ബ്ലൂ റെവല്യൂഷന് പച്ചക്കൊടി: ലക്ഷ്യം മത്സ്യക്കൃഷിയുടേയും കര്‍ഷകരുടേയും അഭിവൃദ്ധി

September 06, 2021 |
|
News

                  ബ്ലൂ റെവല്യൂഷന് പച്ചക്കൊടി: ലക്ഷ്യം മത്സ്യക്കൃഷിയുടേയും കര്‍ഷകരുടേയും അഭിവൃദ്ധി

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ 'ബ്ലൂ റെവല്യൂഷന്‍' ആശയം പച്ചക്കൊടി കണ്ടു. മത്സ്യക്കൃഷിയേയും മത്സ്യ കര്‍ഷകരേയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി നൂറുമേനി വിളവാണ് കൈവരിച്ചിരിക്കുന്നത്. 2019- 20 സാമ്പത്തികവര്‍ഷം തുടക്കമിട്ട പദ്ധതി ഇതിനോടകം 6.9 ലക്ഷം ടണ്‍ മത്സ്യ വിളവെടുപ്പ് നടത്തി കഴിഞ്ഞു. വടക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ മത്സ്യക്കൃഷി നടപ്പാക്കിയ സംസ്ഥാനമായി യു.പി. മാറിയെന്നു യു.പി. സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. കോവിഡിനിടയിലും മത്സ്യക്കൃഷിക്കു സര്‍ക്കാര്‍ നല്‍കിയ പ്രോല്‍സാഹനമാണ് നേട്ടമായത്. പരീക്ഷണാടിസ്ഥാനത്തില്‍ ബാരാബങ്കി ജില്ലയില്‍ നടപ്പാക്കിയ മത്സ്യക്കൃഷി ഇന്ന് സംസ്ഥാനത്തു മുഴുവന്‍ നടപ്പാക്കി വരികയാണ്.

ആഫ്രിക്കന്‍ ക്യാറ്റ്ഫിഷ്, തിലേപിയ തുടങ്ങിയ മത്സ്യ വിഭാഗങ്ങളാണ് പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. യുവാക്കളാണ് മത്സ്യക്കൃഷിക്കു മുന്നിട്ടിറങ്ങുന്നതില്‍ അധികവും. കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ചതും ജോലിസാധ്യതകള്‍ കുറഞ്ഞതുമാണ് യുവാക്കളെ മത്സ്യക്കൃഷിക്കു പ്രേരിപ്പിക്കുന്നത്. സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന പിന്തുണയും മികച്ച വരുമാനവും മത്സ്യക്കൃഷിയെ പ്രിയങ്കരമാക്കുന്നുണ്ട്. യുവാക്കള്‍ മത്സ്യക്കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഭൂരിഭാഗം യുവാക്കളും 'ബ്ലൂ റെവല്യൂഷന്‍' പദ്ധതിക്കു കീഴില്‍ പേരു രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

തൊഴില്‍ വര്‍ധനയ്ക്കു പുറമേ വരുമാന വര്‍ധനയ്ക്കും മത്സ്യക്കൃഷി ഇടയാക്കുന്നുണ്ട്. സംസ്ഥാനത്ത് ലഭ്യമായ വിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയെന്ന സര്‍ക്കാര്‍ തന്ത്രമാണ് യു.പിയില്‍ വിജയിച്ചത്. മത്സ്യക്കൃഷിക്കു വിപണി ഒരുക്കുന്നതിനൊപ്പം കയറ്റുമതി സാധ്യത കൂടി പരിഗണിക്കുന്നുണ്ടെന്നാണു ലഭ്യമായ വിവരം. സംസ്ഥാനത്തെ പരമ്പരാഗത മുക്കവന്‍മാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

മത്സ്യക്കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളിലെ കുളങ്ങള്‍ 10 വര്‍ഷ കാലാവധിയില്‍ പാട്ടത്തിനും നല്‍കുന്നുണ്ട്. ഏകദേശം 3000 ഹെക്ടര്‍ ഭൂമിയാണ് ഇങ്ങനെ തയാറാക്കിയിരിക്കുന്നത്. മത്സ്യക്കുഞ്ഞുങ്ങളുടെ ഉല്‍പ്പാദനത്തിനും വിതരണത്തിനുമായി 300 കോടി രൂപയാണ് സംസ്ഥാനം കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ നടപടിയെ സാമ്പത്തിക വിദഗ്ധരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും മികച്ച ആശയമായാണ് കാണുന്നത്. ജീവിതോപാധിക്കു പുറമേ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനും പദ്ധതി വഴിവയ്ക്കുമെന്നാണു വിലയിരുത്തല്‍.

Related Articles

© 2025 Financial Views. All Rights Reserved