പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 40 രൂപ കുറയ്ക്കണം; ആവശ്യവുമായി എഐഎംടിസി

April 17, 2021 |
|
News

                  പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 40 രൂപ കുറയ്ക്കണം; ആവശ്യവുമായി എഐഎംടിസി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ച് ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ ഇടക്കാലത്ത് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ 14, 16 പൈസ വീതം കുറവ് വരുത്തിയത് വെറും കാട്ടിക്കൂട്ടല്‍ മാത്രമാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് എഐഎംടിസി. ലിറ്ററിന് 40 രൂപ വരെ കുറയ്ക്കാവുന്നതാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് വരുത്തിയത് പശ്ചിമ ബംഗാള്‍, കേരളം, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്നും ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.. രാജ്യത്തെ 95 ലക്ഷത്തോളം ട്രക്കറുകളേയും സ്ഥാപനങ്ങളേയും പ്രതിനിധീകരിക്കുന്നതാണ് സംഘടന എന്നാണ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില 2021 മാര്‍ച്ചില്‍ ബാരലിന് 70 ഡോളര്‍ ഉണ്ടായിരുന്നത് 2021 മാര്‍ച്ചില്‍ 62 ഡോളര്‍ ആയി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ 14 പൈസയും 16 പൈസയും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് വരുത്തിയത് സ്വാഗതാര്‍ഹം ആണെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് ചെയര്‍മാന്‍ ബാല്‍ മില്‍കിത് അഭിപ്രായപ്പെട്ടു.. രാജ്യതലസ്ഥാനത്ത് നിലവില്‍ പെട്രോളിന് 90.40 രൂപയും ഡീസലിന് 80. 73 രൂപയുമാണ് വില. ഇത് വ്യക്തമാക്കുന്നത് പെട്രോളിനും ഡീസലിനും 40 രൂപ വീതം ഇനിയും കുറയ്ക്കാവുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

വില കുറച്ചത് പേരിന് മാത്രമാണെന്നും അത് നിലവിലെ സാഹചര്യത്തില്‍ ഒരു വ്യത്യാസവും ഉണ്ടാക്കില്ലെന്നും സംഘടന പറയുന്നു. 40 പൈസയെങ്കിലും വില കുറയ്ക്കേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണ്. 2014 മെയ് മാസത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളര്‍ ആയിരുന്നപ്പോള്‍ പെട്രോളിന് 71.41 രൂപയും ഡീസലിന് 5671 രൂപയുമായിരുന്നു വില. 2020 ഡിസംബറില്‍ ക്രൂഡ് ഓയില്‍ വില 47.58 ഡോളര്‍ ആയിരുന്നപ്പോള്‍ പെട്രോളിന് 90.34 രൂപയായും ഡീസലിന് 80. 51 രൂപയായും വില ഉയര്‍ന്നതായും ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Related Articles

© 2025 Financial Views. All Rights Reserved