കോവിഡ് പ്രതികൂലമായി ബാധിച്ചത് സ്ത്രീ തൊഴിലാളികളെ; സ്ത്രീ ശാക്തീകരണം അനിവാര്യം

November 25, 2020 |
|
News

                  കോവിഡ് പ്രതികൂലമായി ബാധിച്ചത് സ്ത്രീ തൊഴിലാളികളെ; സ്ത്രീ ശാക്തീകരണം അനിവാര്യം

രാജ്യത്ത് സംഘടിത മേഖലയിലെ തൊഴിലില്ലായ്മ യുവാക്കളെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2019ലെ സാമ്പത്തിക സര്‍വ്വേ പ്രകാരം രാജ്യത്തെ 93 ശതമാനം തൊഴില്‍ ശക്തിയും അസംഘടിത മേഖലയില്‍ ആണ്. കൊവിഡ് രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ ദൗര്‍ബല്യങ്ങളെ തുറന്ന് കാട്ടിയിരിക്കുകയാണ്. കൊവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങള്‍ ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്ന ഒരു വിഭാഗം രാജ്യത്തെ സ്ത്രീ തൊഴിലാളികളാണ്.

കൊവിഡ് ലോക്ക്ഡൗണ്‍ പൊടുന്നനെ പ്രഖ്യാപിച്ചത് രാജ്യത്ത് നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ഇരുട്ടടി ആയിരുന്നു. നിരവധി പേരെ ജോലികളില്‍ നിന്നും സ്ഥാപനങ്ങള്‍ക്ക് ഒഴിവാക്കേണ്ടി വന്നു. ഇത് നിരവധി സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെടുത്തി എന്ന് മാത്രമല്ല തിരിച്ച് ജോലിയില്‍ പ്രവേശിക്കാനുളള സാധ്യതകളും കുറച്ചു. 6 മാസം സ്ത്രീകള്‍ക്ക് ശമ്പളത്തോട് കൂടിയുളള പ്രസവാവധി അനുവദിച്ചതും പല സ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്ക് എടുക്കാതിരിക്കാനുളള കാരണമായി മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

മെയ് മാസം മുതല്‍ സര്‍ക്കാര്‍ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുളള ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുളള ആത്മനിര്‍ഭര്‍ ഭാരത് രോസ്ഗാര്‍ യോജനയില്‍ അടക്കം സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തൊഴില്‍ രംഗത്ത് ലിംഗസമത്വം ഉറപ്പാക്കേണ്ടത് 5 ട്രില്യണ്‍ സാമ്പത്തിക ശക്തിയെന്ന ലക്ഷ്യമുളള ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്.

മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി അടിസ്ഥാന തലങ്ങളിലെ സ്ത്രീ തൊഴിലാളികളെ സര്‍ക്കാര്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഗ്രാമങ്ങളില്‍ ചെറുകിട വ്യവസായങ്ങളിലും കൃഷിയിലും അടക്കം ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ക്ക് മേക്ക് ഇന്‍ ഇന്ത്യ വിഷന്റെ ഭാഗമായി വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. ആരോഗ്യരംഗത്തെ വനിതാ സംരംഭകരെ പരിശീലിപ്പിക്കാനുളള ആരോഗ്യ സാക്ഷി ആപ്പും, സാങ്കേതിക വിദ്യാഭ്യാസത്തിന് സ്ത്രീകളെ സഹായിക്കുന്ന ഇന്റര്‍നെറ്റ് സാത്തി ആപ്പും അടക്കമുളളവ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മുതല്‍ക്കൂട്ടാണ്. സ്ത്രീകളെ മുഖ്യചാലകശക്തിയാക്കി ഉയര്‍ത്തുന്നത് മേക്ക് ഇന്‍ ഇന്ത്യ സ്വപ്നത്തിന് കൂടുതല്‍ കരുത്താവും.

Related Articles

© 2025 Financial Views. All Rights Reserved