
കോവിഡ് വ്യാപനം മൂലം നികുതി വരുമാനം കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലാഭവിഹിതമായി കൂടുതല്‍ തുക സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. രാജ്യമൊട്ടാകെ അടച്ചിട്ടത് സമ്പദ്ഘടനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രത്യക്ഷ-പരോക്ഷ നികുതിയിനത്തില്‍ വന്‍ ഇടിവുണ്ടായി. പ്രതീക്ഷിച്ച ചരക്കുസേവന നികുതിയും ലഭിച്ചില്ല. പൊതുമേഖ സ്ഥാപനങ്ങളുടെ ഓഹരി വില്പനയും ഇതുവരെ നടന്നില്ല. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കില്‍നിന്ന് കൂടുതല്‍ തുക സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ബജറ്റില്‍ ലക്ഷ്യമിട്ടതിലുംകൂടതല്‍ ധനക്കമ്മിക്ക് ഇടവന്നേക്കാമെന്ന സാഹചര്യത്തിലാണ് അധിക വിഭവസമാഹരണത്തിനായി സര്‍ക്കാര്‍ മറ്റുവഴികള്‍തേടുന്നത്. 2018-19 സാമ്പത്തികവര്‍ഷത്തില്‍ അറ്റാദായമായ 12,13,414 കോടിയില്‍നിന്ന് 28,000 കോടി രൂപയാണ് ലാഭവിഹിതമായി ആര്‍ബിഐ സര്‍ക്കാരിന് നല്‍കിയത്. അതിനുശേഷം 1.76 ലക്ഷംകോടി രൂപ കരുതല്‍ ശേഖരത്തില്‍നിന്നും സര്‍ക്കാരിന് നല്‍കി.
കൂടുതല്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ ആര്‍ബിഐ വാങ്ങുന്നതിനാല്‍ അവയില്‍നിന്ന് ലഭിക്കുന്ന പലിശ ലാഭവിഹിതയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിന് കൈമാറിയേക്കും. ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപെടലിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.3 ലക്ഷംകോടി രൂപമൂല്യമുള്ള കടപ്പത്രങ്ങളാണ് കേന്ദ്ര ബാങ്ക് വാങ്ങിയത്. 10,000 കോടി മൂല്യമുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ദ്വിതീയ വിപണിവഴി വില്‍ക്കുകയുംചെയ്തു. ഇതേകാലയളവില്‍ 52,550 കോടി രൂപയുടെ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും 10 കോടി രൂപയുടെ വില്‍പന നടത്തുകയും ചെയ്തു. അതിന് ലഭിക്കുന്ന പലിശയുള്‍പ്പടെയുള്ള തുക ലാഭവിഹതമായി സര്‍ക്കാരിന് കൈമാറിയേക്കും.