ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍: 2030ഓടെ 250 ബില്യണ്‍ ഡോളറായി ഉയര്‍ത്തണം

March 30, 2022 |
|
News

                  ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍:  2030ഓടെ 250 ബില്യണ്‍ ഡോളറായി ഉയര്‍ത്തണം

ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വലിയ അവസരങ്ങള്‍ തുറന്നിട്ടുണ്ടെന്നും, ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ 2030 ഓടെ ഉഭയകക്ഷി വ്യാപാരം 250 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ശ്രമിക്കണമെന്നും കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) ഫെബ്രുവരിയില്‍ ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റുകളും (യുഎഇ) ഒപ്പുവച്ചിരുന്നു. ഇത് മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

കരാര്‍ പ്രകാരം, തുണിത്തരങ്ങള്‍, കൃഷി, ഡ്രൈ ഫ്രൂട്ട്‌സ്, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 6,090 ചരക്കുകളുടെ ആഭ്യന്തര കയറ്റുമതിക്കാര്‍ക്ക് യുഎഇ വിപണിയില്‍ തീരുവ രഹിത പ്രവേശനം ലഭിക്കും. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി രണ്ട് ട്രില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ഇന്ത്യ നോക്കുകയാണെന്നും ആ ലക്ഷ്യം കൈവരിക്കുന്നതില്‍ യുഎഇ പ്രധാന പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

യൂറോപ്പില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള മറ്റ് വിപണികളെ ആകര്‍ഷിക്കുന്നതിനുള്ള ഒരു വാതിലാണ് യുഎഇയെന്ന് ഗോയല്‍ പറഞ്ഞു. ഇന്ത്യന്‍ ചരക്ക് കയറ്റുമതി ഈ സാമ്പത്തിക വര്‍ഷ അവസാനത്തോടെ 410 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് കരുതുന്നത്. സേവന കയറ്റുമതിയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് 250 ബില്യണ്‍ ഡോളറിലെത്താമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു. അതേസമയം, ടെക്സ്റ്റൈല്‍സ്, ഫാര്‍മ, രത്നാഭരണങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് കരാര്‍ സഹായിക്കുമെന്ന് കയറ്റുമതിക്കാര്‍ വ്യക്തമാക്കുന്നു.

Related Articles

© 2026 Financial Views. All Rights Reserved