
ന്യൂഡൽഹി: ഏപ്രിൽ 20 മുതൽ പൂർണതോതിൽ വിൽപ്പന നടത്താൻ ഇ -കൊമേഴ്സ് കമ്പനികൾക്ക് നൽകിയ അനുമതി ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. മെയ് മൂന്നിന് ദേശീയ ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ ഈ കമ്പനികൾക്ക് അവശ്യവസ്തുക്കളുടെ ഗണത്തിൽ ഉൾപ്പെടുന്നത് മാത്രമേ വിൽക്കാൻ കഴിയൂ. ഇ -കൊമേഴ്സ് ഉൽപ്പന്നങ്ങൾ വഹിക്കുന്ന വാഹനങ്ങൾക്ക് ആവശ്യമായ അനുമതികളും പാസുകളും ഉണ്ടെങ്കിൽ പൂർണതോതിൽ പ്രവർത്തിക്കാൻ അനുവദിച്ച് മന്ത്രാലയം നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇന്ന് മന്ത്രാലയം മുൻ ഉത്തരവ് റദ്ദാക്കി.
ലോക്‌ഡൗൺ കാലത്ത് അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ വിതരണം നിരോധിച്ചിട്ടുണ്ടെങ്കിലും ഇ- കൊമേഴ്സ് കമ്പനികൾക്ക് നേരത്തെ അനുവദിച്ചതുപോലെ അവശ്യവസ്തുക്കളുടെ വിതരണം തുടർന്നും നടത്താം. ഇവയുടെ വിതരണം 13 (i) വകുപ്പ് പ്രകാരം അനുവദിക്കുന്നത് തുടരും. ലോക്ക്ഡൌൺ അവസാനിക്കുന്നതുവരെ മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, റഫ്രിജറേറ്ററുകൾ, എയർകണ്ടീഷണറുകൾ തുടങ്ങിയവ ഓൺലൈനിൽ വാങ്ങാൻ കഴിയില്ല.
ഇ -കൊമേഴ്‌സ് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ മുഴുവൻ വിതരണ ശൃംഖലയുടെയും സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായി
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണപ്രദേശങ്ങളുമായും ആശയവിനിമയം നടത്തി. ഫീൽഡ് ഏജൻസികൾ വഴി പൊതുജനങ്ങൾക്കിടയിൽ ആവശ്യമായ പ്രചാരം നടത്താനും നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളുമായി ബന്ധപ്പെടുത്തി സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ഉത്തരവുകളിൽ ഉചിതമായ മാറ്റം വരുത്താവുന്നതാണെന്നും മന്ത്രാലയം വ്യക്‌തമാക്കി.
ലോക്ക്ഡൌൺ പ്രാബല്യത്തിൽ വന്നതോടെ ഇ - കൊമേഴ്സ് വെബ്സൈറ്റുകൾ പൂർണമായി സർവീസ് നിർത്തിവെച്ചിരുന്നു. എന്നാൽ ആദ്യ ആഴ്ച്ചയിൽ തന്നെ ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ മാത്രം വിൽക്കാൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾക്ക് അനുമതി ലഭിച്ചു. തുടക്കത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയ സമയത്ത്, അധികാരികൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഡെലിവറി ജീവനക്കാർ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.