
തിരുവനന്തപുരം: സംസ്ഥാനത്തിന് വരുമാനത്തിലുമേറെ ചിലവുകളാണുള്ളത്. കൊവിഡ് മഹാമാരി കാലത്ത് ചെലവുകള്‍ കുത്തനെ ഉയര്‍ന്നതും വരുമാനം എതിര്‍ദിശയില്‍ ഇടിഞ്ഞതും സംസ്ഥാനത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനം കടത്തിന് മേലെ കടമെടുത്തപ്പോള്‍ ഓരോ മലയാളിയുടെയും കടം 55000 രൂപയായി വര്‍ധിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി സംസ്ഥാനം ഒരു ദിവസമെടുക്കുന്ന ശരാശരി വായ്പ 100 കോടി രൂപയാണ്. ഇപ്പോള്‍ ചെലവ് താങ്ങാനാവാതെ വീണ്ടും കടമെടുക്കാനാണ് സംസ്ഥാനം ഒരുങ്ങുന്നത്.
വരുമാന തകര്‍ച്ചയില്‍ കേരളം കൂപ്പുകുത്തുമ്പോള്‍ കടമെടുപ്പാണ് സംസ്ഥാന ഖജനാവിനെ താങ്ങി നിര്‍ത്തുന്നത്. കൊവിഡ് പ്രതിസന്ധി കാലത്ത് മാത്രം കേരളമെടുത്ത വായ്പ 50000 കോടി രൂപയാണ്. നാളത്തെ വരുമാനത്തില്‍ നിന്നും ഈ ബാധ്യത തീര്‍ക്കാന്‍ തുക നീക്കിവെക്കേണ്ടി വരുമ്പോള്‍ കേരളത്തിന്റെ കടം ഇപ്പോഴത്തെതിലും ഇരട്ടിക്കും.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2016ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ കേരളത്തിന്റെ കടം 157370 കോടി രൂപയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ ഈ കടം 301642 കോടി രൂപയായി ഉയര്‍ന്നു. അഞ്ച് വര്‍ഷം കൊണ്ട് കേരളമെടുത്ത വായ്പ 144272 കോടി രൂപ. ഈ കണക്കില്‍ ഓരോ മലയാളിയുടെയും കടം 55000 രൂപയാണ്.
മൂന്ന് ശതമാനമായിരുന്ന കേരളത്തിന്റെ വായ്പാ പരിധി കൊവിഡ് പ്രതിസന്ധിയില്‍ 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ നാലര ശതമാനമാക്കി ഉയര്‍ത്തി. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ കടമെടുപ്പ് ആനുകൂല്യങ്ങള്‍ വീണ്ടും കുറഞ്ഞു. കഴിഞ്ഞ ആഴ്ചയെടുത്ത 1500 കോടി രൂപ വായ്പ തികയാതെ വീണ്ടും 2000 കോടി വായ്പ എടുക്കാന്‍ ഒരുങ്ങുകയാണ് കേരളം. മുമ്പത്തെ കടബാധ്യതകളുടെ തിരിച്ചടവിന് മാത്രം കേരളത്തിന് വര്‍ഷം 20000 കോടി രൂപ വേണം. വായ്പകള്‍ തിരച്ചടക്കാനും വായ്പ തന്നെ ആശ്രയമെന്നതാണ് കേരളത്തിന്റെ സ്ഥിതി. വിത്തെടുത്ത് കുത്തി എത്രനാള്‍ മുന്നോട്ട് പോകും എന്നതാണ് ഉയരുന്ന ചോദ്യം.
കഴിഞ്ഞ ഒന്നര വര്‍ഷത്തെ കടമെടുപ്പ് കണക്കെടുത്താല്‍ കേരളം ഒരു ദിവസം എടുക്കുന്ന വായ്പയുടെ ശരാശരി കണക്ക് 100 കോടിയാണ്. ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കുന്നതില്‍ കടപ്പെടേണ്ടതും ഈ കടത്തോടാണ്. തലയ്ക്ക് മീതെ വെള്ളമെങ്കില്‍ അതിന് മേലെ തോണി എന്നതായിരുന്നു കേരളം ഭരിച്ച മുന്‍ സര്‍ക്കാരുകളുടെ ലൈന്‍. എന്നാല്‍ തുടര്‍ ഭരണം വന്നപ്പോള്‍ സ്ഥിതി മറിച്ചായി. ഇന്നത്തെ ചെലവുകള്‍ക്കും ഇന്നലത്തെ ബാധ്യതകള്‍ക്കും പരാതികള്‍ ഉയര്‍ത്താന്‍ പോലുമാകാതെ പിന്‍ഗാമികള്‍ വഴികാണേണ്ട സ്ഥിതിയായി.