തിരുവനന്തപുരം: സഹകരണ മേഖലയില്‍ റിസര്‍വ് ബാങ്കിന്റെ പുതിയ നിയന്ത്രണങ്ങളെ നിയമപരമായി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാറിനെ ആശങ്ക അറിയിക്കാന്‍ പ്രതിനിധി സംഘത്തെ അയക്കും. തുടര്‍നടപടികള്‍ക്ക് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, സഹകരണമന്ത്രി വി.എന്‍. വാസവന്‍ എന്നിവരെ ചുമതലപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളുമായി യോജിച്ച് ഇതിനെ ചെറുക്കാര്‍ ആശയവിനിമയവും ആരംഭിച്ചു.
റിസര്‍വ് ബാങ്ക് സര്‍ക്കുലറിനെതിരെ കേന്ദ്ര സര്‍ക്കാറിനും ഉന്നത അധികാരികള്‍ക്കും നിവേദനം നല്‍കുമെന്ന് മന്ത്രി വാസവന്‍ അറിയിച്ചു. കാര്യകാരണ സഹിതം വ്യക്തമാക്കി നിയമപോരാട്ടം നടത്തും. സഹകാരികളെ സംഘടിപ്പിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കും. ഏത് പ്രതിസന്ധിയും അതിജീവിക്കാന്‍ സഹകരണമേഖലക്ക് കരുത്തുണ്ട്. ആര്‍.ബി.ഐ തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ പദം ഉപയോഗിക്കാന്‍ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങള്‍ക്ക് മാത്രമേ നിക്ഷേപവും വായ്പയും പാടുള്ളൂ, ബാങ്കുകള്‍ക്ക് ബാധകമായ ഇന്‍ഷുറന്‍സ് പരിരക്ഷ വേണം തുടങ്ങിയവയാണ് റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍. സംസ്ഥാനത്തെ ക്രെഡിറ്റ് സഹകരണസംഘങ്ങള്‍ സഹകരണ ബാങ്കുകളായാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ നിര്‍ദേശം ഇതിനെ ബാധിക്കും. മൂന്നുതരം അംഗത്വമാണ് നിലവിലുള്ളത്. എ,ബി,സി വിഭാഗം അംഗങ്ങള്‍ക്ക് നിക്ഷേപത്തിനും വായ്പക്കും ഒരേ പരിധിയും അവകാശങ്ങളുമാണ്.
ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്റെ (ഡി.ഐ.സി.ജി.സി) ഇന്‍ഷുറന്‍സ് പരിരക്ഷ ബാങ്കിങ് ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കു മാത്രം വ്യവസ്ഥകള്‍ക്ക് വിധേയമായി ബാധകമായതാണ്. പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഇത് ലഭ്യമാകില്ല. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി ഉറപ്പാക്കുകയും ഡെപ്പോസിറ്റ് ഗ്യാരന്റി ബോര്‍ഡ് രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രണ്ട് ലക്ഷം രൂപയാണ് നല്‍കുന്നത്.