ഫ്യുജിറ്റീവ് നിയമം പിടിമുറുക്കുന്നു; വിജയ് മല്യയെ ഇന്ത്യയിലെത്തിക്കുന്നതോടെ കുരുങ്ങാന്‍ പോകുന്നത് രാജ്യം വിട്ട നീരവ് മോദിയും ചോക്‌സിയും

February 05, 2019 |
|
News

                  ഫ്യുജിറ്റീവ് നിയമം പിടിമുറുക്കുന്നു; വിജയ് മല്യയെ ഇന്ത്യയിലെത്തിക്കുന്നതോടെ കുരുങ്ങാന്‍ പോകുന്നത് രാജ്യം വിട്ട നീരവ് മോദിയും ചോക്‌സിയും

വിജയ് മല്യയെ ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ ഉത്തരവ് വന്നതോടെ വെട്ടിലാവന്‍ പോകുന്നത് 13,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ചോക്‌സിയും നീരവ് മോദിയും കൂടിയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ  സാമ്പത്തിക ക്രമക്കേടില്‍ പ്രതിയായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലേക്കു കടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മല്യയെ അന്യരാജ്യത്ത് നിന്ന് തിരികെ എത്തിച്ച് ഗവണ്‍മെന്റിന് ഏല്‍പ്പിക്കുന്നതോടെ ഫ്യുജിറ്റീവ് നിയമം ഒന്നും കൂടി കര്‍ശനമാവും. 

സാമ്പത്തിക ക്രമക്കേട് കാണിച്ച് രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചിരുന്നു. എന്നാല്‍ വിജയ് മല്യയെ യുകെ ആഭ്യന്തര സെക്രട്ടറിയായ സജിദ് ജാവീദ് ഇന്ത്യയിലേക്ക് കൈമാറുന്നതിന്റെ ഭാഗമായ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് മല്യ പറഞ്ഞു. ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ മല്യയ്ക്ക് അവസരവുമുണ്ട്. 

2019 ജനുവരിയില്‍ മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈ കോടതി പ്രഖ്യാപിച്ചിരുന്നു. മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2016 മാര്‍ച്ച് 16നാണ് വിജയ് മല്യ ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്ക് കടന്നത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി എടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെയാണ് മല്യ രാജ്യം വിട്ടത്.

കോടികള്‍ തട്ടി മുങ്ങി ഇത്രയും കാലം ഒളിവില്‍ കഴിഞ്ഞതു പോലെ ജീവിക്കാന്‍ നീരവ് മോധിക്കും ചോക്‌സിക്കും ഇനി കഴിയില്ല. സാമ്പത്തിക തട്ടിപ്പുകാരെ കുരുക്കിലാക്കുന്ന പുതിയ നിയമം മുറുകുന്നതോടെ ചോക്‌സിയും നീരവ് മോദിയുമെല്ലാം ഇന്ത്യയിലേക്ക് തിരിച്ച് വരേണ്ടി വരും. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ നിയമനടപടികളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതും രാജ്യം വിടുന്നതും തടയാനാണ് ഈ നിയമം പാസാക്കിയത്. ലോക്‌സഭയില്‍ കഴിഞ്ഞ മാര്‍ച്ച് 12 ന് ഈ ബില്‍ പാസാക്കിയ ദിവസം പലരും ഈ നിയമത്തെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതേ നിയമത്തിന്റെ പിന്‍ബലം കൊണ്ട് തന്നെയാണ് മല്യയെ ഇന്ത്യയിലേക്കെത്തിക്കുന്നതും. ബാങ്കിന്റെയും മറ്റ് ധനകാര്യസ്ഥാപനങ്ങളുടേയും നഷ്ടമായ തുകകളെല്ലാം ഈ പുതിയ നിയമത്തിലൂടെ തിരിച്ചു പിടിക്കാനാവുമെന്നാണ് സര്‍ക്കാറിന്റെ വിശ്വാസം. 

വന്‍തുക വായ്പയെടുത്ത് നീരവ് മോദിയും ചോക്‌സിയും കുടുംബസമേതം ജനുവരിയിലാണു രാജ്യം വിട്ടത്. ഇതിനു രണ്ടാഴ്ചയ്ക്കു ശേഷമാണു പിഎന്‍ബിയുടെ തട്ടിപ്പിനെക്കുറിച്ചു പുറംലോകം അറിയുന്നത്. അന്നുമുതല്‍ ഇരുവരും എവിടെയെന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്കും വ്യക്തതയില്ലായിരുന്നു. നീരവ് മോദി ഇപ്പോള്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലുണ്ടെന്നാണു വിവരം.

സിബിഐയുടെ അപേക്ഷ പ്രകാരം ഡിസംബറില്‍ ഇന്റര്‍പോള്‍ ചോക്‌സിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അതിനിടയില്‍ മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിരുന്നു. വായ്പ തട്ടിപ്പു കേസില്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കന്‍ ആണ് ഇത്തരം ഒരു പ്ലാനിലൂടെ ചോക്‌സി സഞ്ചരിച്ചത്. കൈമാറുന്നതിനെക്കുറിച്ചുള്ള വാദം ആന്റിഗ്വയില്‍ തുടരുകയാണ് ഇപ്പോഴും. ആരോഗ്യനില മോശമായതിനാല്‍ ആന്റിഗ്വയില്‍ നിന്ന് ഇന്ത്യയിലേക്ക് വരാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ മാസം മുംബൈ കോടതിക്ക് മുമ്പാകെ ചോക്‌സി അറിയിച്ചിരുന്നു. എന്നാല്‍ വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കുന്നതോടെ ഫ്യുജിറ്റീവ്  നിയമത്തിന്റെ പിന്‍ബലത്തില്‍ വിവാദ വ്യവസായികളായ ചോക്‌സിയേയും നീരവ് മോധിയേയും ഇന്ത്യയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

 

Related Articles

© 2025 Financial Views. All Rights Reserved