ജി7 ഉച്ചകോടി: വ്യാപാര തര്‍ക്കം മുതല്‍ ആമസോണ്‍ കാടുകളുടെ അവസ്ഥ വരെ ചര്‍ച്ചയാകും; മോദി-ട്രംപ് കൂടിക്കാഴ്ച്ചയില്‍ കശ്മീര്‍ വിഷയം ഉയരുമെന്നും സൂചന

August 26, 2019 |
|
News

                  ജി7 ഉച്ചകോടി: വ്യാപാര തര്‍ക്കം മുതല്‍ ആമസോണ്‍ കാടുകളുടെ അവസ്ഥ വരെ ചര്‍ച്ചയാകും; മോദി-ട്രംപ് കൂടിക്കാഴ്ച്ചയില്‍ കശ്മീര്‍ വിഷയം ഉയരുമെന്നും സൂചന

പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ വ്യാപാര തര്‍ക്കം മുതല്‍ ആമസോണ്‍ കാടുകളുടെ അവസ്ഥ വരെ ചര്‍ച്ചയാകുമെന്ന് സൂചന. മാത്രല്ല ഈ വേളയില്‍ മോദി-ട്രംപ് കൂടിക്കാഴ്ച്ചയിലേക്കാണ് രാജ്യം ഉറ്റു നോക്കുന്നത്. ബഹ്‌റൈനിലായിരുന്ന മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രത്യേക ക്ഷണം നടത്തിയതിന് പിന്നാലെ ഞായറാഴ്ച്ച വൈകിട്ട് തന്നെ ഫ്രാന്‍സിലെത്തുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ഇതിനിടെ മോദി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

ജി7 ഉച്ചകോടിയില്‍ വ്യാപാര തര്‍ക്കം, കാലാവസ്ഥ, പരിസ്ഥിതി തുടങ്ങി ഡിജിറ്റല്‍ പരിണാമം എന്നീ വിഷയങ്ങളില്‍ വരെ മോദി സംസാരിക്കുമെന്ന് സൂചനയുണ്ട്. മാത്രമല്ല കശ്മീര്‍ പ്രശ്‌നവും യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയില്‍ മോദി ചര്‍ച്ചയാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിയെ പറ്റിയും കശ്മീരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെ നിയന്ത്രിക്കും എന്ന് അറിയാനും ട്രംപിന്റെ ഭാഗത്ത് നിന്നും നീക്കങ്ങളുണ്ടാകുമെന്നും സൂചനകള്‍ പുറത്ത് വരുന്നു. 

ജമ്മു കശ്മീരിലെ ആശയവിനിമയവും ഗതാഗതവും സംബന്ധിച്ച നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നതു സംബന്ധിച്ചും ട്രംപ് മോദിയോടാരായും. മാത്രമല്ല ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാന്‍ പാകിസ്താന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടാകണമെന്നാണ് ട്രംപിന്റെ താല്‍പര്യമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കശ്മീരില്‍ വിഭാഗീയത സൃഷ്ടിക്കുകയും ഇന്ത്യയെ മുന്‍പ് ആക്രമിക്കുകയും ചെയ്തിട്ടുള്ളവരാണ് ഈ നുഴഞ്ഞു കയറ്റക്കാരെന്നും യുഎസ് വിശദീകരിക്കുന്നു. കശ്മീര്‍ വിഷയത്തില്‍ ഏതു ഭാഗത്ത് നല്‍ക്കണമെന്നത് സംബന്ധിച്ച് അമേരിക്കയ്ക്ക് ആശയക്കുഴപ്പമുള്ളത് തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ളതായി കുറച്ചു നാളുകള്‍ക്കു മുമ്പ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. 

യുഎസ് ഡെപ്യൂട്ടി വിദേശകാര്യ സെക്രട്ടറി ജോണ്‍ സള്ളിവനുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം അവരെ ധരിപ്പിക്കുകയും ചെയ്തിരുന്നതാണ്. ഒരു നയതന്ത്ര പങ്കാളിയെന്ന നിലയില്‍ ഇന്ത്യയുടെ സുഹൃത്ത് ഏത് നിലപാടെടുക്കണമെന്നതില്‍ ഇന്ത്യക്ക് വ്യക്തതയുണ്ടെന്നും അദ്ദേഹം ധരിപ്പിക്കുകയുണ്ടായി. പിന്നീട് നടന്ന യുഎന്‍ രക്ഷാ കൗണ്‍സിലില്‍ ജമ്മു കശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദം ചൈന ചെലുത്തുകയുണ്ടായി. 

എന്നാല്‍ ചൈന അത്തരമൊരു പ്രമേയവുമായി എത്തിയാല്‍ അതിനെ വീറ്റോ ചെയ്യാന്‍ യുഎസ്സും ഫ്രാന്‍സും തയ്യാറായിരുന്നു. ജമ്മു കശ്മീരിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുമ്പോഴും വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാട് യുഎസ് കൈക്കൊണ്ടു. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് ഇതാദ്യമായാണ് യുഎസ് സമ്മതിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് ജി 7 ഉച്ചകോടി വേദിയില്‍ അപ്രതീക്ഷിതമായി എത്തിയിരുന്നു. ഉച്ചകോടി നടക്കുന്ന ഫ്രാന്‍സിലെ ബിയാറിറ്റ്‌സില്‍ അപ്രതീക്ഷിതമായാണ് മുഹമ്മദ് ജാവേദ് ശരീഫ് എത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി കൂടിക്കാഴ്ച്ച നടത്തിയ മൂഹമ്മദ് ശരീഫ് യുഎസ്-ഇറാന്‍ സംഘര്‍ഷ പരിഹാരം ഏറെ ദുഷ്‌കരമാണെന്നും ഇതിനു വേണ്ട പരിഹാര മാര്‍ഗങ്ങള്‍ നടത്തുമെന്നും വ്യക്തമാക്കി. 

ഫ്രഞ്ച് പ്രസഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അര മണിക്കൂറോളം ചര്‍ച്ച നടത്തിയ ശരീഫ് ഫ്രഞ്ച് വിദേശകാര്യമന്ത്രിയെയും കണ്ടു. ആണവ കരാര്‍ സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. ഇറാനും അമേരിക്കക്കുമിടയിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ മധ്യസ്ഥനായ മാക്രോണിന്റെ ശ്രമം കൂടിയാണ് ശരീഫിന്റെ ഈ അപ്രതീക്ഷിത സന്ദര്‍ശനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

© 2024 Financial Views. All Rights Reserved