കോവിഡിലും ഇന്ത്യയിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ പണമൊഴുക്ക് തടസങ്ങളില്ലാതെ തുടര്‍ന്നു

March 17, 2021 |
|
News

                  കോവിഡിലും ഇന്ത്യയിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ പണമൊഴുക്ക് തടസങ്ങളില്ലാതെ തുടര്‍ന്നു

ന്യൂഡല്‍ഹി: കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിലും, ഇന്ത്യയിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ (വിസി) പണമൊഴുക്ക് തടസങ്ങളില്ലാതെ തുടര്‍ന്നുവെന്ന് വിലയിരുത്തല്‍. 2020ല്‍ മൊത്തം വിസി നിക്ഷേപം 10 ബില്യണ്‍ ഡോളറിലെത്തിയെന്ന് ബെയ്ന്‍ & കമ്പനിയുടെ ഇന്ത്യ വെഞ്ച്വര്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് 2021 വ്യക്തമാക്കുന്നു. 2019നെ മാറ്റിനിര്‍ത്തിയാല്‍ ഏറ്റവും ഉയര്‍ന്ന വിസി നിക്ഷേപ നിരക്കാണ് ഇത്.

ആഗോളതലത്തിലെ മികച്ച അഞ്ച് സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥകളുടെ കൂട്ടത്തില്‍ ഇന്ത്യ തങ്ങളുടെ സ്ഥാനം ശക്തമായി നിലനിര്‍ത്തി. 2020 ല്‍ 7,000 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്ത് സ്ഥാപിക്കപ്പെട്ടു. കൂടാതെ, 12 പുതിയ യൂണികോണുകളുടെ ആവിര്‍ഭാവത്തോടെ ഇന്ത്യയിലെ യൂണികോണുകളുടെ എണ്ണം 37 ആയി. ഇന്ത്യന്‍ പ്രൈവറ്റ് ഇക്വിറ്റി ആന്‍ഡ് വെഞ്ച്വര്‍ ക്യാപിറ്റല്‍ അസോസിയേഷനുമായുള്ള (ഐവിസിഎ) പങ്കാളിത്തത്തോടെയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഡിജിറ്റല്‍ ട്രെന്‍ഡുകള്‍ ത്വരിതപ്പെടുത്തുന്നതില്‍ കോവിഡ് -19 ന്റെ നാടകീയമായ സ്വാധീനം റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു, ഇത് വിസി പണമൊഴുക്കിലും വ്യത്യസ്ത മേഖലകളിലെ ഡിജിറ്റല്‍ ബിസിനസ്സ് മോഡലുകളുടെ ആവിര്‍ഭാവത്തിലും പ്രതിഫലിച്ചു. മൊത്തം വിസി നിക്ഷേപങ്ങളുടെ മൂല്യത്തിലെ 75 ശതമാനവും എത്തിയത് ഏറ്റവും മുന്നിലുള്ള മൂന്ന് മേഖലകളായ കണ്‍സ്യൂമര്‍ ടെക്, സാസ്, ഫിന്‍ടെക് എന്നിവയിലാണ്. കണ്‍സ്യൂമര്‍ ടെക് പരമാവധി ഫണ്ട് ആകര്‍ഷിക്കുന്നു.   

2019ലെ 11.1 ബില്യണ്‍ ഡോളറില്‍ നിന്ന് മൊത്തം വിസി നിക്ഷേപങ്ങളുടെ മൂല്യത്തില്‍ അല്‍പ്പം ഇടിവുണ്ടായി. 2019നെ അപേക്ഷിച്ച് ശരാശരി ഇടപാട് വലുപ്പം കുറഞ്ഞതാണ് ഇതിന് കാരണം. ഇടപാടുകളുടെ എണ്ണത്തില്‍ 2020ല്‍ വര്‍ധനയാണ് ഉണ്ടായത്. 2019ല്‍ 755 വിസി ഇടപാടുകള്‍ നടന്നപ്പോള്‍ 2020ല്‍ അത് 810 ആയി ഉയര്‍ന്നു, 7 ശതമാനം വളര്‍ച്ച.

ഇന്ത്യയിലെ സജീവ വിസി ഫണ്ടുകളുടെ എണ്ണം 2020ല്‍ 520ല്‍ എത്തി. കഴിഞ്ഞ നാല് വര്‍ഷമായി സ്ഥിരമായ വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ പ്രകടമാകുന്നത്. സമാന്തരമായി, ഇന്ത്യാ ഫോക്കസ്ഡ് ഫണ്ടുകള്‍ 3 ബില്യണ്‍ ഡോളര്‍ സമാഹരണത്തിലൂടെ റെക്കോര്‍ഡ് നേട്ടമുണ്ടാക്കി. വിസി നിക്ഷേപങ്ങളില്‍ നിന്നുള്ള പുറത്തുപോകല്‍ 2019 ലെ 4.4 ബില്യണ്‍ ഡോളറില്‍ 2020 ല്‍ 70 ശതമാനം ഇടിഞ്ഞ് 1.3 ബില്യണ്‍ ഡോളറായി.

Related Articles

© 2025 Financial Views. All Rights Reserved