
ന്യൂഡല്‍ഹി: വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎല്‍ അടക്കമുള്ള കമ്പനികള്‍ സ്വാകാര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്ത് കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെയിലും കേന്ദ്രസര്‍ക്കാര്‍ സ്വാകാര്യവ്തക്കരണം നടത്തുമോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം. എന്നാല്‍ ഇന്ത്യന്‍ റെയില്‍വെയില്‍ സ്വാകാര്യവത്ക്കരണം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു തീരുമനാവും എടുത്തിട്ടില്ലെന്നാണ് റെയില്‍വെ മന്ത്രി കൂടിയായ പിയൂഷ് ഗോയാല്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
റെയില്‍വെയില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ പുറംകരാര്‍ നല്‍കുന്നത്. വിവിധ സേവനങ്ങള്‍ക്കുള്ള കരാര്‍ എടുക്കുന്ന വ്യക്തികള്‍ക്ക് റെയില്‍വെ ലൈസന്‍സ് നല്‍കുകയെന്നും പുതിയ കരാറുകള്‍ നടപ്പിലാക്കാന്‍ ഇത്തരം വ്യക്തികള്‍ക്ക് പൂര്‍ണ അധികാരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഓണ്‍ ബോര്‍ഡ് സേവനങ്ങളും വാണിജ്യ സേവനങ്ങളും മാത്രമാണ് പുറംകരാര്‍ വഴി റെയല്‍വെ നടപ്പിലാക്കുക. സര്‍ക്കാറിന്റെ പൂര്‍ണനിയന്ത്രണത്തിലാകുമിത്. ലൈസന്‍സ് അടക്കമുള്ള കാര്യങ്ങള്‍ അനുവദിക്കുക സര്‍ക്കാരാണെന്നും മന്ത്രി വ്യക്തമാക്കി, അതേസമയം ലൈസന്‍സ് എടുക്കുന്നവരാണ് പുതിയ നിരക്ക് കൊണ്ടുവരികയെന്നും റെയില്‍വെ സഹമന്ത്രി വിശദമാക്കി. 'നിലവിലെ റെയില്‍വെ ജീവനക്കാരെ ഇത് ബാധിക്കില്ല. സേവന ദാതാക്കളായെത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ മികച്ച സേവനം നല്‍കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. സ്വകാര്യ സേവന ദാതാക്കള്‍ക്കെതിരായ പരാതി കേള്‍ക്കാന്‍ ഇന്ത്യന്‍ റെയില്‍വെയുടെ അതോറിറ്റി ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ റെയില്‍വെയ്ക്ക് കൂടുതല്‍ കാലം പ്രവര്‍ത്തിക്കണമെങ്കില്‍ ഭീമമായ തുക വേണമെന്നാണ് മന്ത്രി പറയുന്നത്. 12 വര്‍ഷത്തേക്ക് റെയില്‍വെ പ്രവര്‍ത്തിക്കണമെങ്കില്‍ 50 ലക്ഷം കോടി രൂപയുടെ ചിലവ് റെയില്‍വെയ്ക്കുണ്ട്. എന്നാല്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുക സര്‍ക്കാറിന്റൈ ലക്ഷ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. റെയില്‍വെയ്ക്ക് കൂടുതല്‍ നിക്ഷേപം ഇപ്പോഴും ആവശ്യമുണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.