ഇന്ത്യയുമായുള്ള 1200 കോടിയുടെ ആയുധ ഇടപാടിന് ട്രംപ് ഭരണകൂടത്തിന്റെ അംഗീകാരം; കോവിഡ് പ്രതിസന്ധി കാലത്തും ആയുധ ഇടപാടിന് ഒരുങ്ങി രാ‍ജ്യങ്ങൾ; ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം ശക്തിപ്പെടുന്നു; ഇത് മരുന്നിനുള്ള പ്രത്യുപകാരമോ?

April 15, 2020 |
|
News

                  ഇന്ത്യയുമായുള്ള 1200 കോടിയുടെ ആയുധ ഇടപാടിന് ട്രംപ് ഭരണകൂടത്തിന്റെ അംഗീകാരം; കോവിഡ് പ്രതിസന്ധി കാലത്തും ആയുധ ഇടപാടിന് ഒരുങ്ങി രാ‍ജ്യങ്ങൾ; ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം ശക്തിപ്പെടുന്നു; ഇത് മരുന്നിനുള്ള പ്രത്യുപകാരമോ?

വാഷിങ്ടൺ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് ഇന്ത്യ. ഇതിനായി മെയ് 3 വരെ ലോക്ക്ഡൗൺ നീട്ടുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യം കടന്നു പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ കൂടിയാണ്. കോവിഡ് വ്യാപനം തടയാൻ വേണ്ടിയുള്ള ഈ പരിശ്രമങ്ങൾക്കിടയിലും ഇന്ത്യ-യുഎസ് ആയുധ കരാർ മുന്നോട്ടു പോകുകയാണ്. കടുത്ത പ്രതിസന്ധിക്കിടെ ഇന്ത്യ അമേരിക്കിയിൽ നിന്നും 1200 കോടി മുടക്കി ആയുധങ്ങൾ വാങ്ങുകയാണ്.

മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നതിനുള്ള കരാറാണ് ഈ കോവിഡ് പ്രതിസന്ധി കാലത്ത് അമേരിക്ക അംഗീകരിച്ചിരിക്കുന്നത്. ഏകദേശം 1200 കോടിയുടെ (155 മില്യൺ ഡോളർ) ഹാർപൂൺ ബ്ലോക്ക്-2 മിസൈലുകൾ, ടോർപിഡോകൾ എന്നിവയാണ് അമേരിക്ക ഇന്ത്യയ്ക്ക് വിൽക്കുക. ഇതിനുള്ള തീരുമാനം ട്രംപ് ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പത്ത് മിസൈലുകൾ, 16 എംകെ 54 ഓൾ അപ്പ് റൗണ്ട് ടോർപിഡോകൾ, മൂന്ന് 54 എക്സർസൈസ് ടോർപിഡോകൾ എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്. അമേരിക്കയുടെ ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസി അമേരിക്കൻ കോൺഗ്രസിൽ വെച്ച വിജ്ഞാപനങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്.

പ്രതിരോധ ഉപകരണങ്ങളുടെ ഇടപാട് സംബന്ധിച്ച് ഇന്ത്യൻ അധികൃതർ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കയുടെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ ഈ ഇടപാട് ശക്തിപ്പെടുത്തുമെന്നും അമേരിക്കൻ അധികൃതർ വ്യക്തമാക്കി. അമേരിക്കയിൽ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, ട്രംപ് ഇന്ത്യയോട് മലമ്പനിയുടെ മരുന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയ്ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ വലിയ ആവശ്യമുണ്ടെന്നും ഇന്ത്യ മരുന്നുകൾ വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അനുകൂലമായ പ്രതികരണം ഇന്ത്യയിൽ നിന്ന് ഉണ്ടായില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.

തുടർന്ന് ഇന്ത്യ ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതിയിലുള്ള നിയന്ത്രണം ഭാഗികമായി നീക്കുകയും മരുന്ന് നൽകുകയും ചെയ്തു. തുടർന്ന് നരേന്ദ്ര മോദി മികച്ച നേതാവാണെന്നും മഹാനായ മനുഷ്യനാണെന്നും ഹൈഡ്രോക്സിക്ലോറോക്വിൻ വിട്ടുനൽകാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും ട്രംപ് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ട്രംപ് - മോദി ബന്ധത്തിന്റെ പുറത്താണ് മരുന്ന്- ആയുധ ഇടപാടുകൾ അറിയപ്പെടുന്നത് എങ്കിലും ഫലത്തിൽ ഇന്ത്യയ്ക്ക് സാമ്പത്തിക ബാധ്യത വരുത്തുന്ന ഇടപാടാണ് ഇപ്പോൾ നടക്കുന്നത്.

ലോക്ക്ഡൗണിലായ ജനങ്ങൾക്കായുള്ള പദ്ധതികൾക്ക് വേണ്ടി പണം ചെലവാക്കാത്ത കേന്ദ്രസർക്കാർ ആയുധ ഇടപാടുമായി ഈ വേളയിൽ മുന്നോട്ടു പോയതിൽ വിഭിന്ന അഭിപ്രായം ഉയരുന്നുണ്ട്. അതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യപ്രകാരം ഇന്ത്യ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ കയറ്റുമതി പുനരാരംഭിച്ചതോടെ രാജ്യത്ത് മരുന്നിന് ക്ഷാമമെന്ന് റിപ്പോർട്ട്. കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമാകുമെന്ന് ട്രംപ് ഉൾപ്പെടെയുള്ളവർ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ക്ലിനിക്കൽ പരീക്ഷണങ്ങളൊന്നും നടന്നിട്ടില്ല. എന്നാൽ ആഗോള മാർക്കറ്റിലേയ്ക്ക് കയറ്റുമതി തുടങ്ങിയതോടെ ഹൈഡ്രോക്‌സിക്ലോറോക്വിൻ ലഭ്യതയിൽ കുറവുണ്ടായെന്നാണ് മുംബൈയിൽ നിന്നുള്ള റിപ്പോർട്ട്.

1940 മുതൽ മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ക്ലോറോക്വിൻ മരുന്നിന്റെ വകഭേദമാണ് ഹൈഡ്രോക്ലോറോക്വിൻ. ക്ലോറോക്വിനെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ കുറവാണെന്നതാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ മെച്ചം. റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ലൂപ്പസ് രോഗങ്ങളുടെ ചികിത്സയ്ക്കും ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. ലോകവ്യാപകമായി ലഭ്യമായ ഈ മരുന്ന് കൊവിഡ് 19 ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ചില ലാബ് പരീക്ഷണങ്ങളിൽ തെളിഞ്ഞതോടെ ഇതിന് വൻതോതിൽ ആവശ്യക്കാരേറുകയായിരുന്നു. ഇതിനു പിന്നാലെയാണ് മരുന്നിന്റെ ഏറ്റവും വലിയ ഉത്പാദകരായ ഇന്ത്യ കയറ്റുമതി നിർത്തി വെച്ചത്.

ഇന്ത്യ കയറ്റുമതി പുനരാരംഭിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ മരുന്നിന്റെ കയറ്റുമതി പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും ഇന്ത്യ മരുന്ന് ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ തീരുമാനം മനുഷ്യവംശത്തിന് മുഴുവൻ ഗുണം ചെയ്യുന്നതാണെന്നും ഈ സഹായം മറക്കില്ലെന്നുമായിരുന്നു യുഎസ് പ്രസിഡന്റിന്റെ മറുപടി ട്വീറ്റ്. ഇന്ത്യയുമായുള്ള സൗഹൃദത്തെ ഉയർത്തിക്കാട്ടാനും ട്രംപ് മറന്നില്ല.

Related Articles

© 2025 Financial Views. All Rights Reserved