അന്താരാഷ്ട്ര വിമാന സര്‍വീസ് നിരോധനം ഡിസംബര്‍ 31 വരെ നീട്ടി; എയര്‍ ബബിള്‍ ക്രമീകരണം തുടരും

November 26, 2020 |
|
News

                  അന്താരാഷ്ട്ര വിമാന സര്‍വീസ് നിരോധനം ഡിസംബര്‍ 31 വരെ നീട്ടി;  എയര്‍ ബബിള്‍ ക്രമീകരണം തുടരും

കൊറോണ വൈറസ് മഹാമാരി പ്രതിസന്ധികള്‍ക്കിടെ അന്താരാഷ്ട്ര വിമാന സര്‍വീസ് നിരോധനം ഇന്ത്യ ഡിസംബര്‍ 31 വരെ നീട്ടി. തിരഞ്ഞെടുത്ത റൂട്ടുകളിലേയ്ക്ക് നിശ്ചിത എണ്ണം ഫ്‌ലൈറ്റുകള്‍ അനുവദിക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി. അന്താരാഷ്ട്ര ചരക്കു ഗതാഗതത്തിനും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച വിമാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.

തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ യോഗ്യത അടിസ്ഥാനമാക്കി അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് അനുവദിച്ചാക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ മാസം ആദ്യം, ഡിജിസിഎ ഷെഡ്യൂള്‍ ചെയ്ത അന്തര്‍ദ്ദേശീയ പാസഞ്ചര്‍ വിമാനങ്ങളുടെ നിരോധനം നവംബര്‍ 30 വരെ നീട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഡിസംബര്‍ 31 വരെ നിരോധനം നീട്ടിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും എയര്‍ ബബിള്‍ ക്രമീകരണത്തെ ആശ്രയിക്കേണ്ടി വരും. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള എയര്‍ ബബിള്‍ ഉടമ്പടി പ്രകാരം, പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ അവരുടെ പ്രദേശങ്ങള്‍ക്കിടയില്‍ എയര്‍ലൈന്‍സിന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. നിലവിലെ കണക്കനുസരിച്ച് 22 ഓളം രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറുകളിലേര്‍പ്പെട്ടിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ബഹ്റൈന്‍, ഭൂട്ടാന്‍, കാനഡ, എത്യോപ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറാഖ്, ജപ്പാന്‍, കെനിയ, മാലിദ്വീപ്, നെതര്‍ലാന്റ്‌സ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, റുവാണ്ട, ടാന്‍സാനിയ, യുഎഇ, യുകെ, ഉക്രെയ്ന്‍, യുഎസ്. വന്ദേ ഭാരത് മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക വിമാനങ്ങളുടെ സര്‍വ്വീസ് നടത്താം. ഈ വര്‍ഷം മെയ് മുതല്‍ വന്ദേ ഭാരത് മിഷനു കീഴില്‍ രാജ്യം പ്രത്യേക അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. കൊറോണ വൈറസ് മഹാമാരി കാരണം മാര്‍ച്ച് 23 മുതല്‍ ഷെഡ്യൂള്‍ ചെയ്ത എല്ലാ അന്താരാഷ്ട്ര പാസഞ്ചര്‍ സര്‍വീസുകളും ഇന്ത്യയില്‍ നിര്‍ത്തി വച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved