ചൈനീസ് കമ്പനികള്‍ നികുതി വെട്ടിക്കുന്നു; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

March 07, 2022 |
|
News

                  ചൈനീസ് കമ്പനികള്‍ നികുതി വെട്ടിക്കുന്നു; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് കമ്പനികള്‍ നികുതി വെട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. അടുത്തിടെ ടെലികമ്മ്യൂണിക്കേഷന്‍ എക്വിപ്‌മെന്റ് കമ്പനിയായ വാവെയുടെ ഓഫീസുകളില്‍ റെയിഡ് നടന്നിരുന്നു. പിന്നാലെ രാജ്യത്ത് വിവിധ മേഖലകളില്‍ ചൈനീസ് കമ്പനികള്‍ നികുതി വെട്ടിക്കുന്നതായി കണ്ടെത്തി. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് മാത്രമല്ല, ഉന്നത വിദ്യാഭ്യാസ രംഗത്തും ചെറുകിട ധനകാര്യ രംഗത്തുമൊക്കെയുണ്ട് കോടികളുടെ തട്ടിപ്പ്. ബെംഗളൂരു കേന്ദ്രീകരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ജമ്പ് മങ്കി പ്രമോഷന്‍സ് എന്ന കമ്പനി 18.16 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. വ്യാജ ഇന്‍വോയിസുകള്‍ നിര്‍മിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം നിരവധി ചെറുകിട കമ്പനികള്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ട്.

വന്‍കിട കമ്പനിയായ വാവെയുടെ പേരിലുമുണ്ട് കോടികളുടെ നികുതി വെട്ടിപ്പ് ആരോപണം. ന്യൂഡല്‍ഹി, ഗുരുഗ്രാം, ബെംഗലൂരൂ തുടങ്ങിയ പ്രധാന ഓഫീസുകളില്‍ എല്ലാം ആദായ നികുതിവകുപ്പ് റെയിഡ് നടത്തിയിരുന്നു. പരിശോധനകളുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വാവെയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, അക്കൗണ്ട് വിവരങ്ങള്‍, ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിദേശ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവ എല്ലാം ആദായ നികുതി വകുപ്പ് പരിശോധക്ക് വിധേയമാക്കിയിട്ടുണ്ട്.

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മതാക്കളായ ഷവോമി 653 കോടി രൂപയുടെ നികുതി വെട്ടിച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. 2017 ഏപ്രില്‍ ഒന്നിനും 2020 ജൂണ്‍ 30 നും ഇടയിലാണ് കമ്പനി വന്‍ തുകയുടെ നികുതി വെട്ടിപ്പ് നടത്തിയത്. ഉത്പന്നങ്ങളുടെ വിലകുറച്ചു കാണിച്ചായിരുന്നു നികുതി വെട്ടിപ്പ്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തിയത്. ഇന്ത്യയിലെ ഷവോമി ഇനുബന്ധ കമ്പനികള്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഷവോമിയുടെ ഇന്ത്യയിലെ ഓഫീസുകളിലും പ്ലാന്റുകളിലും റെയ്ഡ് നടത്തിയിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകളും ലഭിച്ചിരുന്നു. തുടര്‍ന്ന് കമ്പനികളുടെ നികുതി വെട്ടിപ്പ് കേന്ദ്രം നിരീക്ഷിച്ച് വരുകയായിരുന്നു. പിന്നാലെയാണ് വാവെക്കെതിരെ ആരോപണം ഉയര്‍ന്നത്. 400 കോടി രൂപയുടെ വരുമാനത്തിന് കമ്പനി നികുതി നല്‍കിയിട്ടില്ല. നികുതി വിധേയമായ വരുമാനം മറച്ച് വെച്ച് ചെലവുകള്‍ കൂട്ടിക്കാട്ടി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

Related Articles

© 2024 Financial Views. All Rights Reserved