
ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണത്തിനൊപ്പം നിക്ഷേപങ്ങളിലും പുനര്‍ചിന്തനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. ചൈനീസ് കമ്പനികളുടെ അന്‍പതോളം നിക്ഷേപപ്രമേയങ്ങള്‍ ഇന്ത്യ പുനഃപരിശോധിക്കുമെന്ന് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അയല്‍രാജ്യങ്ങള്‍ നടത്തുന്ന എല്ലാ നിക്ഷേപങ്ങള്‍ക്കും കേന്ദ്രത്തിന്റെ അംഗീകാരം വേണമെന്ന് ഏപ്രിലില്‍ ഇന്ത്യ പുറത്തിറക്കിയ നിയമങ്ങളില്‍ പറഞ്ഞിരുന്നു. ചൈനയാണ് ഇന്ത്യയില്‍ ഏറ്റവുമധികം നിക്ഷേപം നടത്തുന്ന രാജ്യം.
കൊറോണ വൈറസ് വ്യാപനത്തിനിടെ ഉണ്ടാകുന്ന അവസരവാദപരമായ നിക്ഷേപങ്ങള്‍ ഒഴിവാക്കുകയാണ് പുതിയ നിയമങ്ങള്‍ വഴി ഇന്ത്യ ലക്ഷ്യമിടുന്നത്. നിക്ഷേപകര്‍ക്കു മുന്നില്‍ ഇനി ഒരുപാട് തടസ്സങ്ങളാണുള്ളത്. അവയെല്ലാം മറികടക്കണം. ചിന്തിക്കാവുന്നതിനേക്കാളും കൂടുതല്‍ ജാഗ്രതയിലാണെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, ഏതൊക്കെ കമ്പനികളുടെ നിക്ഷേപങ്ങള്‍ക്കാണ് ഇന്ത്യ ചുവപ്പുകൊടി കാണിച്ചതെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല. 4050 ചൈനീസ് കമ്പനികളുടെ നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 20 ബില്യന്‍ ഡോളറിന്റെ നിക്ഷേപമാണ് ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നടത്തിയതും നടത്താനിരിക്കുന്നതും. മാര്‍ച്ചിലെ കണക്കുപ്രകാരമാണിത്. അതിര്‍ത്തി പ്രശ്‌നങ്ങളെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകളുടെ പ്രവര്‍ത്തനമാണ് കഴിഞ്ഞദിവസം ഇന്ത്യ വിലക്കിയത്. ജനപ്രിയ ആപ്പുകളായ ടിക്ടോക്, വിചാറ്റ് തുടങ്ങിയവയാണിത്.