
ഡല്‍ഹി: രാജ്യത്ത് ഇ-സിഗരറ്റിന്റെ വിപണിയും ഉത്പാദനവും നിരോധിക്കാനുള്ള ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്ന് സൂചന. ഇന്ത്യയില്‍ ഇ-സിഗരറ്റ് ഉത്പാദിപ്പിക്കുന്നത് മുതല്‍ അതിന്റെ കയറ്റുമതി, ഇറക്കുമതി, വില്‍പന, വിതരണം, പരസ്യം എന്നിവയടക്കമുള്ള കാര്യങ്ങള്‍ ശിക്ഷാര്‍ഹമാണെന്നും കുറ്റം ആദ്യം ശ്രദ്ധയില്‍പെട്ടാല്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും നല്‍കുമെന്നും അത് വീണ്ടും ആവര്‍ത്തിച്ചാല്‍ മൂന്നു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും അടയ്‌ക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മാത്രമല്ല ഇ-സിഗരറ്റുകള്‍ സ്റ്റോര്‍ ചെയ്ത് വെക്കുന്നവര്‍ക്ക് ആറ് മാസം തടവോ അല്ലെങ്കില്‍ 50,000 രൂപ പിഴയോ ശിക്ഷ ലഭിക്കും. ചില കേസുകളില്‍ ഇവ രണ്ടും ഒന്നിച്ച് അനുഭവിക്കേണ്ടതായി വരും.
ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം ഇന്ന് യുവാക്കള്‍ക്കിടയില്‍ ഏറിവരികയാണ്. ലോകാരോഗ്യസംഘടന വരെ കഴിഞ്ഞ ദിവസം ഇ- സിഗരറ്റ് പോലെയുള്ള വേപ്പിങ് (vaping) വസ്തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമാണെന്ന് വ്യക്തമാക്കിയിരുന്നു. Nicotine Liquids അടങ്ങിയതാണ് ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍. ഇത് തുടര്‍ച്ചയായി വലിച്ചാല്‍ സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം.
പുകയിലയോളം മാരകമല്ല എന്ന നിലയ്ക്കാണ് ഇത്തരം ഉപകരണങ്ങള്‍ വിപണിയില്‍ എത്തുക. എന്നാല്‍ ENDS (Electronic Nicotine Delivery Systems) പല തരത്തില്‍ അപകടകരം തന്നെയാണ്. ഇന്ന് മിക്ക രാജ്യങ്ങളിലും ഇ സിഗരറ്റ് ലഭ്യമാണ്. പുകയിലയ്ക്ക് പകരം സുരക്ഷിതമായ ഒന്ന് എന്ന നിലയ്ക്കാണ് പലരും ഇ സിഗരറ്റിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്ന യാതൊരു ഫലവുമില്ല എന്നതാണ് വാസ്തവം. വന്‍കിട പുകയില ഉല്‍പാദകര്‍ പോലും ഇ സിഗരറ്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഇ- സിഗരറ്റ് സുരക്ഷിതമാണ് തുടങ്ങിയ തെറ്റായ പ്രചാരണങ്ങള്‍ക്ക് എതിരെ ഇപ്പോള്‍ ലോകാരോഗ്യസംഘടന രംഗത്തു വന്നിട്ടുണ്ട്. metal-laced aerosols അടങ്ങിയതാണ് ഇ സിഗരറ്റുകള്‍ എന്ന് ലോകാരോഗ്യസംഘടനയുടെ ടുബാക്കോ ഫ്രീ ക്യാംപെയ്ന്‍ നടത്തുന്ന വിനായക് പ്രസാദ് പറയുന്നു. പുകയില പോലെ ഇവയും ഹൃദയത്തെയും ശ്വാസകോശത്തെയും അപകടത്തിലാക്കുന്നു.