വർക്ക് ഫ്രം ഹോം സ്ഥിരപ്പെടുത്താൻ ആലോചിച്ച് ഐ.ടി കമ്പനികൾ; അടുത്ത അഞ്ചുവർഷത്തിനകം 75 ശതമാനം ജോലിയും വീടുകളിൽ നിന്നാക്കുമെന്ന് ടിസിഎസ്

April 20, 2020 |
|
News

                  വർക്ക് ഫ്രം ഹോം സ്ഥിരപ്പെടുത്താൻ ആലോചിച്ച് ഐ.ടി കമ്പനികൾ; അടുത്ത അഞ്ചുവർഷത്തിനകം 75 ശതമാനം ജോലിയും വീടുകളിൽ നിന്നാക്കുമെന്ന് ടിസിഎസ്

മുംബൈ: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ ഐ.ടി കമ്പനികളും ജീവനക്കാർക്ക് അവരവരുടെ വീടുകളിൽ ഇരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരുന്നു. വർക്ക് അറ്റ് ഹോം പദ്ധതി കമ്പനികളുടെ ഉത്പാദനത്തെ ഒട്ടും തന്നെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ ഈ പദ്ധതി സ്ഥിരമായി നടപ്പിലാക്കിയാലോ എന്ന ആലോചനയിലാണ് ഐ.ടി കമ്പനികൾ. ടി.സി.എസ് ഇത് സംബന്ധിച്ച സൂചനകൾ നൽകി കഴിഞ്ഞു.

അടുത്ത അഞ്ചുവർഷത്തിനകം കമ്പനിയുടെ 75 ശതമാനം ജോലിയും വീടുകളിൽ നിന്നാക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കമ്പനിയായ ടി.സി.എസ് വ്യക്തമാക്കി. കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യത്തെ 80 ശതമാനം ഐ.ടി. ജീവനക്കാരും ഇപ്പോൾ വീടുകളിൽനിന്നാണ് ജോലിചെയ്യുന്നത്. കമ്പനികളുടെ ഉത്പാദനത്തെ ഇത് ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽപ്പേരെ തുടർന്നും വീടുകളിൽനിന്ന് ജോലിചെയ്യിപ്പിക്കുന്നത് കമ്പനികൾ പരിഗണിക്കുന്നത്.

കോവിഡ്-19 സാഹചര്യത്തിൽ ഏർപ്പെടുത്തിയ റിമോട്ട് വർക്കിങ് മോഡൽ സ്ഥിരമായി നടപ്പാക്കി ജീവനക്കാർ ഓഫീസിൽ ചെലവഴിക്കുന്ന സമയം പരമാവധി കുറച്ചുകൊണ്ടുവരാനാണ് ടി.സി.എസ്. പദ്ധതിയിട്ടിരിക്കുന്നതെന്ന് ടി.സി.എസ്. സിഇഒ. രാജേഷ് ഗോപിനാഥൻ സൂചന നൽകി. പ്രമുഖ ഐ.ടി. കമ്പനിയായ വിപ്രോയും ജീവനക്കാരെ വീടുകളിൽനിന്ന് ജോലിചെയ്യിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

Related Articles

© 2024 Financial Views. All Rights Reserved