍ഡിഎഐ പ്രസ്താവനയില്‍ പറഞ്ഞു. 2020 മെയ് മാസത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ പുതിയ പ്രീമിയമായി 10,211.53 കോടി രൂപയാണ് സമാഹരിച്ചിരുന്നത്. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പുതിയ ബിസിനസ് പ്രീമിയം 1.84 ലക്ഷം കോടി രൂപയാണ് എല്‍ഐസി സമാഹരിച്ചത്.   

അതേസമയം, സ്വകാര്യ മേഖലയിലെ മറ്റ് 23 ഇന്‍ഷുറന്‍സ് കമ്പനികള്‍ മേയില്‍ അവരുടെ പുതിയ ബിസിനസ് പ്രീമിയത്തില്‍ 14.2 ശതമാനം വര്‍ധന രേഖപ്പെടുത്തി. മൊത്തം 4,029.35 കോടി രൂപയാണ് അവയുടെ കഴിഞ്ഞ മാസത്തെ പുതിയ പ്രീമിയത്തില്‍ നിന്നുള്ള വരുമാനം. മുന്‍ വര്‍ഷം മേയില്‍ ഇത് 3,527.48 കോടി രൂപയായിരുന്നു.

ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ പ്രീമിയം വരുമാനം 11 ശതമാനം ഉയര്‍ന്ന് 22,715.78 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 20,466.76 കോടി രൂപയായിരുന്നു. അതേസമയം, പ്രാരംഭ പബ്ലിക് ഓഫര്‍ കണക്കിലെടുത്ത് അടുത്ത വര്‍ഷം മാര്‍ച്ച് വരെ എല്‍ഐസി ചെയര്‍മാന്‍ എം ആര്‍ കുമാറിന് കാലാവധി നീട്ടി നല്‍കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 60 വയസ് പൂര്‍ത്തിയാക്കി അദ്ദേഹം ഈ മാസം റിട്ടയര്‍ ചെയ്യേണ്ടതായിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved