ബംഗ്ലാദേശിന് 10 ട്രെയിന്‍ എഞ്ചിനുകള്‍ ഇന്ത്യ കൈമാറി; ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പാര്‍സല്‍, കണ്ടെയ്നര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു

July 28, 2020 |
|
News

                  ബംഗ്ലാദേശിന് 10 ട്രെയിന്‍ എഞ്ചിനുകള്‍ ഇന്ത്യ കൈമാറി;  ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പാര്‍സല്‍, കണ്ടെയ്നര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു

ന്യൂഡല്‍ഹി: അയല്‍രാജ്യമായ ബംഗ്ലാദേശിന് ഇന്ത്യ 10 ട്രെയിന്‍ എഞ്ചിനുകള്‍ കൈമാറി. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായാണിത്. ഒക്ടോബറില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡല്‍ഹിയിലെത്തിയിരുന്നു. അന്ന് നല്‍കിയ വാഗ്ദാനമാണ് നിറവേറ്റിയിരിക്കുന്നത്.

10 ഡീസല്‍ ട്രെയിന്‍ എഞ്ചിനുകളാണ് അയല്‍രാജ്യത്തിന് നല്‍കിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എകെ അബ്ദുള്‍ മോമെന്‍, മുഹമ്മദ് നൂറുല്‍ ഇസ്ലാം സുജോന്‍ എന്നിവര്‍ പങ്കെടുത്ത വെര്‍ച്വല്‍ പരിപാടിയിലൂടെയാണ് ട്രെയിനുകള്‍ കൈമാറിയത്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പാര്‍സല്‍ ട്രെയിന്‍ സര്‍വീസും കണ്ടെയ്നര്‍ ട്രെയിന്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. ബേനാപോള്‍ വഴിയാണ് സര്‍വീസുകള്‍ ആരംഭിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചരക്ക് ഗതാഗതം ഇതോടെ കൂടുതല്‍ ശക്തമാകും. 1965 ലേതിന് സമാനമായി റെയില്‍ ഗതാഗതം മെച്ചപ്പെട്ടതാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അന്ന് ഏഴ് റെയില്‍ ലിങ്കുകളാണ് ഉണ്ടായിരുന്നത്. ഇന്നത് നാലായി ചുരുങ്ങി.

റെയില്‍ ഗതാഗതം ശക്തിപ്പെടുത്താല്‍ അഗര്‍ത്തലയില്‍ നിന്ന് ബംഗ്ലാദേശിലെ അഖോറയിലേക്ക് പുതിയ റെയില്‍വേ ലിങ്ക് സ്ഥാപിക്കും. ഇത് ഇന്ത്യയായിരിക്കും നിര്‍മ്മിക്കുക. തിങ്കളാഴ്ച ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ആദ്യ കണ്ടെയ്നര്‍ ട്രെയിന്‍ ബംഗ്ലാദേശിലെത്തി. 50 കണ്ടെയ്നറുകളിലായാണ് സാധനങ്ങള്‍ അയല്‍രാജ്യത്ത് എത്തിയത്.

Related Articles

© 2025 Financial Views. All Rights Reserved