കെഎസ്ആര്‍ടിസിക്ക് 348 കോടി രൂപ വായ്പ നല്‍കി കിഫ്ബി; വരുന്നത് സിഎന്‍ജി-ഇലക്ട്രിക് ബസുകളുള്‍പ്പെടെയുള്ള വന്‍ വികസനം

October 31, 2020 |
|
News

                  കെഎസ്ആര്‍ടിസിക്ക് 348 കോടി രൂപ വായ്പ നല്‍കി കിഫ്ബി; വരുന്നത് സിഎന്‍ജി-ഇലക്ട്രിക് ബസുകളുള്‍പ്പെടെയുള്ള വന്‍ വികസനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് കിഫ്ബി 348 കോടി രൂപ വായ്പ നല്‍കിയതായി മന്ത്രി തോമസ് ഐസക് അറിയിച്ചു. കെഎസ്ആര്‍ടിസി രണ്ടാം പാക്കേജിന്റെ തുടക്കം ജീവനക്കാരുടെ അടിയന്തര ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ്. ഇന്നത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെലവു കുറയ്ക്കുകയും വേണം.

ഇതിന് തുറന്ന മനസോടെയുള്ള ചര്‍ച്ചകള്‍ക്ക് ഈ നടപടി വഴിയൊരുക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിന് ഇടങ്കോലിടാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ കെഎസ്ആര്‍ടിസിയുടെ ശത്രുക്കളാണ്. 2000 കോടിയോളം രൂപയാണ് ഈ കോവിഡ് പ്രതിസന്ധിയുടെ വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയ്ക്കുവേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഒരു പ്രധാന പ്രഖ്യാപനം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എന്ന പുതിയ സബ്‌സിഡിയറി കമ്പനിയെക്കുറിച്ചാണ്. 'എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതല്ല. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 10 വര്‍ഷം സേവനമുള്ളവരും പി.എസ്.സി, എംപ്ലോയ്‌മെന്റുവഴി നിയമനം ലഭിച്ചവരെ മാത്രമേ സ്ഥിരപ്പെടുത്തുന്നതിനു പരിഗണിക്കാനാവൂ. ബാക്കിയുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആര്‍ടിസിയുടെ സബ്‌സിഡിയറി കമ്പനിയായി രൂപീകരിക്കുന്ന സ്വിഫ്റ്റ് എന്ന സ്ഥാപനത്തില്‍ തുടര്‍ന്നും തൊഴില്‍ നല്‍കും. സ്‌കാനിയ, വോള്‍വോ ബസുകള്‍, ദീര്‍ഘദൂര സ്ലീപ്പര്‍ ബസുകള്‍, പുതിയതായി കിഫ്ബി വഴി വാങ്ങുന്ന ബസുകള്‍ തുടങ്ങിയവ ഈ കമ്പനി വഴിയായിരിക്കും ഓപ്പറേറ്റ് ചെയ്യുക'.

കിഫ്ബി ഇപ്പോള്‍ 348 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. 310 സിഎന്‍ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങാനാണ് ഈ വായ്പ ഉപയോഗപ്പെടുത്തുക. ഇതിനുപുറമേ 400 ഡീസല്‍ ബസുകള്‍ എല്‍എന്‍ജിയിലേയ്ക്ക് രൂപമാറ്റം വരുത്തുന്നതിനുള്ള പണവും ഇതില്‍ നിന്നും ലഭ്യമാകും. ഇതുവഴി 30 ശതമാനം ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനു കഴിയും. ഇതിന് കിഫ്ബി നിബന്ധനയായി വെച്ചിട്ടുള്ളത്, കെഎസ്ആര്‍ടിസിയ്ക്കു കീഴില്‍ ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കണം എന്നതാണ്. ഈ കമ്പനിയ്ക്കാണ് വായ്പ അനുവദിക്കുക.

ഇപ്പോള്‍ നിലവിലുള്ള ലീസിനെടുത്തിട്ടുള്ള 38 സ്‌കാനിയ വോള്‍വോ ബസുകള്‍, 190 വോള്‍വോ ജെന്റം ബസുകളും പുതിയ കമ്പനിയുടെ കീഴിലായിരിക്കും ഇനി ഓടുക. ഇതിനു പുറമെ, 8 സ്ലീപ്പര്‍ ബസുകളും 24 സെമി സ്ലീപ്പര്‍ ബസുകളും വാങ്ങുന്നതിന് പ്ലാന്‍ ഫണ്ട് ഉപയോഗപ്പെടുത്തും. 1220 ബസുകളാണ് പുതിയ സബ്‌സിഡിയറി കമ്പനിയിലുണ്ടാകുക. 3600 ഓളം എംപാനലുകാര്‍ക്ക് ഇവിടെ ജോലി നല്‍കുന്നതിന് ഇപ്പോള്‍ കഴിയും. കിഫ്ബി തിരിച്ചടവ് കഴിഞ്ഞ് ലാഭം വരുന്ന തുക കെഎസ്ആര്‍ടിസിയിലേയ്ക്ക് നല്‍കും.

ഈ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുകയാണെങ്കില്‍ രണ്ടാംഘട്ട വായ്പ കൂടി നല്‍കുന്ന കാര്യം കിഫ്ബി പരിഗണിക്കുന്നതാണ്. 600 ബസുകള്‍ വാങ്ങാന്‍ സഹായം വേണമെന്നാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ടാം ഗഡു സഹായവും കൂടി ലഭിക്കുമ്പോള്‍ 3 വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളും സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിസിറ്റി എന്നിവയിലേയ്ക്ക് മാറും. ഇന്ധനച്ചെലവില്‍ ഇപ്പോഴുള്ള തുകയില്‍ നിന്ന് 40 - 50 ശതമാനം കുറവു വരുത്താനാകും. പ്രതിമാസം 25 - 40 കോടി രൂപ ചെലവു കുറയ്ക്കാം.

എന്റെ ബജറ്റ് പ്രസംഗത്തില്‍ തിരുവനന്തപുരം നഗരത്തിലെ മലിനീകരണ സാധ്യത പരമാവധി കുറയ്ക്കുന്ന ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന ഗ്രീന്‍ സിറ്റിയായി മാറ്റുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇത് എന്ന് നടക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പരിഹസിച്ചു കണ്ടു. കിഫ്ബിയുടെ ഒന്നാംഗഡു വായ്പ വഴി വാങ്ങുന്ന പുതിയ സിഎന്‍ജി / ഇലക്ട്രിക് / എല്‍എന്‍ജി ബസുകള്‍ തിരുവനന്തപുരം നഗരത്തിലാണ് വിന്യസിക്കുക. അതോടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിനെ സംബന്ധിച്ച് തിരുവനന്തപുരം ഗ്രീന്‍ സിറ്റിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved