സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി ഇനത്തിലുള്ള നഷ്ട പരിഹാരം നല്‍കാമെന്ന വാഗ്ദാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ടു പോകുന്നു; കേരളത്തിന് കിട്ടാനുള്ളത് 5250 കോടി രൂപ; ലോക്ക്ഡൗണില്‍ ജിഎസ്ടി സമാഹരണം താളം തെറ്റി കേന്ദ്രം

June 16, 2020 |
|
News

                  സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി ഇനത്തിലുള്ള നഷ്ട പരിഹാരം നല്‍കാമെന്ന വാഗ്ദാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ടു പോകുന്നു;  കേരളത്തിന് കിട്ടാനുള്ളത് 5250 കോടി രൂപ; ലോക്ക്ഡൗണില്‍ ജിഎസ്ടി സമാഹരണം താളം തെറ്റി കേന്ദ്രം

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി ഇനത്തിലുള്ള നഷ്ട പരിഹാരം നല്‍കാമെന്ന മുന്‍ വാഗ്ദാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ടു പോകുന്നതായി സൂചന. 5250 കോടി രൂപ ജിഎസ്ടി കുടിശ്ശിക കിട്ടാനുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ ഈ നിലപാടുമാറ്റം സാരമായി ബാധിക്കുന്നതാണ്.

കോവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം ജിഎസ്ടി സമാഹരണം താളം തെറ്റിയതോടെ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് തത്കാലം കേന്ദ്രസര്‍ക്കാര്‍ നിറുത്തിവച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്. മൂന്നുവര്‍ഷം മുമ്പ് ജിഎസ്ടി പ്രാബല്യത്തില്‍ വന്നപ്പോള്‍, 14 ശതമാനത്തിന് താഴെ നികുതി വരുമാന വളര്‍ച്ച കുറിക്കുന്ന സംസ്ഥാനങ്ങള്‍ക്ക,് നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം നിലവിലെ സാഹചര്യത്തില്‍ പാലിക്കാനാവില്ലെന്നാണ് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ജിഎസ്ടി കൗണ്‍സില്‍ ആവശ്യമായ തുക വായ്പ എടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന നിര്‍ദേശം ജിഎസ്ടി കൗണ്‍സിലില്‍ കേരളം മുന്നോട്ടു വച്ചിരുന്നു. വായ്പ എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കണം. ജൂലൈയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ വിഷയം  പരിഗണിക്കുമെന്നായിരുന്നു സൂചനയുണ്ടായിരുന്നത്. കേന്ദ്രത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ 87 ശതമാനം കുറവുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളിലെ റിട്ടേണ്‍ നീട്ടിയതിനാല്‍ ഈ രണ്ടു മാസത്തെ വരുമാനം തിട്ടപ്പെടുത്തിയിട്ടില്ല.

സാമ്പത്തികമാന്ദ്യം മൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2019-20) ലക്ഷ്യമിട്ട വരുമാനം ജിഎസ്ടിയിലൂടെ നേടാന്‍ കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ്, നടപ്പുവര്‍ഷം കോവിഡ് പ്രതിസന്ധി വന്നത്. വാറ്റ്, എക്‌സൈസ്, ഭൂനികുതി തുടങ്ങിയവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ നികുതി വരുമാനം ഇടിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട്, കേന്ദ്രത്തിന്റെ അവസ്ഥ സംസ്ഥാനങ്ങള്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ എന്നും ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.

ജിഎസ്ടി നടപ്പാക്കിയപ്പോള്‍ പ്രതിമാസം ശരാശരി ഒരു ലക്ഷം കോടി രൂപ നേടുക എന്ന ലക്ഷ്യമാണ് കേന്ദ്രം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍, മേയ് മാസത്തെ സമാഹരണം ഇതിന്റെ 45 ശതമാനത്തോളം മാത്രമാണ്. കഴിഞ്ഞയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം ഏപ്രിലില്‍ 32,172 കോടി രൂപയും മേയില്‍ 62,151 കോടി രൂപയുമാണ് മൊത്തം ജിഎസ്ടി സമാഹരണം. 2019 മേയ് മാസത്തെ അപേക്ഷിച്ച്, കഴിഞ്ഞ മാസത്തെ സമാഹരണത്തിലെ ഇടിവ് 38 ശതമാനമാണ്.

ജനുവരിയില്‍ 1.10 ലക്ഷം കോടി, ഫെബ്രുവരിയില്‍ 1.05 ലക്ഷം കോടി, മാര്‍ച്ചില്‍ 97,597 കോടി, ഏപ്രിലില്‍ 32,172 കോടി എന്നിങ്ങനെയായിരുന്നു ജിഎസ്ടി വരുമാനം. കഴിഞ്ഞവര്‍ഷം (2019-20) മൊത്തത്തില്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനം ഇടിഞ്ഞത് 23 ശതമാനമാണ്. ഈ വരുമാന നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തണമെന്നാണു നിബന്ധന. കേരളത്തിന് 10 ശതമാനത്തോളം നികുതി വരുമാനം കുറഞ്ഞപ്പോള്‍ ചെലവ് 15 ശതമാനം കൂടി. ഏറ്റവും കൂടുതല്‍ വരുമാന നഷ്ടം കുറിച്ച സംസ്ഥാനം പുതുച്ചേരിയാണ്- 57%, പഞ്ചാബ് : 46%, ജമ്മു കാശ്മീര്‍, ഹിമാചല്‍ : 41%, ഉത്തരാഖണ്ഡ് : 40%, ഛത്തീസ്ഗഢ് : 36%.

കേരളത്തില്‍ 370 കോടിയായിരുന്നു ഏപ്രിലിലെ നികുതി വരുമാനം. മേയ് മാസം നികുതി വരുമാനം 690 കോടിയായി വര്‍ദ്ധിച്ചു. വരുന്ന മാസങ്ങളില്‍ നികുതി വരുമാനത്തില്‍ മെച്ചമുണ്ടാകുമെങ്കിലും മുന്‍ വര്‍ഷത്തേ പോലെയാകില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്. 5250 കോടി രൂപ ജിഎസ്ടി കുടിശ്ശിക കിട്ടാതെ കേരളത്തിനു പിടിച്ചുനില്‍ക്കാനാകില്ല. ഫെബ്രുവരി വരെയുള്ള വിഹിതമാണ് ഇതുവരെ ലഭിച്ചത്. മൂന്ന് മാസത്തെ ജിഎസ്ടി നഷ്ടപരിഹാരമാണ് ലഭിക്കാനുളളത്.

Related Articles

© 2024 Financial Views. All Rights Reserved