3 വര്‍ഷത്തിനുള്ളില്‍ അനുവദിച്ചത് 3.36 ലക്ഷം കോടി രൂപയുടെ ഹൈവേ പദ്ധതികള്‍

February 09, 2022 |
|
News

                  3 വര്‍ഷത്തിനുള്ളില്‍ അനുവദിച്ചത് 3.36 ലക്ഷം കോടി രൂപയുടെ ഹൈവേ പദ്ധതികള്‍

ന്യൂഡല്‍ഹി: 2020-21 വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഏകദേശം 3,36,661 കോടി രൂപയുടെ ഹൈവേ പദ്ധതികള്‍ക്ക് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അനുമതി നല്‍കിയതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പ്രോജക്റ്റ് പൂര്‍ത്തീകരിക്കുന്നതിനുള്ള സമയം സാധാരണയായി അനുമതി നല്‍കിയ തീയതി മുതല്‍ രണ്ടോ മൂന്നോ വര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി സങ്കേതം/ദേശീയ ഉദ്യാനം അല്ലെങ്കില്‍ അതിന്റെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട വനമേഖലകളില്‍ 100 ഓളം ദേശീയ പാതകള്‍ ഭാഗികമായോ പൂര്‍ണമായോ കടന്നുപോകുന്നുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ഗഡ്കരി പറഞ്ഞു.

ഹൈവേ വികസനം വന്യജീവികളില്‍ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിന്, ദേശീയ ഉദ്യാനങ്ങള്‍ വഴിയോ വന്യജീവി സങ്കേതങ്ങള്‍ വഴിയോ റോഡ് അലൈന്‍മെന്റ് ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്താന്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റൊരു ചോദ്യത്തിന്, ഡല്‍ഹിയിലെ എന്‍സിടി സര്‍ക്കാരിന്റെ കീഴില്‍ 2021-ല്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളുടെ എണ്ണം 22,753 ആണെന്ന് അദ്ദേഹം പറഞ്ഞു.

എന്‍ജിടിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകള്‍ പാലിച്ച്, ഡല്‍ഹിയിലെ എന്‍സിടി സര്‍ക്കാരിന്റെ ഗതാഗത വകുപ്പാണ് 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത്. 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളെ സംബന്ധിച്ച്, 1989ലെ നിയമത്തിനനുസരിച്ച് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സാധുത കാലഹരണപ്പെട്ടതിന് ശേഷം, ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഒഴികെയുള്ള ഒരു മോട്ടോര്‍ വാഹനവും സാധുതയുള്ളതായി കണക്കാക്കില്ല.

ഒരു രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 15 വര്‍ഷത്തേക്ക് സാധുതയുള്ളതാണ്, അത് പുതുക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021-22ല്‍ (2022 ജനുവരി വരെ) ദേശീയ പാതകളില്‍ ഫാസ്ടാഗ് വഴിയുള്ള ഉപയോക്തൃ ഫീസ് ശേഖരത്തിന്റെ ആകെ തുക 26,622.93 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved