വരുന്നു കേരളത്തിന്റെ സ്വന്തം ഫെനി; കശുമാങ്ങയില്‍ നിന്ന് ഫെനി ഉത്പാദിപ്പിക്കാന്‍ ഒരുങ്ങി കശുവണ്ടി വികസന കോര്‍പ്പറേഷന്‍

November 10, 2020 |
|
News

                  വരുന്നു കേരളത്തിന്റെ സ്വന്തം ഫെനി; കശുമാങ്ങയില്‍ നിന്ന് ഫെനി ഉത്പാദിപ്പിക്കാന്‍ ഒരുങ്ങി കശുവണ്ടി വികസന കോര്‍പ്പറേഷന്‍

കൊച്ചി: തദ്ദേശീയ മദ്യങ്ങളില്‍ പേരുകേട്ടതാണ് ഗോവയില്‍ നിന്നുള്ള 'ഫെനി'. ഫെനിയുടെ പെരുമ ലോകമെങ്ങും എത്തിയിട്ടുള്ളതും ആണ്. എന്നാല്‍ കശുവണ്ടി മേഖലയില്‍ വലിയ സ്ഥാനമുള്ള കേരളം അതിനെ ഇത്തരത്തില്‍ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. എന്നാലിപ്പോള്‍ കശുമാങ്ങയില്‍ നിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിനായി കേരള കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി വേണ്ടത് സര്‍ക്കാരിന്റെ അനുമതി മാത്രമാണ്.

കശുവണ്ടി മേഖലയില്‍ കേരളത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. അതേ സമയം, കശുമാങ്ങ ഉപയോഗിച്ചുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ കേരളം ഏറെ പിറകിലും ആണ്. എന്തായാലും ആ സ്ഥിതി മാറ്റാനുള്ള ശ്രമത്തിലാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍. കശുമാങ്ങയില്‍ നിന്ന് മദ്യം നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് കോര്‍പ്പറേഷന്‍. ഇതിന് വേണ്ടി തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കിറ്റ്കോ ആണ് കോര്‍പ്പറേഷന് വേണ്ടി പ്രോജക്ട് തയ്യാറാക്കി നല്‍കിയത്.

വലിയ പ്രതീക്ഷയിലാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ഫെനി ഉത്പാദനത്തിലൂടേയും വിറ്റുവരവിലൂടേയും 100 കോടി രൂപയാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. ഉത്പാദനം തുടങ്ങുന്നതിനായി 13 കോട് രൂപയുടെ നിക്ഷേപം വേണ്ടി വരും എന്നും കണക്കാക്കുന്നുണ്ട്. കശുവണ്ടി എടുക്കുമ്പോള്‍ പഴായിപ്പോകുന്ന കശുമാങ്ങ വ്യാവസായികാടിസ്ഥാനത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ഉപയോഗിക്കുന്നില്ല. പ്രതിവര്‍ഷം 85,000 ടണ്‍ കശുമാങ്ങ ഇത്തരത്തില്‍ ഉപയോഗശൂന്യമായി പോകുന്നു എന്നാണ് കണക്ക്. ഫെനി ഉത്പാദനം തുടങ്ങിയാല്‍ ഈ സ്ഥിതി മാറും.

കശുമാവ് കര്‍ഷകര്‍ക്കും ഈ പദ്ധതി വലിയ ആശ്വാസം നല്‍കും. നിലവില്‍ പാഴായി പോകുന്ന കശുമാങ്ങയില്‍ നിന്ന് അധിക വരുമാനം ലഭിക്കും എന്നതാണ് ഏറ്റവും പ്രധാനം. കിലോഗ്രാമിന് 3.75 രൂപ നിരക്കില്‍ കശുമാങ്ങ ഏറ്റെടുക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. എല്ലാം സര്‍ക്കാരിന്റേയും എക്സൈസ് വകുപ്പിന്റേയും അനുമതി അനുസരിച്ചിരിക്കും.

ഡിസംബറില്‍ ആണ് കശുമാങ്ങ സീസണ്‍ ആരംഭിക്കുന്നത്. മാര്‍ച്ച് വരെ ഇത് നീളും. ഈ സമയത്ത് തന്നെ ഉത്പാദനം തുടങ്ങാനാണ് കോര്‍പ്പറേഷന്റെ പദ്ധതി. അനുമതി ലഭിച്ചാല്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ വടകരയിലെ ഫാക്ടറിയില്‍ ആയിരിക്കും ഉത്പാദനം തുടങ്ങുക. കശുവണ്ടി കോര്‍പ്പറേഷന്‍ നേരിട്ട് ഫെനി ഉത്പാദനം തുടങ്ങിയാല്‍ മേഖലയില്‍ പുതിയ തൊഴില്‍ സാധ്യതകളും ഉയരും. ആദ്യഘട്ടത്തില്‍ തന്നെ 100 പേര്‍ക്കെങ്കിലും പ്രത്യക്ഷ തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പരോക്ഷ തൊഴില്‍ ഇതില്‍ എത്രയോ അധികമായിരിക്കും. നിലവില്‍ ഫെനി ഉത്പാദിപ്പിക്കുന്ന കശുമാങ്ങയില്‍ നിന്ന് മാത്രമല്ല. തെങ്കിന്‍ കള്ളില്‍ നിന്നും പനങ്കള്ളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഫെനികളുണ്ട്. മറ്റ് ഫല വര്‍ഗ്ഗങ്ങളില്‍ നിന്നും ഫെനി ഉത്പാദിപ്പിക്കാം. എന്തായാലും കശുമാങ്ങയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഫെനിയ്ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്.

Related Articles

© 2025 Financial Views. All Rights Reserved