ബിപിസിഎല്‍ ഓഹരി വില്‍പ്പന അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീളുമെന്ന് സൂചന; പദ്ധതി പൂര്‍ത്തീകരണം 25 ഘട്ടങ്ങളായി

September 28, 2020 |
|
News

                  ബിപിസിഎല്‍ ഓഹരി വില്‍പ്പന അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീളുമെന്ന് സൂചന; പദ്ധതി പൂര്‍ത്തീകരണം 25 ഘട്ടങ്ങളായി

കൊച്ചി: പൊതുമേഖല എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനിലെ (ബിപിസിഎല്‍) ഓഹരി പങ്കാളിത്തം വിറ്റൊഴിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീളുമെന്ന് സൂചന. 25 ഘട്ട നടപടികളാണ് കേന്ദ്രം ഓഹരി വില്‍പ്പനയ്ക്കായി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇവയില്‍ മൂന്ന് ഘട്ടം മാത്രമേ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുകയുള്ളൂ.

ഈ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഓഹരി പൂര്‍ണമായും വിറ്റൊഴിക്കാനുള്ള ലക്ഷ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ അധികമായി എട്ട് മാസം കൂടി ഇതിനായി വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഓഹരി വില്‍പ്പന കേന്ദ്രം പ്രഖ്യാപിച്ചത്. 53.29 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്രസര്‍ക്കാരിന് ബിപിസിഎല്ലിലുള്ളത്. നികുതി വരുമാനം കുറഞ്ഞതോടെ ധനക്കമ്മി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് കേന്ദ്രം ഓഹരികള്‍ വിറ്റഴിക്കുന്നത്. ഇപ്പോഴത്തെ മൂല്യം പ്രകാരം കേന്ദ്രസര്‍ക്കാരിന് 1000 കോടി ഡോളര്‍ ലഭിച്ചേക്കും. അതായത് 73,685 കോടി.

ബിപിസിഎല്ലിന് നാല് റിഫൈനറികണുള്ളത്. മുംബൈ, കൊച്ചി, ബിന, നുമാലിഗഢ് എന്നിവിടങ്ങളിലാണത്. ഇവയില്‍ നുമാലിഗഢ് ഒഴികെയുള്ള റിഫൈനറികളാണ് വിറ്റൊഴിക്കുന്നത്. ആകെ 38.3 മില്യണ്‍ ടണ്ണാണ് ബിപിസിഎല്ലിനുള്ളത്. ഇന്ത്യയിലെ മൊത്തം പെട്രോളിയം സംസ്‌കരണ ശേഷിയുടെ 15 ശതമാനമാണിത്. അതേസമയം, ബിപിസിഎല്‍ സ്വകാര്യ വത്കരിക്കുന്നതിനോട് കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വില്‍പ്പന കൊച്ചിയിലെ റിഫൈനറിയില്‍ വന്‍ തൊഴില്‍ നഷ്ടമുണ്ടാക്കുമെന്നാണ് കേരളം പങ്കുവയ്ക്കുന്ന ആശങ്ക. വില്‍പ്പനയ്ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും.

Related Articles

© 2025 Financial Views. All Rights Reserved