
എംഡിഎച്ച് മസാല കമ്പനിയുടെ ഉടമ ധരംപാല്‍ ഗുലാഠി അന്തരിച്ചു. 98-കാരനായ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ 5.30ന് മരണമടയുകയായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി അദ്ദേഹം ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം അന്തിമകര്‍മങ്ങള്‍ നടത്തും. ബിസിനസ് രംഗത്തെ സംഭാവനകളുടെ പേരില്‍ കഴിഞ്ഞ കൊല്ലം അദ്ദേഹത്തെ രാജ്യം പദ്മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
ഒരു കാലത്ത് ഡല്‍ഹിയിലെ നിരത്തുകളില്‍ കുതിരവണ്ടി ഓടിച്ചു നടന്നിരുന്ന ധരംപാല്‍ ഗുലാഠിയുടെ, കോടികള്‍ ആസ്തിയുള്ള ഒരു ബിസിനസ് ടൈക്കൂണ്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ച, ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ കുടുംബം പാകിസ്താനിലെ സിയാല്‍ കോട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. പഠിക്കാന്‍ വളരെ മോശമായിരുന്ന ധരംപാല്‍ ആ പേരും പറഞ്ഞ് അച്ഛന്‍ ചുന്നിലാലയില്‍ നിന്ന് നിത്യം വഴക്ക് വാങ്ങിക്കൂട്ടുമായിരുന്നു. 1933 -ല്‍ അഞ്ചാം ക്ളാസ് തോറ്റ ശേഷം ഗുലാഠി പഠിത്തത്തോട് വിട പറഞ്ഞ് സ്‌കൂളില്‍ നിന്ന് ഇറങ്ങി. പഠിപ്പു നിര്‍ത്തിയ മകനെ അച്ഛന്‍ ഒരിടത്ത് ജോലിക്കു കയറ്റി. ആ പണി പക്ഷെ ഗുലാഠിക്ക് ബോധിച്ചില്ല. രണ്ടു ദിവസം പോയി അതും നിര്‍ത്തി. അതോടെ അച്ഛന് മകന്റെ ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠ വര്‍ധിച്ചു. അദ്ദേഹം മകന് സിയാല്‍കോട്ടില്‍ ഒരു മസാലക്കട ഇട്ടു കൊടുത്ത് അവിടെ ഇരുത്തി. അവര്‍ തലമുറകളായി മസാല വ്യാപാരികളായിരുന്നു. പഠിക്കാന്‍ പിന്നിലായിരുന്നെങ്കിലും, ധരംപാലിന് നല്ല ബിസിനസ് സെന്‍സ് ഉണ്ടായിരുന്നു. കട നല്ല ലാഭത്തില്‍ നടത്താന്‍ അയാള്‍ക്ക് കഴിഞ്ഞു. പഞ്ചാബില്‍ അദ്ദേഹത്തിന്റെ കടയുടെ പേര് 'മഹാശിയാം ദി ഹഡ്ഡി' അഥവാ 'മഹാശയന്റെ കട' എന്നായിരുന്നു. തന്റെ സവിശേഷ മസാലക്കൂട്ടിനെ അദ്ദേഹം അതിന്റെ ചുരുക്കപ്പേരായ MDH എന്ന ട്രേഡ്മാര്‍ക്കില്‍ അടയാളപ്പെടുത്തി.
എല്ലാം സിയാല്‍കോട്ടില്‍ നന്നായി പൊയ്‌ക്കൊണ്ടിരിക്കെ 1947 -ല്‍ ഇന്ത്യാ പാക് വിഭജനം നടക്കുന്നു. സിയാല്‍കോട്ടിലെ സമ്പത്തുകളെല്ലാം ഉപേക്ഷിച്ച് ധരംപാലിന്റെ കുടുംബത്തിന് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. ധരംപാല്‍ ഉദരപൂരണാര്‍ത്ഥം എത്തിപ്പെട്ടത് ഡല്‍ഹിയിലായിരുന്നു. അപ്പോള്‍ പ്രായം വെറും ഇരുപതു വയസ്സ്. വിഭജനത്തിന്റെ എല്ലാവിധ സംഘര്‍ഷങ്ങളും നേരിട്ടനുഭവിച്ച, അതിന്റെ വേദനകളും മുറിവുകളും ഉള്ളില്‍ പേറിയ ഒരു യൗവ്വനമായിരുന്നു ധരംപാലിന്റേത്. ഇന്ത്യയില്‍ എത്തിയപ്പോള്‍ ധരംപാലിന്റെ കീശയില്‍ വെറും 1500 രൂപ മാത്രമാണുണ്ടായിരുന്നത്. അതില്‍ നിന്ന് 650 രൂപ ചെലവിട്ട് അയാള്‍ ഡല്‍ഹിയില്‍ നിന്ന് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കുതിരവണ്ടി വിലക്ക് വാങ്ങി. അതുമായി ഡല്‍ഹിയിലെ നിരത്തുകളില്‍ വാടകയ്ക്ക് ആളുകളെ സവാരി ചെയ്യിച്ച് അന്നത്തിനുള്ള വക കണ്ടെത്തി. ട്രിപ്പൊന്നിന് രണ്ടണയായിരുന്നു അന്നത്തെ സവാരിക്കാശ്.
രണ്ടേരണ്ടുമാസമേ ധരംപാലിന് കുതിരവണ്ടി ഓടിച്ചു നടക്കാന്‍ സാധിച്ചുള്ളൂ. മനസ്സില്‍ മസാലക്കച്ചവടം തന്നെ ആയിരുന്നു. ഒടുവില്‍ ധരംപാല്‍ കുതിരവണ്ടി വിറ്റു. എന്നിട്ട് വീട്ടില്‍ തന്നെ മസാലപ്പൊടികള്‍ നിര്‍മിച്ച് വില്‍ക്കുന്ന ബിസിനസ് തുടങ്ങി. ഡല്‍ഹിയിലെ കീര്‍ത്തി നഗറിലാണ് പലതും വിറ്റുപെറുക്കി ധരംപാല്‍ എംഡിഎച്ചിന്റെ ആദ്യത്തെ ഫാക്ടറി തുടങ്ങുന്നത്. ഇന്ന് എംഡിഎച്ച് എന്ന സ്പൈസസ് സ്ഥാപനം ലോകത്തിന്റെ വിവിധ കോണുകളില്‍ വ്യാപാരം നടത്തുന്ന ശതകോടികള്‍ അറ്റാദായമുള്ള ഒരു വന്‍ ബിസിനസ് സ്ഥാപനമാണ്. ലണ്ടന്‍, ഷാര്‍ജ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ എന്നിങ്ങനെ പലയിടത്തും അവര്‍ക്ക് വില്പനശാലകളുണ്ട്. ആയിരത്തിലധികം വിതരണക്കാരും 4 ലക്ഷത്തില്‍ പരം ചില്ലറ വില്പനക്കാരും.
കമ്പനിയുടെ അത്യാധുനിക നിര്‍മാണ ശാലകളില്‍ പ്രതിദിനം 30 ടണ്‍ മസാലപ്പൊടികളാണ് നിര്‍മിച്ച് പാക്ക് ചെയ്യപ്പെടുന്നത്. മഹാശയ് എന്നറിയപ്പെട്ടിരുന്ന ധരംപാലിന്റെ അച്ഛന്‍ ചുന്നിലാലിന്റെ ജീവിതം ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. ആ അച്ഛന്റെ ഓര്‍മക്കായി ധരംപാല്‍ ഗുലാഠി മഹാശയ് ചുന്നിലാല്‍ ട്രസ്റ്റിന് രൂപം നല്‍കി. അതിന്റെ കീഴില്‍ നിരവധി ആശുപത്രികളും, അനാഥാലയങ്ങളും, വൃഥാശ്രമങ്ങളും, സ്‌കൂളുകളുമൊക്കെ ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി നടത്തപ്പെടുന്നുണ്ട്.