ഫ്‌ലിപ്പ്കാര്‍ട്ട് വിദേശ വിപണികളിലേക്ക്; ഐപിഒ പദ്ധതിയിടുന്നു

September 17, 2020 |
|
News

                  ഫ്‌ലിപ്പ്കാര്‍ട്ട് വിദേശ വിപണികളിലേക്ക്;  ഐപിഒ പദ്ധതിയിടുന്നു

വാള്‍മാര്‍ട്ട് ഉടമസ്ഥതതയിലുളള ഫ്‌ലിപ്പ്കാര്‍ട്ട് വിദേശ വിപണികളില്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) പദ്ധതിയിടുന്നു. അടുത്ത വര്‍ഷം ഐപിഒ നടത്താനാണ് കമ്പനിയുടെ ആലോചന. 50 ബില്യണ്‍ ഡോളറിന്റെ ഐപിഒയ്ക്കാണ് കമ്പനി പദ്ധതിയിടുന്നത്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇന്ത്യയിലെ ഇ- കൊമേഴ്സ് രംഗത്ത് വളര്‍ന്നുവരുന്ന മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ വികസന പദ്ധതികള്‍ക്കായുളള ധനസമാഹരണം ലക്ഷ്യമിട്ടാണ് ഫ്‌ലിപ്പ്കാര്‍ട്ട് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത്. ആമസോണിന്റെ ഇന്ത്യന്‍ യൂണിറ്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവരാണ് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ എതിരാളികള്‍. പ്രാരംഭ പബ്ലിക് ഓഫറിനായി സിംഗപ്പൂര്‍, യുഎസ് തുടങ്ങിയ വിപണികള്‍ ഫ്‌ലിപ്കാര്‍ട്ട് തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാള്‍മാര്‍ട്ട് ആസ്ഥാനമായ അമേരിക്കയില്‍ ലിസ്റ്റുചെയ്യുന്നത്, ഫ്‌ലിപ്പ്കാര്‍ട്ടിന് ആഴത്തിലുള്ള ഫണ്ടുകളിലേക്ക് പ്രവേശനം നല്‍കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചന നല്‍കുന്നു. എന്നാല്‍, ഇത് സംബന്ധിച്ച റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് ഫ്‌ലിപ്കാര്‍ട്ടും വാള്‍മാര്‍ട്ടും പ്രതികരിച്ചിട്ടില്ല.

ആഭ്യന്തര കമ്പനികള്‍ക്ക് വിദേശത്ത് നേരിട്ട് പട്ടികപ്പെടുത്താന്‍ വഴിയൊരുക്കുന്ന പുതിയ ചട്ടങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നതിനിടെയാണ് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ വിദേശ ലിസ്റ്റിങ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. 'ഇപ്പോള്‍, ഐപിഒ ലക്ഷ്യം 2021 ന്റെ അവസാനത്തിലോ 2022 ന്റെ തുടക്കത്തിലോ കണക്കാക്കപ്പെടുന്നു. പക്ഷേ, നിലവിലെ പ്രതിസന്ധി കാര്യങ്ങള്‍ അല്‍പം മങ്ങലുണ്ട്,'  രണ്ട് ഉറവിടങ്ങള്‍ പ്രതികരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2018 ല്‍ 16 ബില്യണ്‍ ഡോളറിന് വാള്‍മാര്‍ട്ട് ഫ്‌ലിപ്കാര്‍ട്ടില്‍ ഏകദേശം 77 ശതമാനം ഓഹരി സ്വന്തമാക്കി. ഈ കരാര്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നേരിട്ടുള്ള നിക്ഷേപമായി തുടരുന്നു. ഇത് ഫ്‌ലിപ്കാര്‍ട്ടിന്റെ സ്ഥാപകരായ സച്ചിന്‍ ബന്‍സലിനെയും ബിന്നി ബന്‍സലിനെയും രാജ്യത്തെ ശതകോടീശ്വരന്മാരാക്കി മാറ്റുകയും ചെയ്തു, അക്കാലത്തെ ഏറ്റവും വിജയകരമായ സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ ഫ്‌ലിപ്കാര്‍ട്ട് രാജ്യത്തിന് ആകെ മാതൃകയായി.

എതിരാളിയായ ആമസോണിനെപ്പോലെ, ഫ്‌ലിപ്കാര്‍ട്ട് പുസ്തകങ്ങളുടെ ഇ-കൊമേഴ്‌സ് വില്‍പ്പന ആരംഭിച്ചുവെങ്കിലും സ്മാര്‍ട്ട് ഫോണുകള്‍, വസ്ത്രങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ വില്‍ക്കുന്നതില്‍ അതിവേഗം വൈവിധ്യവത്കരിച്ചു സ്വന്തം വിപണി വിഹിതം വലുതാക്കി. ഇപ്പോള്‍ മിക്ക വിഭാഗങ്ങളിലും ആമസോണുമായി കടുത്ത മത്സരത്തിലാണ് ഫ്‌ലിപ്പ്കാര്‍ട്ട്. കൂടുതല്‍ ഇന്ത്യക്കാര്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് മാറുന്നതിനാല്‍ 2024 ഓടെ ഇന്ത്യയുടെ ഇ-കൊമേഴ് സ് മേഖലയുടെ മൂല്യം 99 ബില്യണ്‍ ഡോളറാകുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് പറയുന്നത്.

വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി ആഗോള ഭീമന്‍മാരായ വാള്‍മാര്‍ട്ട്, ആമസോണ്‍ എന്നിവരെ മാത്രമല്ല, ഇന്ത്യയിലെ ഓയില്‍-ടു-ടെലികോം കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെയും ആകര്‍ഷിച്ചിരിക്കുകയാണ്. വന്‍ പദ്ധതികളാണ് ഇന്ത്യന്‍ ഇ- കൊമേഴ്‌സ് വിപണിയെ ലക്ഷ്യമിട്ട് അംബാനിയുടെ മനസ്സിലുളളത്. മുംബൈ ആസ്ഥാനമായുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം ഓണ്‍ലൈന്‍ ഗ്രോസറി കമ്പനിയായ ജിയോമാര്‍ട്ട് ആരംഭിച്ചു. മുകേഷ് അംബാനി ജൂലൈയില്‍ ഓഹരി ഉടമകളോട് കമ്പനി ഇലക്ട്രോണിക്‌സ്, ഫാഷന്‍ ഉല്‍പ്പന്ന നിരയിലേക്ക് സേവനം വ്യാപിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Related Articles

© 2024 Financial Views. All Rights Reserved