പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം: 100 ശതമാനം സര്‍ക്കാര്‍ ഓഹരികളും വില്‍ക്കാന്‍ സാധ്യത

October 20, 2020 |
|
News

                  പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം: 100  ശതമാനം സര്‍ക്കാര്‍ ഓഹരികളും വില്‍ക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ബാങ്കുകളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഹരികള്‍ പൂര്‍ണമായി വില്‍ക്കാനാണ് ആലോചന. ഇതിന് വേണ്ടി ബാങ്കുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടതായിയാണ് റിപ്പോര്‍ട്ടുകള്‍. ഏറെകാലമായി സര്‍ക്കാരിന്റെ ചര്‍ച്ചയിലുള്ള വിഷയമാണ് ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം. കുറച്ച് ഓഹരികള്‍ വില്‍ക്കുന്നത് സംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി വില്‍ക്കുന്ന കാര്യമാണ് നിലവില്‍ ചര്‍ച്ച ചെയ്യുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഹരികളുടെ മൂല്യം എത്രയാണെന്ന് കണക്കാക്കി വരികയാണ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ ഓഫീസും ആര്‍ബിഐയും ധനമന്ത്രാലയവും നടത്തി. കഴിഞ്ഞ ജൂലൈ മുതല്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക വിദഗ്ധരുമായും ചര്‍ച്ച നടത്തി വരികയാണ്. ബാങ്കുകളില്‍ സര്‍ക്കാര്‍ ഓഹരികളുണ്ടാകരുതെന്നും നിലവില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓഹരികള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നുമാണ് ചര്‍ച്ചയ്ക്ക് ശേഷമുള്ള നിലപാട്.

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഓഹരികളുണ്ടെങ്കില്‍ സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ മടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സ്വകാര്യ മേഖലയിലെ പ്രമുഖരെ ബാങ്കുകളുടെ ഓഹരികള്‍ വാങ്ങുന്നതിന് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പൂര്‍ണമായും ഓഹരി വില്‍ക്കുന്നത്. ഇന്ത്യന്‍ കമ്പനി നിയമ പ്രകാരം സര്‍ക്കാരിന് 10 ശതമാനം ഓഹരി മാത്രമേയുള്ളൂ എങ്കിലും ബോര്‍ഡ് യോഗം വിളിക്കുന്നതിന് ആവശ്യപ്പെടാന്‍ അധികാരമുണ്ടാകും. സര്‍ക്കാരിന്റെ ഇടപെടലിന് ഇത് വഴിയൊരുക്കും.

എന്നാല്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ സ്വകാര്യ നിക്ഷേപകരെ ഓഹരി വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ എല്ലാ ഓഹരിയും വില്‍പ്പന നടത്തിയാല്‍ സ്വകാര്യ മേഖലയിലെ കൂടുതല്‍ ആകര്‍ഷിക്കാമെന്നും കണക്കുകൂട്ടുന്നു. നാല് ബാങ്കുകളുടെ ഓഹരികള്‍ പൂര്‍ണമായി വില്‍ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് പഞ്ചാബ്, സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ ഓഹരികളാണ് വില്‍ക്കുക.

Related Articles

© 2024 Financial Views. All Rights Reserved