വാഹനങ്ങള്‍ക്ക് മുതല്‍ ബിസ്‌ക്കറ്റിന് വരെ നികുതി കുറയ്ക്കുമോ എന്നതില്‍ ഗോവയിലെ ജിഎസ്ടി കൗണ്‍സില്‍ യോഗം നിര്‍ണായകമാകും; എഫ്എംസിജിയ്ക്കടക്കം നികുതി കുറയ്ക്കുമോ എന്ന് ഉറ്റു നോക്കി വിപണി

September 13, 2019 |
|
News

                  വാഹനങ്ങള്‍ക്ക് മുതല്‍ ബിസ്‌ക്കറ്റിന് വരെ നികുതി കുറയ്ക്കുമോ എന്നതില്‍ ഗോവയിലെ ജിഎസ്ടി കൗണ്‍സില്‍ യോഗം നിര്‍ണായകമാകും; എഫ്എംസിജിയ്ക്കടക്കം നികുതി കുറയ്ക്കുമോ എന്ന് ഉറ്റു നോക്കി വിപണി

രാജ്യം കഠിനമായ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുന്ന വേളയിലാണ് വാഹനങ്ങള്‍ക്ക് മുതല്‍ ബിസ്‌ക്കറ്റിന് വരെ നികുതി കുറയ്ക്കുമോ എന്ന ചോദ്യം ഉയരുന്നത്. ഇതിന് പിന്നാലെയാണ് ഗോവയില്‍ ഈ മാസം 20ന് നടക്കാനിരിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലേക്ക് ഏവരുടേയും ശ്രദ്ധ തിരിയുന്നത്. മാത്രമല്ല എഫ്എംസിജി ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി കുറയുമോ എന്ന കാര്യത്തിലും ഏറെ സംശയം ഉയരുകയാണ്. മാത്രമല്ല അടുത്തിടെ ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാാക്കിയ പ്രകാരം ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ജിഎസ്ടി കുറയ്ക്കുമെന്ന തീരുമാനവും വാഹന നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷ പകരുന്നു. 

പാസഞ്ചര്‍ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് ഇപ്പോഴത്തെ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്നതാണ് വാഹന മേഖലയുടെ ആവശ്യം. ജിഎസ്ടിക്ക് പുറമേ 1% മുതല്‍ 22% വരെയുള്ള കോമ്പന്‍സേഷന്‍ സെസും വാഹനമേഖലയ്ക്കു ബാധകമാണിപ്പോള്‍.ശരാശരി 29 ശതമാനം ഇടിവാണ് കഴിഞ്ഞ മാസം വാഹന വില്‍പനയിലുണ്ടായത്. നികുതി കുറയ്ക്കുന്നതിനെ കേരളമടക്കമുളള ചില സംസ്ഥാനങ്ങളും എതിര്‍ത്തിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരടങ്ങുന്ന ഫിറ്റ്മെന്റ് കമ്മിറ്റി കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്ന് വാഹനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള വരുമാന നഷ്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. 

വാഹനങ്ങള്‍ക്കുളള ജിഎസ്ടി കുറയ്ക്കണമെന്ന ആവശ്യം നടപ്പാക്കിയാല്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ടുവരുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന വാദവും ഇതിനിടെ ഉയരുന്നുണ്ട്. വാഹന നികുതി 10 ശതമാനം കുറയ്ക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ പ്രതിവര്‍ഷം 45,000 കോടി രൂപയുടെ കുറവ് വരുന്നതിനാലാണിത്. വളര്‍ച്ച പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജിഎസ്ടി ഘടന നവീകരിക്കുന്ന കാര്യവും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. 

Related Articles

© 2025 Financial Views. All Rights Reserved