മൂന്നു വര്‍ഷം മുന്‍പ് ഇന്ത്യ ആരംഭിച്ച സംരംഭങ്ങള്‍ക്ക് വമ്പന്‍ ലാഭം; റഷ്യയിലെ എണ്ണ വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇന്ത്യയിലെ കമ്പനികള്‍

September 02, 2019 |
|
News

                  മൂന്നു വര്‍ഷം മുന്‍പ് ഇന്ത്യ ആരംഭിച്ച സംരംഭങ്ങള്‍ക്ക് വമ്പന്‍ ലാഭം; റഷ്യയിലെ എണ്ണ വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇന്ത്യയിലെ കമ്പനികള്‍

മോസ്‌കോ: റഷ്യയിലെ എണ്ണ വ്യവസായ മേഖലകളില്‍ മൂന്നു വര്‍ഷം മുന്‍പ് ആരംഭിച്ച സംരംഭങ്ങള്‍ വമ്പന്‍ ലാഭം തന്നതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍. അതിനാല്‍ തന്നെ ഇവിടെയുള്ള എണ്ണ വ്യവസായ മേഖലയില്‍ വന്‍ മുതല്‍മുടക്കിന് കമ്പനികള്‍ തയാറെടുക്കുകയാണ് എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. മാത്രമല്ല കിഴക്കന്‍ ക്ലസ്റ്റര്‍ ഓയില്‍ മേഖലകളില്‍ ഗണ്യമായ തോതില്‍ ഓഹരി വാങ്ങാനുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ പുരോഗമിച്ച് വരുന്നത്. 

ഈ വേളയിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്താനിരിക്കുന്ന വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയിലേക്കും ഏവരും ശ്രദ്ധ തിരിക്കുന്നത്. വ്‌ളാഡിവോസ്‌റ്റോക്കില്‍ നടക്കുന്ന ഉച്ചകോടിയിലും ഈസ്‌റ്റേണ്‍ ഇക്കണോമിക്ക് ഫോറത്തിലും ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പു വെക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.  അഞ്ച് ബില്യണ്‍ ഡോളറാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കമ്പനികള്‍ റഷ്യയില്‍ നിക്ഷേപിച്ചത്. ഈ തുകയുടെ മൂന്നിലൊന്ന് മൂലധനച്ചെലവും പ്രവര്‍ത്തനച്ചെലവും കിഴിച്ചുള്ള ലാഭവിഹിതമായി തിരിച്ചുപിടിച്ചുവെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.

പെട്രോളിയം, പ്രകൃതി വാതക മന്ത്രിയും ഉരുക്ക് മന്ത്രിയുമായ ധര്‍മേന്ദ്ര പ്രധാന്‍ റഷ്യന്‍ കമ്പനികളുമായുള്ള പങ്കാളിത്തം സാധ്യമാക്കുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ സഞ്ജീവ് സിങ്ങ്, ബിപിസിഎല്‍ ചെയര്‍മാന്‍ ഡി. രാജ്കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഓയില്‍ കമ്പനി പ്രതിനിധികളുമായി ഇതിനകം റഷ്യയിലുണ്ട്. 

ഇന്ത്യന്‍ സ്ഥാപനങ്ങള്‍ റഷ്യയുടെ ഖനന, സംസ്‌കരണ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ റഷ്യന്‍ കമ്പനികള്‍ ഇന്ത്യയില്‍ അനുബന്ധ മേഖലാ നിക്ഷേപത്തിനു തയ്യാറെടുക്കുന്നുണ്ട്. റഷ്യന്‍ ഊര്‍ജ്ജ മന്ത്രി അലക്സാണ്ടര്‍ നോവക്കിനെ സന്ദര്‍ശിച്ച ധര്‍മേന്ദ്ര പ്രധാന്‍ റഷ്യന്‍ എണ്ണ, വാതക മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള ഇന്ത്യന്‍ കമ്പനികളുടെ താല്‍പ്പര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു.

സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍, എല്‍.എന്‍.ജി ടെര്‍മിനലുകള്‍, സി.എന്‍.ജി ഉപയോഗം എന്നിവയിലൂടെയുള്ള ഗ്യാസ് അധിഷ്ഠിത വ്യവസായ വികസനത്തിന് വഴിതെളിക്കുന്ന പുതിയ സംരംഭങ്ങളില്‍ റഷ്യന്‍ നിക്ഷേപം പ്രതീക്ഷിക്കുന്നതായി പ്രധാന്‍ ട്വീറ്റ് ചെയ്തു. റഷ്യന്‍ ഉപപ്രധാനമന്ത്രി യൂറി ട്രൂട്ട്‌നേവിനെയും അദ്ദേഹം സന്ദര്‍ശിച്ചു. 

Related Articles

© 2025 Financial Views. All Rights Reserved