ഒമിക്രോണ്‍ ആശങ്ക; അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാ വിലക്ക് നീട്ടി ഇന്ത്യ

January 19, 2022 |
|
News

                  ഒമിക്രോണ്‍ ആശങ്ക; അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാ വിലക്ക് നീട്ടി ഇന്ത്യ

ഒമിക്രോണ്‍ കൊവിഡ് കേസുകളുടെ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍, അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാ വിലക്ക് നീട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). 2022 ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയത്. ഡിജിസിഎ പുറത്തിറക്കിയ സര്‍ക്കുലറില്‍, ഷെഡ്യൂള്‍ഡ് ഇന്റര്‍നാഷണല്‍ കൊമേഴ്സ്യല്‍ പാസഞ്ചര്‍ സര്‍വീസുകളുടെ വിലക്ക് 2022 ഫെബ്രുവരി 28 വരെ നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചതായി അറിയിച്ചു.

അന്താരാഷ്ട്ര കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്‌ലൈറ്റുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇത് എയര്‍ ബബിള്‍ ക്രമീകരണത്തിന് കീഴിലുള്ള ഫ്‌ലൈറ്റുകളെ ബാധിക്കില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാ അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 28 ഓളം രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ ഉടമ്പടി രൂപീകരിച്ചു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഒരു എയര്‍ ബബിള്‍ ഉടമ്പടി പ്രകാരം, പ്രത്യേക നിയന്ത്രണങ്ങളോടെ എയര്‍ലൈനുകള്‍ക്ക് അവരുടെ പ്രദേശങ്ങള്‍ക്കിടയില്‍ പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ 2020 മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കും പുറത്തേക്കും ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു.

അതേസമയം, ഒരു ദിവസം 2,82,970 പുതിയ കൊറോണ വൈറസ് അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, ഇന്ത്യയിലെ മൊത്തം കൊവിഡ് 19 കേസുകളുടെ എണ്ണം 3,79,01,241 ആയി ഉയര്‍ന്നു. ഇതില്‍ 8,961 ഒമൈക്രോണ്‍ വേരിയന്റും ഉള്‍പ്പെടുന്നു.

Related Articles

© 2025 Financial Views. All Rights Reserved