
റസിഡന്‍ഷ്യല്‍ റിയല്‍എസ്‌റ്റേറ്റ് മേഖലയിലുള്ളവര്‍ക്ക് നല്ലൊരു വാര്‍ത്തയാണ് പങ്കുവെക്കാനുള്ളത്. രാജ്യമാകെ ഹൗസിങ് യൂനിറ്റുകളുടെ വില്‍പ്പനയില്‍ ഇടിവ് തുടങ്ങിയിട്ട് കുറച്ചുകാലം പിന്നിടുമ്പോഴും പ്രതീക്ഷയ്ക്കുള്ള സാധ്യത ബാക്കിയാകുന്നുണ്ട്. കാരണം ഇന്ത്യന്‍ നഗരങ്ങളില്‍ ഹൗസിങ് യൂനിറ്റുകളുടെ വില്‍പ്പന പത്ത് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയെന്ന വാര്‍ത്ത വരുമ്പോഴും ഡവലപ്പര്‍മാരുടെ ഏകീകരണത്തിലൂടെയും പുതിയ നയങ്ങളിലൂടെയും ചില നഗരങ്ങളിലെങ്കിലും തിരിച്ചുകയറാന്‍ സാധിക്കുന്നതായി പ്രോപ്പ്ഇക്വിറ്റീസിന്റെ നിരീക്ഷണറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2019ലെ രണ്ടാംപാദത്തിലെ ഹൗസിങ് യൂനിറ്റുകളുടെ വില്‍പ്പനയേക്കാള്‍ ഒമ്പത് ശതമാനം ഇടിവ് മാത്രമാണ് മൂന്നാംപാദത്തിലുണ്ടായത്. 52885 യൂനിറ്റുകളാണ് മുംബൈ,കൊല്‍ക്കത്ത,പൂനെ,ഹൈദരാബാദ്,ബംഗളുരു,താനെ തുടങ്ങിയ നഗരങ്ങളില്‍ വിറ്റുപോയത്. ഒമ്പത് നഗരങ്ങളില്‍ ചെന്നൈയിലാണ് ഏറ്റവും ഇടിവ് സംഭവിച്ചിരിക്കുന്നത്. 25 ശതമാനം ഇടിവ് ചെന്നൈയില്‍ സംഭവിച്ചപ്പോള്‍ മൂംബൈയില്‍ 22%,ഹൈദരാബാദില്‍ 16% വില്‍പ്പന ഇടിഞ്ഞു .
എന്നാല്‍ ഗൂര്‍ഖന്‍,പൂനെ നഗരങ്ങളില്‍ ഈ സാമ്പത്തിക മാന്ദ്യമൊക്കെ നിലനില്‍ക്കുമ്പോഴും യഥാക്രമം 7ഉം ഒന്നും ശതമാനം വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. പുതിയ ലോഞ്ചുകള്‍ പരിശോധിച്ചാല്‍ 24 ശതമാനം വില്‍പ്പന ഇടിഞ്ഞ് 32834 യൂനിറ്റായി മാറി. അതേസമയം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2018ലെ മികച്ച പെര്‍ഫോമന്‍സാണ് ഈ വര്‍ഷം സംഭവിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ പ്രൊജക്ടുകള്‍ വാങ്ങാനാണ് ഉപഭോക്താക്കളുടെ താല്‍പ്പര്യമെന്ന് മനസിലാകുന്നതായി പ്രോപ്പ് ഇക്വിറ്റീസ് വിലയിരുത്തുന്നു. കാരണം പ്രൊജക്ടുകള്‍ കൈമാറുന്ന കാര്യത്തില്‍ ഭൂരിപക്ഷവും മോശം ട്രാക്ക് റെക്കോര്‍ഡുള്ള ഡവലപ്പര്‍മാരെ വീണ്ടും പരീക്ഷിക്കാന്‍ ആളുകള്‍ക്ക് താല്‍പ്പര്യമില്ല.
ഈ മേഖലയില്‍ മോശം റെക്കോര്‍ഡുള്ള ഡവലപ്പര്‍മാര്‍ തകരുമ്പോള്‍ തന്നെ നല്ല ട്രാക്ക് റെക്കോര്‍ഡും മികച്ച ബാലന്‍ഷീറ്റുമുള്ളവര്‍ മാന്ദ്യം മറികടക്കുമെന്നാണ് പ്രോപ്പ്ഇക്വിറ്റീസിന്റെ വിലയിരുത്തല്‍.ഇക്കഴിഞ്ഞ പാദത്തില്‍ മികച്ച നിര്‍മാതാക്കളായ ഡിഎല്‍എഫിന്റെ റെഡി ടു മൂവ് പ്രൊജക്ടായ അള്‍ട്ടിമയ്ക്ക് റെക്കോര്‍ഡ് സെയിലാണ് ലഭിച്ചത്. മാന്ദ്യത്തെയും മറ്റ് പ്രശ്‌നങ്ങളെയും മറികടന്ന് പുതിയ ലോഞ്ചുകളില്‍ 70% വില്‍പ്പനയാണ് നടന്നത്. 700 കോടിയുടെ റെക്കോര്‍ഡ് വില്‍പന. ഇതൊരു ചെറിയ കാര്യമല്ലെന്നും ഡവലപ്പര്‍മാരുടെ കണ്‍സോളിഡേഷനും മികച്ച നയങ്ങളും ഹൗസിങ് റിയല്‍എസ്‌റ്റേററ് മേഖലയില്‍ പ്രതീക്ഷ ബാക്കിവെക്കുന്നുവെന്ന് പ്രോപ്പ്ഇക്വിറ്റീസ് എംജി സമീര്‍ ജഷ്വ പറയുന്നു.